Friday, October 26, 2007

പൂര്‍ണ്ണചന്ദ്ര ദര്‍ശനം ഇന്ന് - നോം കാത്തിരിക്കുന്നു !!!

ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്‍ണ്ണചന്ദ്രനെ ഇന്ന് ദൃശ്യമാവുന്നു. ഇന്നലെയും ഇന്നുമായുമാണ് (ഒക്ടോബര്‍ 25, 26) ഈ നയനമനോഹരമായ കാഴ്ച കാണുവാന്‍ കഴിയുകയെന്ന് നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007 ല്‍ ഇതു വരെ ദൃശ്യമായിട്ടുള്ളതിനേക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവുമാണ് ഇന്നത്തെ പൂര്‍ണ്ണചന്ദ്രന്റെ സവിശേഷത. ഭൂമിയുടെ ഭ്രമണപഥത്തിനേറെ അടുത്തു (ഏതാണ്ട് 3,60,000 കി.മീ ദൂരം) വരുന്നതു കൊണ്ടാണിത്.

പക്ഷെ, ഇന്നലെ ഉച്ച ഷിഫ്റ്റും കഴിഞ്ഞ് കൊട്ടാരത്തില്‍ വന്ന് രാത്രിയില്‍ ഏറെനേരം തണുപ്പിനെയശ്ശേഷം വകവെയ്ക്കാതെ നോം മട്ടുപ്പാവില്‍ ഉലാത്തിയെങ്കിലും ഇഷ്ടനെ ഒരു നോക്കു കാണാന്‍ ഗൊത്തില്ല! കാര്‍മേഘങ്ങള്‍ അങ്ങനെ ഗുമ ഗുമാന്ന് കെട്ടിക്കിടക്കുവല്ലേ, പെയ്തൊഴിയാതെ! പക്ഷെ ആകാശത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഇനിയിപ്പോള്‍ ഇന്നെങ്കിലും ഒരുമാത്രയെങ്കിലും നമുക്ക് കാണുവാന്‍ തരപ്പെടണേ എന്ന പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു...

പിന്നെ, ഇന്നലെത്തെ ദര്‍ബാര്‍ കൂടിയപ്പോള്‍ ഈ പൂര്‍ണ്ണചന്ദ്ര പ്രതിഭാസത്തെക്കുറിച്ച് കുലങ്കഷമായൊരു ചര്‍ച്ച നടന്നു. സഭയില്‍ ഹാജരായിരുന്നവര്‍ അവരവരുടെ അറിവും സംശയങ്ങളും വെളിവാക്കിയപ്പോള്‍ കൂട്ടത്തില്‍ ആസനസ്ഥനായിരുന്ന മ്മടെ ഉണ്ണിക്കുട്ടനോടാരോ (ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലല്ലോ ല്യേ?) ചോദിച്ചു.

“ഉണ്ണിക്കുട്ടാ നിയ്യെന്താ ഒന്നും മിണ്ടാതിരിക്കണേ? നിനക്കീ വിഷയത്തില്‍ താല്പര്യമേതുമില്ലേ? സൂര്യനെയാണോ ചന്ദ്രനെയാണോ നിനക്കിഷ്ടം?”

ഉണ്ണിക്കുട്ടന്‍ ഒന്ന് നിമിഷം ആലോചിച്ചു. എന്നിട്ട് തന്റെ ഘനഘംഭീരമായ ശബ്ദത്തില്‍ പറഞ്ഞു.

“ചന്ദ്രനെ തന്നെ!”

“അതെന്താ?” അഭി ചോദിച്ചു.

“ചന്ദ്രന്‍ തന്നെയാണ് സൂര്യനെക്കാള്‍ പ്രധാനപ്പെട്ടത്. കാരണം ചന്ദ്രന്‍ വെളിച്ചം ആവശ്യമായ രാത്രി നേരത്ത് വെളിച്ചം തരുന്നു. പക്ഷെ സൂര്യനോ? പകല്‍ നമുക്ക് വെളിച്ചം ആവശ്യമില്ലാത്ത നേരത്ത് വെളിച്ചം തരുന്നു. എന്തു കാര്യം! വേസ്റ്റ്!”

പിന്നത്തെ കഥയൊന്നും പറയാതിരിക്കുകയാ ബുദ്ധി. ;) സഭ അലങ്കോലപ്പെട്ടു. “സമ്മര്‍ ഇന്‍ ബെത് ലഹേം” എന്ന സിനിമയില്‍ ഇതു പോലെ ഓരോ കീച്ച് കീച്ചുന്ന കലാഭവന്‍ മണിയെ സുരേഷ് ഗോപിയും ജയറാമും ചേര്‍ന്ന് ഒരു ചെണ്ടയാക്കി മാറ്റുന്നത് പോലെ ഇവിടെ നമുക്ക് ചെയ്യാന്‍ പറ്റുമോ? അതു സിനിമയല്ലേ...! അനുഭവിക്കുക തന്നെ... ശിവ ശിവ...

Wednesday, October 10, 2007

വാടിയ ഡാലിയ

പോം...പോം... ഉഷസ്സ് ഒരു കിതപ്പോടെ വനിതാ കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പില്‍ വന്നു നിന്നു. സ്ഥിരം കയറുന്ന വിദ്യാര്‍ത്ഥിനികളും സ്ഥിരമല്ലാത്തവരും ബസ്സിലേയ്ക്ക് ഇടിച്ച് കയറി. അകത്തു കയറുന്നതിനു മുമ്പേയുള്ള കിളിയുടെ വിസിലൂത്ത് ഭയന്ന് പെണ്‍കുട്ടികള്‍ മുന്‍-പിന്‍ വാതിലുകള്‍ എന്ന വിവേചനം അശ്ശേഷം മൈന്‍ഡ് ചെയ്യാതെ അകത്തെ തിരക്കിലേയ്ക്ക് അട്ടിയിട്ടു.

പതിവു പോലെ തന്നെ ആ വൈകുന്നേരവും ഒറ്റ സീറ്റുപോലും ഒഴിവുണ്ടായിരുന്നില്ല. കിളി ഡബിള്‍ ബെല്ലടിച്ചതും ഗട്ടറിലൂടെയും ട്രാഫിക്ക് ജാമിലൂടെയും ബസ്സ് ഇരച്ച് കിതച്ച് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. ബസ്സിനുള്ളില്‍ ഒരു മിനി പൂരത്തിനുള്ള ആള്‍ക്കാര്‍ തിങ്ങി നിറഞ്ഞു നില്‍പ്പുണ്ട്. പലരും കാല്‍കുത്താന്‍ ഇടമില്ലാത്തതിനാല്‍ മുകളിലുള്ള കമ്പിയില്‍ തൂങ്ങിയാണ് നിന്നിരുന്നത്. എന്നിട്ടും ഉഷസ്സ് പല സ്റ്റോപ്പുകളിലും നിന്നു. വീണ്ടും വീണ്ടും ആളുകളെ കുത്തിനിറച്ചു. കണ്ടക്ടര്‍ ക്ലീറ്റസേട്ടനോ, “ദേ പിള്ളേരെ ഇങ്ങോട്ട് നീങ്ങി നിന്നേ, അങ്ങോട്ട് നീങ്ങി നിന്നേ...”

“ഇയാള്‍ക്കിതൊക്കെ പറയാം. കാല്‍ കുത്താന്‍ പോലും സ്ഥലമില്ല. ഇന്നെന്താണാവോ ഇയാള്‍ ഫുട്ബോളിന്റെ കാര്യമൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറയുന്നത് കേള്‍ക്കാം, ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലത്തെപ്പറ്റി..” നിഷ നെടുവീര്‍പ്പിട്ടു.

മഞ്ജു പുറത്തേക്ക് നോക്കി. ഹോസ്റ്റലിലെത്തുവാന്‍ ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു. ബസ്സിലെ തിങ്ങലിനൊരു ശമനം വന്നിരിക്കുന്നു. മഞ്ജു പിറകിലേയ്ക്ക് തിരിഞ്ഞ് ഡാലിയയെ നോക്കി. “ഇന്നെന്താണാവോ അവള്‍ക്കൊരു സീറ്റ് തരപ്പെടുത്തുവാന്‍ കഴിയാതിരുന്നത്?”

ഡാലിയ. സംഘത്തലൈവി. ആരും അവളെ സംഘത്തിന്റെ നേതാവാക്കിയതല്ല. ആ സുഹൃത് സംഘത്തിന്റെ നേതൃത്വം അവള്‍ സ്വയമങ്ങ് ഏറ്റെടുത്തതാണ്. എപ്പോഴും എന്തിനെപ്പറ്റിയെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു വായാടിപ്പെണ്ണ്. സാധാരണ അവള്‍ ഈ സമയത്തിനകം തന്നെ ഏതെങ്കിലുമൊരു സീറ്റ് അടിച്ചെടുക്കുകയാണ് പതിവ്. ആരെയെങ്കിലും പതപ്പിച്ചോ, എന്തെങ്കിലും നമ്പരിട്ടോ അവള്‍ സീറ്റ് തരപ്പെടുത്തും. ബസ്സിലെ ‘സ്ത്രീകള്‍’ എന്ന് എഴുതിയിരിക്കുന്നതിന് കീഴെ മാത്രേ ഇരിക്കൂ എന്നൊന്നും ഡാലിയക്കില്ല. ഒത്തുകിട്ടിയാല്‍ ബസ്സിന്റെ സാരഥിയുടെ സീറ്റ് പോലും അവള്‍ കൈക്കലാക്കും. അതാണവളുടെ സ്വഭാവം. ആരെയും കൂസാത്ത അവളെ ബസ്സിലെ ജീവനക്കാര്‍ക്കുമൊക്കെ കുറച്ച് ഭയവുമായിരുന്നു.

ഡാലിയ തന്റെ വലതു വശത്തിരിക്കുന്ന മദ്ധ്യവയസ്കനെ നോക്കി. അവള്‍ മനസ്സില്‍ പറഞ്ഞു. ഇന്നത്തെ ഇര ഇയാള്‍ തന്നെ. അവള്‍ തിക്കിത്തിരക്കി അയാളുടെ അടുത്തേക്ക് ചെന്നു. അയാളുടെ പുറത്ത് തട്ടിക്കൊണ്ട് അത്ഭുതം അഭിനയിച്ച് കൊണ്ട് ചോദിച്ചു.

“അല്ലാ... ഇതാരാ ഈ ഇരിക്കണേ. ചക്കംകുളങ്ങര ഗോകുല മഠത്തിലെ ഗോപാലമ്മാമയല്യേ. സുഖല്യേ? എന്നെയൊക്കെ മറന്നുകാണും ല്യേ. കുറേനാളായല്ലോ കണ്ടിട്ട്. ഹോ! എന്തൊരു തിരക്കാ, ഈ ഇടികൊണ്ടു മതിയായി. ക്ഷീണിച്ചൂട്ടോ.”

ആ മനുഷ്യന്‍ അവളെ ശ്രദ്ധിച്ച് നോക്കി. ഈ കുട്ടിയെ ഒരിക്കലെങ്കിലും എവിടേയും കണ്ടതായ് ഓര്‍മ്മിക്കുന്നില്ലല്ലോ. അവളുടെ കൂട്ടുകാരികളെന്ന് തോന്നിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കിചിരിക്കുന്നുമുണ്ട്. ഉം!

“അല്ലാ.. ദ് മ്മടെ വടക്കേലെ ദേവൂട്ടീടെ മോളല്യേ?! പെട്ടെന്നെനിക്ക് മനസ്സിലായില്യാട്ടോ. മോള്‍ നിന്ന് ക്ഷീണിക്കണ്ട. ദാ ഇവിടെ ഇരുന്നോളൂട്ടോ” എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ വേഗം അവള്‍ക്ക് ഇരിക്കാനായ് തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു. എന്നിട്ടു പറഞ്ഞു.

“നിന്റെ ഇപ്ലത്തെ സ്ഥിതിയില്‍ ബസ്സ് യാത്രയൊന്നും നല്ലതല്യാട്ടോ. അതുകൊണ്ടാ ക്ഷീണം തോന്നണേ. പിന്നെ, അലക്കാന്‍ എടുത്തോണ്ട് പോയ തുണികളൊക്കെന്ത്യേ? ഇസ്തിരികൂടെച്ചെയ്തു നാളെത്തന്നെ കൊണ്ടുവന്നേക്കണം. വാരസ്യാരു അവളുടെ വീട്ടില്‍ നിന്നും നാളെപ്പുലര്‍ച്ചയ്ക്കുള്ള മെയിലില്‍ തിരികെ വരുമെന്നാ പറഞ്ഞിരിക്കണേ. ആ.. പിന്നെ നിന്റെ കെട്ട്യോന്റെ പേരിലുള്ള കേസൊക്കെ തീര്‍ന്നോ? അല്ല, ഇപ്പഴും ജയിലീ‍ത്തന്ന്യാണോ? ഇതൊക്കെ അന്വേഷിക്കാനെവിട്യാ നേരം, ശിവ ശിവ...”

അപ്പോഴേയ്ക്കും ബസ്സ് വൈറ്റിലയിലെത്തിയെന്നോ അല്ല, കടവന്ത്രയെത്തിയിട്ടുള്ളെന്നോ... വാടിയ ഡാലിയ അവിടെയെവിടെയോ ഇറങ്ങി പിറകേ വന്ന ബസ്സിലോ... അല്ല, അതു കഴിഞ്ഞുള്ള ബസ്സിലോ ഹോസ്റ്റലില്‍ എത്തിയെന്നോ.. അതോ മഹാപിശുക്കിയായ അവള്‍ ഓട്ടോ പിടിച്ചെത്തിയെന്നോ മറ്റോ ആണ് കൂട്ടുകാരികള്‍ക്കിടയിലുണ്ടായ സംസാരം.