Tuesday, May 29, 2007

ഒറ്റമൈന

ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന് അവള്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ഇത്ര പെട്ടെന്ന് സന്ധ്യയായോ? മേശമേല്‍ വച്ചിരിക്കുന്ന ടൈംപീസില്‍ നോക്കി. സമയം മൂന്ന് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. മൂടിക്കെട്ടി നിന്നിരുന്ന മേഘക്കൂട്ടങ്ങള്‍ താഴെ ഭൂമിയിലേയ്ക്ക് കാറ്റിന്റെ അകമ്പടിയോടെ ശക്തിയായ് പെയ്തിറങ്ങിയപ്പോള്‍ അവള്‍ പതുക്കെ ബാല്‍ക്കണിയിലേയ്ക്ക് നടന്നു. തന്റെ കൈകള്‍ നീട്ടി തിമിര്‍ത്തു പെയ്യുന്ന മഴത്തുള്ളികളെ തൊട്ടു. വീശിയടിക്കുന്ന കാറ്റത്ത് മഴത്തുള്ളികള്‍ അവളെ ആലിംഗനം ചെയ്തു. വീട്ടിലായിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുമാത്ര ആഗ്രഹിച്ചുപോയി. അവിടെയായിരുന്നെങ്കില്‍ അമ്മയുടെ കണ്ണുവെട്ടിച്ച് നടുത്തളത്തിലേക്കിറങ്ങി മഴത്തുള്ളികളോട് കിന്നാരം പറയാമായിരുന്നല്ലോ.

മഴ ഒട്ടൊന്നു ശമിച്ചിരിക്കുന്നു. സാധാരണ കുട്ടികളെയും വൃദ്ധരായ വലിയ കുട്ടികളേയും കൊണ്ട് നിറയുമായിരുന്ന ഫ്ലാറ്റിലെ ആ കുഞ്ഞു പാര്‍ക്ക് ഇപ്പോള്‍ കാക്കകളെക്കൊണ്ട് നിറഞ്ഞിരുന്നു. അവള്‍ വരിവരിയായിരിക്കുന്ന അവറ്റകളെ എണ്ണുവാന്‍ തുടങ്ങി. ഒന്ന്, രണ്ട്, ..... ഇരുപത്തിയഞ്ച്, ഇരുപത്തിയാറു കാക്കകള്‍ പാര്‍ക്കിന്റെ അതിര്‍ത്തിയില്‍ നാട്ടിയിരിക്കുന്ന കൊച്ച് കൈവരികളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. കൂട്ടത്തില്‍ നേതാവെന്ന് തോന്നിക്കുന്ന ഒരു കാക്ക മാത്രം കുട്ടികള്‍ക്ക് കളിക്കുവാനായി നിര്‍മ്മിച്ചിട്ടുള്ള സ്ലൈഡറിന്റെ ഏറ്റവും ഉയരമുള്ളയിടത്ത് ഇരുന്ന് അവറ്റകളുടെ ഭാഷയില്‍ താഴെയിരിക്കുന്നവരോട് എന്തോ നിര്‍ദേശിക്കുന്നുണ്ടായിരുന്നോ? നേതാവിരിക്കുന്ന സ്ഥലത്തേയ്ക്ക് മറ്റേതെങ്കിലും കാക്ക വന്നിരിക്കുമ്പോള്‍ അവയെ കൊത്തിയോടിക്കാ‍നും മൂപ്പര്‍ ഉത്സാഹം കാണിക്കുന്നുണ്ട്.

അവള്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന ആകാശത്തേയ്ക്ക് വീണ്ടും കണ്ണുകള്‍നട്ടു. അടുത്ത മഴയ്ക്കുള്ള തയ്യാറെടുപ്പാണല്ലോ. മുറിയില്‍ നിന്നും ഫോണ്‍ബെല്ലടിക്കുന്നുവോ? അമ്മു തിരിഞ്ഞു മുറിയിലേയ്ക്ക് നടക്കുന്നതിനിടയില്‍ താഴെ പാര്‍ക്കിലേയ്ക്ക് അലസമായ് ദൃഷ്ടികള്‍ പായിച്ചു. മുന്‍പ് ഉണ്ടായിരുന്ന കാക്കക്കൂട്ടത്തിനെ അപ്പോള്‍ അവിടെയെങ്ങും കണ്ടില്ല. പകരം, അവിടെ നിന്നും പറന്നുയരുന്ന ഒരു മൈനയെയാണ് അവളുടെ ദൃഷ്ടിയില്‍പ്പെട്ടത്. ഒറ്റമൈന!

അന്നൊക്കെ താനും ദിവ്യയും സ്കൂളില്‍ പോകാനായ് തിരഞ്ഞെടുത്തിരുന്നത് വടക്കേതിലെ ഹമീദിക്കാന്റെ വലിയ ഓട്ട് മാ‍വിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെയായിരുന്നു. അവിടെ വേലിയില്‍ പടര്‍ന്നു കയറിയിരുന്നിരുന്ന കുറ്റിമുല്ലയായിരുന്നു ഞങ്ങളെ ആ വഴിയിലൂടെ സ്കൂളില്‍ പോകുവാന്‍ പ്രേരിപ്പിച്ചിരുന്നത്. അവള്‍ തന്റെ ഓര്‍മ്മകള്‍ കുട്ടിക്കാലത്തേയ്ക്ക് പായിച്ചു.

പഠനത്തില്‍ കേമിയായിരുന്ന തനിക്ക് വളരെ ചുരുക്കം മാത്രമേ ചൂരലിന്റെ കയ്പ് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. എന്നിരുന്നാലും ചില ദിവസങ്ങളില്‍ തനിക്ക് കിട്ടിയിട്ടുള്ള ചൂരല്‍ക്കഷായത്തിന് പിന്നില്‍ എന്തോ രഹസ്യമുള്ളതായി തോന്നിയിരുന്നു. കൂട്ടുകാരികളുടെ ഇടപെടലുകളും കൂടിയായപ്പോള്‍ അതു മനസ്സില്‍ വേരുറപ്പിച്ചു. ക്ലാസ്സില്‍ ഒന്നാമതായിരുന്ന തനിക്ക് കിട്ടുന്ന അടിയുടെ കാരണം കുറ്റിമുല്ലയ്ക്ക് സമീപത്തുള്ള മരത്തില്‍ ഇടയ്ക്കു കാണുന്ന ഒറ്റമൈനയാണത്രേ! അതു ശരിയാണെന്ന് തനിക്കും തോന്നാന്‍ കാരണം, ഏതൊക്കെ ദിവസങ്ങളില്‍ ഒറ്റമൈനയെ കണ്ടിരുന്നുവോ അന്നൊക്കെ ഏതെങ്കിലും കാരണം കൊണ്ട് ചൂരല്‍ക്കഷായത്തിന്റെ രുചി നുണയേണ്ടതായി വന്നിട്ടുണ്ട്.

ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയും താന്‍ ആ ഒറ്റമൈനയെ കണ്ടിരുന്നുവല്ലോ. ആരൊക്കെ ഒറ്റമൈനയെക്കണ്ടാലും അവര്‍ക്കൊക്കെ സ്കൂളില്‍ നിന്ന് അടികിട്ടുമോ എന്ന് അറിയുവാന്‍ വേണ്ടി അന്ന് കൂടെയുണ്ടായിരുന്ന ദിവ്യയെ വിളിച്ച് അതിനെ കാണിച്ചു കൊടുത്തു. അത്ഭുതമെന്ന് പറയട്ടെ, അന്ന് ദിവ്യക്കും ചൂരല്‍ക്കഷായത്തിന്റെ കയ്പറിയേണ്ടി വന്നു. അതിനുശേഷം ഇന്നാണല്ലോ ഒറ്റമൈനയെ താന്‍ വീണ്ടും കാണുന്നത്.

ഫോണ്‍ ബെല്‍ നിറുത്താതെ ശബ്ദിക്കുന്നത് കേട്ട് ഓര്‍മ്മകളെ പാതിവഴിയില്‍ ഉപേക്ഷിച്ച് അവള്‍ ഫോണിനരുകിലേയ്ക്ക് നടന്നു.

ഹലോ...

Sunday, May 27, 2007

കൊച്ചിയിലും ബുള്ളറ്റ് ?!

ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച! ബുള്ളറ്റ് എന്ന് കണ്ട് തെറ്റിദ്ധരിക്കേണ്ട കെട്ടോ. ഞാന്‍ പറയുന്നത് നിരത്തുകളില്‍ ചീറിപ്പായുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെപ്പറ്റിയോ തോക്കില്‍ നിന്ന് ചീറിപ്പായുന്ന ബുള്ളറ്റിനെക്കുറിച്ചോ അല്ല. മറിച്ച്, ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ്.

അതെ, നമ്മുടെ ഇന്ത്യന്‍ റയില്‍വേ കൊച്ചിയ്ക്കും ബാംഗ്ലൂരിനും ഇടയില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇന്നുള്ളതില്‍ വച്ച് ഏറ്റവും തിരക്കേറിയ റെയില്‍പ്പാതയും ഇതുതന്നെയാണ്. ബുള്ളറ്റ് ട്രെയിന്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നുള്ളത് സംബന്ധിച്ച് ഒരു സാധ്യമായ പഠനത്തിന് ഇന്ത്യന്‍ റെയില്‍വേ സതേണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ‍ ഘടകങ്ങളും അനുകൂലമായി വന്നുഭവിക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ നമുക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പോവാതെ സമാനമായ ഒരു ബുള്ളറ്റ് ട്രെയിന്‍ യാത്ര ഇവിടെത്തന്നെ തരപ്പെടുത്താം എന്ന് കരുതുന്നു.

ലോകത്തിലെ പ്രധാന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ താഴെ പറയുന്നവയാണ്

യൂറോസ്റ്റാര്‍ (Eurostar) - ലണ്ടനും പാരീസിനും ഇടയിലുള്ളത്

ടി ജി വി (TGV) - ഫ്രാന്‍സ്

ഇന്റര്‍സിറ്റി എക്സ്പ്രസ്സ് (Intercity Express) - ജര്‍മനി

ഷിങ്കാന്‍സെന്‍ (Shinkansen) - ജപ്പാ‍ന്‍

എ വി ഇ (AVE) - സ്പെയിന്‍

കെ ടി എക്സ് (KTX) - കൊറിയ

ഏസെല എക്സ്പ്രസ്സ് (Acela Express) - യു എസ് എ

ജെ ആര്‍ മാഗ് ലെവ് (JR-Mag Lev) - ജപ്പാന്‍ റയില്‍ വേയുടേത്

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു സാധാ‍രണ എക്സ്പ്രസ്സ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 51 കിലോ മീറ്റര്‍ തുടങ്ങി 53 കിലോമീറ്റര്‍ വരെയാണ്. അതേ സമയം ഒരു സൂപ്പര്‍ ‍ഫാ‍സ്റ്റ് ട്രെയിനിന്റെ വേഗത 60-65 കി.മീ വരെയാണ്. മണിക്കൂറില്‍ 200 കി.മീ. ല്‍ ഏറെ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ വേഗതയെ ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള കൊച്ചി-ബാംഗ്ലുര്‍ റെയില്‍പ്പാതകള്‍ക്ക് കഴിയുകയില്ലെന്നതിനാല്‍ പുതുതായി ഒരു റെയില്‍പ്പാത നിര്‍മ്മിക്കേണ്ടതായി വരുന്നു.

വേഗത ഏറിയ ട്രെയിനുകള്‍ക്ക് ഒരു എയര്‍ക്രാഫ്റ്റിനൊപ്പം വേഗത വരില്ലെങ്കിലും ആപേക്ഷികമായി പറയുകയാണെങ്കില്‍, ബാംഗ്ലുര്‍ പോലെ ഒരു ദൂരം കുറഞ്ഞ സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായത് ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും എന്നതിന് യാതൊരുവിധ സംശയങ്ങള്‍ക്കുമിടമേകുന്നില്ല. കൊച്ചിയും ബാംഗ്ലൂരും തമ്മിലുള്ള ഏകദേശ ദൂരം 600 കിലോമീറ്ററാണ്. അതില്‍ 500 കിലോമീറ്റര്‍ ഒരു എയര്‍ക്രാഫ്റ്റ് വെറും 1 മണിക്കൂര്‍ കൊണ്ട് താണ്ടുമെങ്കിലും വിമാനത്താവളത്തില്‍ ചെക്കിംഗ് ഇന്നും മറ്റ് സുരക്ഷാ നടപടികള്‍ക്കുമായി 4-5 മണിക്കൂറുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിവേഗ ട്രെയിനുകള്‍ വെറും 3 മണിക്കൂറില്‍ നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി യാത്രയുടെ മൊത്തം സമയം ലാഭിക്കുന്നു. സമയം മാത്രമല്ല, പണവും!

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്, ഗൂഗിള്‍)