Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."

Wednesday, July 04, 2018

Many Many Happy Returns of the Day


ഒരു പഴയ സഹപാഠി... അതും schoolmate... "ഡേയ്, ഇന്ന് നീ വരുന്നോ, ഒരു സർപ്രൈസ് തരാം", എന്ന് രാവിലെ  വിളിച്ചു പറഞ്ഞപ്പോൾ, അവൻ ഒന്ന് ആലോചിച്ചു. എന്തിനാ ഇപ്പോൾ പെട്ടെന്ന് ഒരു സർപ്രൈസ് ആവോ. എന്തെങ്കിലും ആവട്ടെ. നോക്കാം...

4 മണിയാകാൻ അവനു സമയം പോകാത്തത് പോലെ തോന്നി. ഇന്ന് കൊടുക്കാം എന്ന് ക്ലയന്റിനോട്ഏറ്റിരുന്ന ജോലി  നാളത്തേക്ക് വച്ചു. ബാക്ക് ഗ്രൗണ്ടിൽ play ചെയ്തുകൊണ്ടിരുന്ന ബെറ്റി മിഡ്ലരുടെ  'From a distance' ന്റെ കൂടെ ഒന്ന് മൂളുക പോലും ചെയ്തില്ല. unexpected call  എന്തൊക്കെയോ അവ്യക്ത ചിന്തകളിൽ വിരാജിച്ചിരുന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. ചുമരിലെ fancy ക്ലോക്കിലെ കിളി പുറത്ത് വന്നു  ഓർമ്മപ്പെടുത്തി "ഡാ ഇനി ഒരു  മണിക്കൂർ കൂടിയേ ഉള്ളൂ  ട്ടോ".

അവൻ ബുള്ളറ്റുമെടുത്ത് നേരെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വൈറ്റില ജംഗ്ഷനിലെ ബ്ലോക്കിനെക്കുറിച്ചറിയാവുന്നത് കൊണ്ട് ഏരൂർ വഴി തൃപ്പൂണിത്തുറ കറങ്ങി Nucleus Mall ന്റെ പാർക്കിങ്ങിൽ, തന്റെ bullet ഒതുക്കി അവൻ ഒന്ന് നെടുവീർപ്പിട്ടുവെങ്കിലും അവന്റെ ചിന്തകൾ അവളുടെ  സർപ്രൈസ്  call ൽ ഉടക്കി നിന്നു.

സമയം 3:43pm. ഹോ! വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഏരൂർ വഴി തെരഞ്ഞെടുത്തപ്പോൾ അവിടെ പന്തം കൊളുത്തിപ്പട! അഭിമന്യുവിന് വേണ്ടി... ഒരു പാവം കുട്ടി കൂടി കലാലയ രാഷ്ട്രീയത്തിന്റെ കത്തിക്കിരയായിരിക്കുന്നു... പക്ഷെ, സംഗു, ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ടാവുമോ? അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് മടങ്ങി. അവന്റെ കണ്ണുകൾ അബാദ് ഫുഡ് കോർട്ടിന്റെ ഓരോ ടേബിളിലേക്കും തട്ടിത്തടഞ്ഞു നീങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിൽ എങ്ങനെയാവും അവളിരിക്കുക? തിരിച്ചറിയാൻ പറ്റുമോ? സാമാന്യം തിരക്കുണ്ടാകാറുള്ള ഫുഡ് കോർട്ടിൽ അന്ന് തിരക്ക് കുറവായിരുന്നു. അവൻ ജനലിനരികിലുള്ള കസേര വലിച്ചിരിക്കാനും മൊബൈൽ My heart is overwhelmed എന്ന് പാടാൻ തുടങ്ങി.

"നിക്കീ  നീ എവിടെയാ?" ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന abstract കളിൽ നിന്ന് കണ്ണെടുക്കാതെ അവൻ ഫുഡ് കോർട്ടിലുണ്ടെന്നു പറയുമ്പോഴേക്കും, "നീ ഇതുവരെ മഴ കണ്ടിട്ടില്ലേ?" എന്ന് ചോദിച്ചു കൊണ്ട് അവൾ അതാ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരിക്കുന്നു!

അവൻ കസേര പിറകിലേക്ക് നിരക്കി എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന gift പായ്ക്ക് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: "Many Many Happy Returns of the Day." 

ഇത്തവണ പകച്ചത് അവളായിരുന്നു. അവളുടെ ചുണ്ടിൽ അവശേഷിച്ചിരുന്ന മന്ദഹാസം മായാതെ തന്നെ ഒരു പകപ്പ് അവളുടെ  കണ്ണുകളിൽ അവന് വായിച്ചെടുക്കാൻ കഴിഞ്ഞു. തന്റെ സസ്പെൻസ് പൊളിഞ്ഞതിന്റെ പകപ്പ് മറച്ചുവയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൾ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു: "നിനക്കെങ്ങിനെ മനസ്സിലായി ഇന്നെന്റെ birthday ആണെന്ന്? ആഹ്, ഫേസ്ബുക് പറഞ്ഞുകാണും അല്ലെ?"

"! Really? ഇന്ന് നിന്റെ birthday ആണോ?!!  കൊള്ളാല്ലോ.  അപ്പോൾ വീണ്ടും wishes.

But you know, വർഷങ്ങൾക്ക് ശേഷം ഒരു സഹപാഠി നിനച്ചിരിക്കാത്ത സമയത്തു വിളിക്കുമ്പോൾ തോന്നുന്ന... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ട്. അതും  നേരിൽ കാണാൻ വിളിക്കുമ്പോൾ. എനിക്കൊരിക്കലും വെറും കയ്യോടെ പോകാനും കഴിയില്ല, ഇന്ന് എനിക്കുണ്ടായ സന്തോഷം നിനക്കും കാണില്ലേ എന്നേ ഞാൻ കരുതൂ. അപ്പോൾ പറയേണ്ട വാചകം അതല്ലാണ്ട് വേറെന്താണ്?"

അങ്ങിനെ അവരുടെ കുറെ വർഷങ്ങൾക്ക് ശേഷമുണ്ടായ സമാഗമം ഹൃദ്യമായിഅവർ ചിരിച്ചു, കളിച്ചു, പിണങ്ങി, വീണ്ടും ഇണങ്ങി... അന്നത്തെ കൊച്ചു സഹപാഠികളെപ്പോലെ...

Saturday, June 16, 2018

ഫുട്ബോൾ ഫീവർ

ഒരേ മനസ്സ്
ഒരേ ജാതി
ഒരേ മതം
ഒരേ വികാരം
ഒരേ സ്വരം
ഒരേ സംഗീതം
ഒരേ ആർപ്പുവിളി

ഗോ.....ൾ   !!!

ഇഷ്ട ടീമുകളും  താരങ്ങളും മാത്രം  മാറുന്നു...

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ,  ജർമ്മനി, സ്‌പെയിൻ, നൈജീരിയ... മെസ്സി, റൊണാൾഡോ, നെയ്മർ, റാമോസ്... അങ്ങിനെ നീളുന്നു...

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ  FIFA 18 ലോകം മുഴുവൻ കൊണ്ടാടുന്നത് ഇങ്ങനെ ആണ്. ഓരോ  മുക്കിലും മൂലയിലും ഒത്തു കൂടി പാട്ടും കൂത്തും, പിന്നെ ഇഷ്ട ടീമുകളുടെ  പോസ്റ്ററുകൾ  പതിച്ചും ജേഴ്‌സികൾ  ധരിച്ചും  ആഘോഷമാക്കുന്നു...  താന്താങ്ങളുടെ നാടിന്റെ ഉത്സവമാക്കുന്നു...

ഇനി എല്ലാ കണ്ണുകളും റഷ്യയിലേക്ക്...  കുറച്ചു നാൾ ഇങ്ങനെ ജാതി മത രാഷ്ട്രീയ വൈര്യം മറന്ന് നാടും നാട്ടാരും ആഘോഷിക്കട്ടെ...

ഒത്തൊരുമയോടെ...