Showing posts with label Gandhinagar. Show all posts
Showing posts with label Gandhinagar. Show all posts

Thursday, February 22, 2024

ഒരു വെളുപ്പാങ്കാല കാഴ്ച

ആ തണുത്ത വെളുപ്പാൻ കാലത്ത് ഫ്ലാറ്റിൽ നിന്ന് നടക്കാനായി ഇറങ്ങിയപ്പോൾ തന്നെ ദൂരെ എവിടെയോ ലൈവ് മ്യുസിക്ക് പോലെ വളരെ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരുന്നു. ആ ശബ്ദത്തിന്റെ ഉറവിടം തേടി എന്റെ കാലുകൾ എന്നെ നയിക്കാൻ തുടങ്ങിക്കഴിഞ്ഞു. ബ്രെയിൻ അങ്ങിനെ ആവും ആജ്ഞ നൽകിയത്. അറിയാത്ത വഴികളിലൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി. ഒരു വേളയിൽ ആ കേൾക്കുന്ന ചടുലമായ സംഗീതം മഹാത്മാ മന്ദിറിൽ നിന്നാണെന്നെനിക്കു തോന്നി. അവിടെ എന്തെങ്കിലും ഇവന്റ് നടക്കുന്നതാവുമോ? ഞാൻ വാച്ചിൽ നോക്കി. സമയം 6 മണി കഴിഞ്ഞ് ൩൦ മിനിറ്റു കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് മഹാത്‌മാ മന്ദിർ പോലൊരു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒരു ഇവന്റ് നടക്കാനൊരു സാധ്യതയും കാണുന്നില്ല. 

അറിയാത്ത വഴികളിലൂടെ നടന്നു നടന്നു അവസാനം ലക്‌ഷ്യം കണ്ടെത്തി. നമ്മുടെ കൊച്ചു കേരളത്തിൽ പള്ളിപ്പെരുന്നാളിനും ഉത്സവങ്ങളിലും മാത്രം കണ്ടിട്ടുള്ള എന്തോ ഒന്ന് പോലെ ആദ്യം തോന്നി. പക്ഷെ, സംഭവം ഇതായിരുന്നു. ഒന്ന് കണ്ടു നോക്കൂ. 

YouTube URL: https://www.youtube.com/shorts/L-wTEcFJ8r8

Friday, December 29, 2023

ക്രിസ്തുമസ് ഡ്രൈവ്

"ഡാ, വാ ഇന്നൊരു ഡ്രൈവ് ആകാം. ഇന്നത്തെ ലഞ്ച് അഹമ്മദാബാദിൽ നിന്ന്. നീ റെഡിയായി വാ." റോംസിന്റെ കാൾ. 

രണ്ടു വണ്ടിക്കുള്ള ആളുകളുണ്ടായിരുന്നത് കൊണ്ട് രണ്ടു കാറുകളിൽ ഞങ്ങൾ യാത്ര തുടങ്ങി. ഒരെണ്ണത്തിന്റെ സാരഥി ഞാൻ. ഞാൻ ഓർക്കാറുണ്ട്, കേരളത്തിലായിരുന്നെങ്കിൽ സ്റ്റിയറിങ് വീൽ തൊടാൻ പോലും ഇഷ്ടപെടാത്ത ഞാൻ ഗാന്ധിനഗറിൽ തലങ്ങും വിലങ്ങും രാവെന്നും പകലെന്നുമില്ലാതെ കാറോടിക്കുന്നു. ലവലേശം സന്ദേഹമൊന്നുമില്ലാതെ.  

ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദ് വരെ എത്താൻ 45 മിനുട്ട് എടുത്തു. ഉച്ചസമയത്ത് യാത്ര തുടങ്ങിയത് കൊണ്ടാവാം ആയാസരഹിതമായെത്തിയത്. പൊതുവെ ഈ റൂട്ടിലുള്ള യാത്രാസമയം 45 മിനുട്ട് തുടങ്ങി 1 ഒരു മണിക്കൂറിലേറെയുമാവാം. ഡ്രൈവ് ശരിക്ക് എഞ്ചോയ് ചെയ്തു. ആറുവരിപ്പാതയാകുമ്പോൾ തന്നെ തിക്കും തിരക്കും ഉണ്ടാവില്ലല്ലോ. റോഡിൽ ഗട്ടറുകളില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. 

റോഡ് മുറിച്ചു കടക്കാൻ ഒരു കാൽനടയാത്രക്കാരനെവിടെയും അവകാശമുണ്ടല്ലോ. അതിനവനിവിടെ ചില ബട്ടണുകളുണ്ട്. അത് ഞെക്കിയാൽ സിഗ്നൽ ലൈറ്റുകൾ മാറിമറിയും. അതൊരിക്കൽ കാണിച്ചു തരാം. 

അഹമ്മദാബാദിലേക്കുള്ള റോഡിൽ എനിക്ക് കാണാനിഷ്ടമുള്ള മറ്റൊരു കാഴ്ചയുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം. ഓരോ തവണയും ഞാനത് നോക്കും. അപ്പോൾ ഞാൻ പുഞ്ചിരിക്കും. റോഡിന്റെ വശങ്ങളിലല്ല, ഒത്ത നടക്കുക്കാണീ സംഭവം. ബസുകൾ ഇതിനോട് അടുക്കാറാവുമ്പോൾ ഒരു വ്യത്യസ്ത ട്രാക്കിലേക്ക് മാറും. ഇതും മറ്റൊരിക്കൽ കാണിച്ചു തരാം. 

Pleasure Trove ന്റെ പാർക്കിങ്ങ് സ്പേസ് നിറഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ആദ്യ നിലയിലേക്ക് എത്തിയപ്പോൾ തന്നെ, മാനേജർ പ്രത്യക്ഷപ്പെട്ടു. "മാം, ടേബിളുകൾ ഫുള്ളാണ്." ഞങ്ങൾ ആ വലിയ റെസ്റ്ററന്റിനുള്ളിലേക്ക് കണ്ണുകളോടിച്ചു. അപ്പോൾ ഒത്ത നടുവിലിരുന്നു ഒരാൾ ഞങ്ങളെ നോക്കി കൈവീശിക്കാണിക്കുന്നു. റമീല ബുവ (അച്ഛൻ പെങ്ങൾ). ബുവ ഒരു വലിയ ടേബിൾ റിസർവ് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 

രുചിയേറിയ വിഭവങ്ങൾ ഞങ്ങളുടെ മുന്നിൽ വന്ന് നിരന്നു തുടങ്ങി. ഇങ്ങനെ കഴിച്ചു പരിചയമില്ലാത്ത എനിക്ക്, പ്ലേറ്റിൽ വീണതൊക്കെ അവസാനിപ്പിക്കാൻ കുറെ നേരമെടുത്തു. പൊതുവെ റെസ്റ്റാറ്റാന്റിൽ  പോവാത്ത എനിക്ക് വിഭവങ്ങളുടെ പേരുകളും അന്യമാണ്. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ എത്തിയ ഒരു ഏലിയനെ പോലെ ഞാൻ എനിക്ക് ചുറ്റിനുമുള്ളവരെ നോക്കും, എന്നിട്ടു പറയും "നിങ്ങൾ ഓർഡർ ചെയ്തോളു." അടുപ്പമുള്ളവരോട് ഒരു ഉളുപ്പുമില്ലാതെ മന്ത്രിക്കുകയും ചെയ്യും ഞാൻ ഒരു uncivilized being ആണെന്ന്.

ഞാൻ ചുറ്റും നോക്കി. ഇന്ന് ക്രിസ്തുമസ്. എല്ലാ ടേബിളുകളും  ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികൾ അങ്ങിങ്ങ് ഓടി നടക്കുന്നു. പല ദിക്കുകളിൽ നിന്നും വന്ന ചെറുതും വലുതുമായ കുടുംബങ്ങളെകൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ, സുഹൃത്തുക്കളെന്നു തോന്നിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഉച്ചത്തിലെന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പല പ്രായത്തിലുള്ള ആളുകൾ. അമ്മൂമ്മമാർ തുടങ്ങി കൊച്ചു മക്കൾ വരെ. ആകെ ബഹളമയമായിത്തോന്നി ആ അന്തരീക്ഷം. 

നമ്മുടെ കൊച്ചു കേരളത്തിലെ ക്രിസ്തുമസ് ഓർത്തു പോയി. ഏതൊരു ഉത്സവമായാലും ആഘോഷമായാലും സ്വന്തം വീട്ടിൽ രാവിലെ മുതൽ കുടുംബത്തിലെ എല്ലാവരും  തങ്ങളുടെ അടുക്കളയിൽ കയറി വിഭവങ്ങളുമുണ്ടാക്കി ഒരുമിച്ചിരുന്നു കഴിക്കുന്ന ആ രീതി ഇവിടെയില്ലെന്നു തോന്നിപ്പോയി. 

വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾക്കു  മണിനഗറിലേക്കു പോകേണ്ടതുണ്ടായിരുന്നു. എനിക്കാണെങ്കിൽ നല്ലവണ്ണം ഉറക്കവും വരുന്നുണ്ട്. തിരിച്ചു ഡ്രൈവ് ചെയ്യണ്ടതുമുണ്ട്. കടുപ്പത്തിൽ ഒരു കാപ്പി കുടിച്ചാൽ ഉറക്കം മാറുമെന്ന് തോന്നി. ബുവ നല്ലൊരു ഗുജറാത്തി കാപ്പി ഇട്ടു തന്നു. 

ഇരുട്ട് വീണു തുടങ്ങി. മണിനഗർ കഴിയും വരെയേ റോഡിലെ ഈ തിക്കും തിരക്കും ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ കരുതി. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ഗാന്ധിനഗറിലേക്കുള്ള വഴിയിലേക്കെത്തിയപ്പോൾ മാത്രമാണ് ആ തിക്കിനും തിരക്കിനും ഒരു ശമനമുണ്ടായത്. ആളുകൾ തിക്കി എവിടെന്നോ ഒക്കെ കാറിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നമ്മളെ കയറ്റിവിടാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഒരു ചെറിയ ഗ്യാപ് നോക്കി പിന്നിലെ കാറുകാരൻ വന്ന വരവ് എനിക്ക് മറക്കാൻ പറ്റില്ല. പക്ഷെ ഞാൻ പതറിയില്ല. 

ഇന്ത്യൻ റോഡുകളിൽ എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് അന്നത്തെ ആ ഡ്രൈവിൽ ഞാൻ പഠിച്ചു. പോയപ്പോളെടുത്ത 45 മിനുട്ടുകളെ തിരിച്ചു വന്നപ്പോളെടുത്ത ആ 2 മണിക്കൂറുകൾ പഴങ്കഥയാക്കി.  ആ ഒഴുക്കിലങ്ങനെ ഒഴുകി  നീങ്ങുകയേ തരമുള്ളൂ. ഒഴുക്കിനൊത്ത് നീന്തുക എന്നത് പോലെ. എന്നെ ഇത്തരത്തിൽ 'ശരിക്കും'  ഡ്രൈവിങ്ങ് പഠിപ്പിച്ച അഹമ്മദാബാദ് നിവാസികൾക്ക് നന്ദി. നമസ്കാരം. 

Tuesday, December 26, 2023

റോമയുടെ അലങ്കാരങ്ങൾ

കുറെ നാളുകളുടെ ഇടവേളക്ക് ശേഷം ഇന്നലെ ഒരു ഷോർട്ട്സ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.  Christmas Decoration  തന്നെയാണതിൽ നിറഞ്ഞു നിന്നിരുന്നത്. ആ വീഡിയോ കണ്ടവർക്കത് വ്യക്തമായിരിക്കും. 

അതിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരുടെ കരോളുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. കരോളുകൾ ക്രിസ്തുമസ്സിന്റെ ഒരു അവിഭാജ്യ ഘടകമാണല്ലോ. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടവർ അത് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് അനുമോദിച്ചിരുന്നു. ഈ അലങ്കാരങ്ങൾക്ക് നടുവിലേക്ക്  ടാക്സിയിൽ വന്നിറങ്ങിയ ആനിന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു. അവൾ അറിയാതെ ഈ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. "അരേ വാഹ്!"

നിസ്: "സൂപ്പർ സൂപ്പർ"

ശോഭന വല്യമ്മ: "ഇഷ്ടായ്"

ദീപ്സ്: "💥✨💫" (ഇത് എന്താണാവോ?)

രജീന്ദർ: "Wow nikk. Excellent and soo wonderful Watched 2 times 🎉🎉👏🏻👏🏻👏🏻👏🏻👏🏻"

പക്ഷെ,   ആ വീഡിയോ കണ്ട ശേഷം, ഹർഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "വളരെ നന്നായിരിക്കുന്നു റോമയുടെ അലങ്കാരങ്ങൾ." 

ഞാൻ കളിയായ് പറഞ്ഞു. "അത് അവളുടെതല്ല. അവളോട് നീ ചോദിച്ച് നോക്ക് ആരാണ് ഇതൊക്കെ ചെയ്തതെന്ന്?" 

ഞങ്ങൾ തമ്മിലുണ്ടായ ഈ സംഭാഷണം റോമയോട് പറഞ്ഞപ്പോൾ. "നീ എന്താ പറയാഞ്ഞത് നീ തന്നെയണിതൊക്കെ ചെയ്തതെന്ന്?"

ശരിയാണ്. ക്രിസ്തുമസിന് മുൻപുള്ള ഒരു ഞായറാഴ്ച്ച ഇതിന് വേണ്ടിയങ്ങ് മാറ്റിവച്ചു. ആ കറങ്ങുന്ന "ഡിസ്കോ ലൈറ്റ്" (ഇത് പോലെ മിന്നിത്തെളിയുന്ന ലൈറ്റുകളെല്ലാം എനിക്ക് ഡിസ്കൊ ലൈറ്റുകളാണ്) ഒഴിച്ച് ബാക്കിയെല്ലാം അവൾ സൂക്ഷിച്ച് വച്ച, അവളുടെ പഴയ  കളക്ഷനിൽ നിന്നുള്ളതായിരുന്നു.  കുട്ടികളെപ്പോലെ അവയൊരോന്നും അവൾക്കിപ്പോഴും പ്രിയപ്പെട്ടതാണ്. 

അങ്ങനെ ആ ഞായറാഴ്ച്ച  ഐഡിയകൾ മാറിയും മറിഞ്ഞും  ഘോടയിലേറിയുമിറങ്ങിയും (നമ്മുടെ നാട്ടിലെ കുതിര/ഇവിടെ ഘോട/പുറം നാട്ടിലെ  step ladder) തീർത്തു. ആ അദ്ധ്വാനത്തിന്റെ എൻഡ് റിസൾട്ടാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്. അവളുടെ വീട്ടിലെത്തിയ അതിഥികൾക്ക് അതൊരു വിസ്മയമായ്, പ്രത്യേകിച്ച് ആ പുൽക്കൂട്. 

ഗാന്ധിനഗറിൽ ക്രിസ്തുമസ് ദിനം ഒരു സാധരണ ദിവസം പോലെയാണ്. നാട്ടിലെപ്പോലെ 10 ദിവസത്തെ ക്രിസ്തുമസ് വെക്കേഷനൊന്നും കുട്ടികൾക്ക് ഇവിടെയില്ല. ആകെ ഒരു ദിവസത്തെ അവധി മാത്രം. ഇവിടെ ക്രിസ്തുമസ് ഇത് പോലെ  ആഘോഷിക്കുന്നവർ വിരളമാണ്.

ഈ വീട് ഗാന്ധിനഗറിൽ കുറച്ചു ഫേമസായിന്നു തോന്നുന്നു. ഇന്നലെ രാത്രി ദൂരെ നിന്നും ചെറിയ കുട്ടികൾ ഈ അലങ്കാരങ്ങൾ കാണാനായി എത്തിയെന്നു റോമ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു. ഞങ്ങളുടെ ഈ അലങ്കാരങ്ങൾ കൂടാതെ മറ്റ് 5 അയൽ വീടുകളിൽ മാത്രമാണ് പേരിനെങ്കിലും ചില ചെറു അലങ്കാരങ്ങൾ ഞാൻ കണ്ടത്. സത്യത്തിൽ ഡിസ്കോ ലൈറ്റ് ആഷുവിന്റെ വീട്ടിനുമ്മറത്ത് ഇരുട്ട് കണ്ടത് കൊണ്ട് കൊടുക്കാമെന്ന് കരുതി വാങ്ങിയതാണ്. അവൻ എവിടെയോ കറങ്ങിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എന്നാൽപ്പിന്നെ ഈ ലൈറ്റെങ്കിലും അവിടെ മിന്നിത്തെളിയട്ടെയെന്നോർത്തു. പക്ഷെ, അതിന്റെയാവശ്യം വന്നില്ല. പാറുൽ  അവനെ നല്ലോണം ശകാരിച്ച് വീട്ടിലെത്തിച്ചു. അലങ്കാര വെളിച്ചങ്ങളുമെത്തി. 

ഡിസ്കോ ലൈറ്റ് തപ്പി മൂന്ന് നാല് ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പോയിരുന്നു. എല്ലായിടത്ത് നിന്നും ഒരേ പല്ലവിയാണ് ലഭിച്ചത്.  ഓൾഡ് സ്റ്റോക്ക്. ദീവാലി സ്റ്റോക്ക്. ഓൾഡെങ്കിൽ ഓൾഡ്, അത് ഒരെണ്ണം വാങ്ങാമെന്ന് കരുതി. പക്ഷെ അവസാനം പോയ അഞ്ചാമത്തെക്കടയിൽ നിന്ന് പുതിയത് തന്നെ ഒരെണ്ണം കിട്ടി. 

റോമയുടെ അമ്മ ഇടയ്ക്ക് അവളോട് ചോദിക്കുന്നത് കേട്ടു. "അടുത്ത വർഷം ആരിതൊക്കെ ചെയ്യും?" ചോദ്യം അവളോടായിരുന്നുവെങ്കിലും ഉത്തരം എന്റേതായിരുന്നു. "അടുത്ത വർഷത്തെ ക്രിസ്തുമസ്സ് അനുഭവിച്ചറിയാൻ അവൾ കേരളത്തിലായിരിക്കും." 

അതെ. കേരളത്തിൽ ജാതിമതഭേദമന്യേ ആളുകൾ ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയണമെങ്കിൽ, നേരെ വണ്ടി കയറി ഫോർട്ട്കൊച്ചിലേക്കോ തൃശ്ശൂരിലേക്കോ പോയാൽ മതി. ആഘോഷപ്പെരുമഴയായിരിക്കുമവിടങ്ങളിലൊക്കെ. ഗോവയിലും ഈ രണ്ടു സ്ഥലങ്ങളിലുമാണ് വലിയ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഞാൻ  കണ്ടിട്ടുള്ളത്. 

സോ, റോമ നിന്റെ അടുത്ത ക്രിസ്തുമസ് കേരളത്തിലാവട്ടെ എന്ന് പ്രത്യാശിക്കുന്നു. 

Sunday, December 24, 2023

നടന്ന് നടന്ന് നടന്ന്...

ഇന്ന് ഞായറാഴ്ച നേരത്തെ നടപ്പ് തുടങ്ങണമെന്നും സ്വർണിം പാർക്കിലേക്ക് തന്നെ പോകണമെന്നും ഇന്നലെ തന്നെ പദ്ധതിയിട്ടിരുന്നു. അത് പ്രകാരം തന്നെ നടപ്പിലാക്കി. ഞാൻ താമസിക്കുന്നയിടത്തു നിന്നും 4.5 കിലോമീറ്റർ നടന്ന് സ്വർണിം പാർക്കെത്തി. പകലാദ്യമായാണിവിടെ വരുന്നത്. റോമ മുൻപ് പറഞ്ഞത് ഞാനോർത്തു. "പകൽ സ്വർണിം പാർക്കിനു മറ്റൊരു സൗന്ദര്യമാണുള്ളത്." 


അവൾ പറഞ്ഞത് വളരെ ശരിയാണ്. രാത്രി കാണാത്തതു പലതും ഞാനിന്ന് പകൽ വെളിച്ചത്തിൽ കണ്ടു. പാർക്കിനുള്ളിൽ തന്നെ പാർക്കിന്റെ അതിരിനോട് ചേർന്നുള്ള പാതയാണ് ഞാനിത്തവണ തിരഞ്ഞെടുത്തത്. ഇവിടെയും നല്ല ടൈലുകളൊക്കെ പാകി ഇടയ്ക്കിടെ ഇരിപ്പിടങ്ങളൊരുക്കി വളരെ നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ട്. ഈ പാതയിലൂടെ പാർക്കിനെ ഒരു വലംവയ്ക്കാൻ 4.5 കിലോമീറ്റർ ദൂരമാണെടുത്തത്.

പാർക്കിൽ ആളുകൾ ക്രിക്കറ്റ്, ഫുട്ബാൾ എന്നീ വിനോദങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നു.


വെട്ടിയൊതുക്കിയ പച്ചപ്പുല്ലിൽ സൂര്യനമസ്കാരം ചെയ്യുന്ന ആ മനുഷ്യൻ അത് നല്ലോണം ആസ്വദിക്കുന്നുണ്ടെന്നെനിക്കു തോന്നി. പാർക്കിന്റെ ഒരറ്റത്ത് സചീവാലയം (Secretariat) നിലകൊള്ളുന്നുണ്ട്. ആ മനോഹര കെട്ടിടത്തിന്റെ മറവിൽ നിന്നും ചുവന്ന വലിയ ഉദയസൂര്യനെ ദർശിച്ചു തുടങ്ങി. വ്യായാമങ്ങളിൽ മുഴുകി നിന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം തന്നെ ഉദയസൂര്യന്റെ ഭംഗി തങ്ങളുടെ ഫോണിൽ പകർത്തിത്തുടങ്ങുകയായി. 

പാർക്കിനുള്ളിൽ  ഒരു റൌണ്ട് പൂർത്തിയാക്കി പുറത്തേക്കിറങ്ങി. പുറത്തെ സൈക്കിൾ ട്രാക്കിൽ കുറെ സൈക്കിളുകൾ ഒരുമിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ, ഞാനെന്റെ സൈക്കിൾ കേരളത്തിൽ വെറുതെയിരിക്കുന്നെണ്ടല്ലോ എന്ന് ഓർത്തു. അതിങ്ങു കൊണ്ടുവരണമെന്ന ആ ചിന്ത എന്നിൽ ശക്തമായി അലയടിച്ചുതുടങ്ങി.  

തണുപ്പ് തെല്ലൊന്നു ശമിച്ചു. തിരിച്ചു ഫ്ളാറ്റിലേക്കുള്ള നടപ്പിന്റെ വേഗത കൂട്ടി. ഇടയ്ക്കു റോഡ് മുറിച്ചു കടക്കുന്ന ഒരു സുന്ദരൻ നീൽഗായ് (nilgaiഎന്റെ വേഗത കുറക്കാൻ കാരണമായി. എനിക്കീ കൂട്ടരെ വലിയ ഇഷ്ടമാണ്. എവിടെക്കണ്ടാലും അറിയാതെ നോക്കി നിന്ന് പോവും. ഗായ് എന്നാൽ മലയാളത്തിൽ പശു എന്നാണർത്ഥമെങ്കിലും, ഇവ ആൻറ്റലോപ്പാണ്  (antelope). ഇന്ന് ഞാൻ കണ്ടത് ഒരു ആൺ നീൽഗായിനെയാണ്. ആണായാലും പെണ്ണായാലും ഇവിടുത്തുകാർക്ക് ഇവയ്ക്കു ഒറ്റ പേരേയുള്ളു. നീൽഗായ്. ഗാന്ധിനഗറിൽ റോഡിലും കുറ്റിക്കാട്ടിലും മറ്റും ഇവയെ ഇടയ്ക്കിടെ നമുക്കു കാണാനാകും. 

കഥ പറഞ്ഞു ഫ്ലാറ്റിനു മുന്നിലെത്തിയതറിഞ്ഞില്ല. ഞാൻ സ്മാർട് വാച്ചിൽ നോക്കി. ഇന്ന് മൊത്തത്തിൽ 13.5 കിലോമീറ്റർ നടന്നിരിക്കുന്നു. ആയിരത്തോളം കാലറിയും കത്തിച്ചിട്ടുണ്ട്. ഫ്ലാറ്റിനു മുന്നിലുള്ള കടയിലേക്ക് കയറിയപ്പോൾ തന്നെ പോഷകസമ്പുഷ്ടമായ മധുരക്കിഴങ്ങിലെൻറെ കണ്ണുകളുടക്കി. 

"ഭായ് ങ്ങളാ മധുരക്കിഴങ്ങിങ്ങെടുത്തോളി."

അങ്ങിനെ ഇന്നത്തെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി .