Saturday, November 18, 2006

പാലം കുലുങ്ങിയാലും...

കേരളത്തിനു 50 വയസ്സു തികഞ്ഞു...

അതിനേക്കാള്‍ പ്രായമേറിയ മുല്ലപ്പെരിയാര്‍ അണക്കെട്ടു കവിഞ്ഞൊഴുകിയോ അണക്കെട്ടു തകര്‍ന്നോ ഈ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ത്തന്നെ കേരളത്തിലെ ജനസംഖ്യയും കേരളത്തെത്തന്നെ പാതിയാക്കി എന്നൊരു ചരിത്രവും എഴുതേണ്ടി വരുമോ? കാത്തിരുന്നു കാണുക തന്നെ.

സര്‍ക്കാരുകള്‍ മാറി മാറി വന്നു, പോയി. ഇപ്പോള്‍ ഇന്നു കേരള സര്‍ക്കാരും തമിഴ്‌നാടു സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട്‌ മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ ഒരു സമഗ്രമായ അന്വേഷണത്തിലൂടെ ഉറപ്പുവരുത്തേണ്ടതായിരുന്നു. കൂടാതെ ഒരു 35 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനു ഭീഷണിയായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനേയും സുപ്രീം കോടതിയേയും ബോധിപ്പിക്കേണ്ടത്‌ കേരളാ സര്‍ക്കാരിന്റെ കടമയാണ്‌. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയിലൂടെയുള്ള നീരൊഴുക്ക്‌ സുഗമമാക്കാനുതകുന്ന അതിനു മുന്നിലെ കുറ്റിച്ചെടികളും ചെളിയും മണ്ണും നീക്കം ചെയ്യേണ്ടതായിരുന്നു.

2005 ല്‍ പാര്‍ലമന്റ്‌ പാസ്സാക്കിയ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ നിയമം 64 വകുപ്പില്‍, അത്യാഹിതം ഒഴിവാക്കുന്നതിനും ദുരന്തനിവാരണത്തിനും വ്യവസ്ത്ഥയുണ്ട്‌. ഏതെങ്കിലും സ്ഥലമോ അതിലെ നിര്‍മ്മിതിയോ ഏറ്റെടുക്കണമെന്ന്‌ സര്‍ക്കാരിന്‌ ബോധ്യപ്പെട്ടാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റിയെ ഏല്‍പ്പിച്ചുകൊടുക്കാം. അതിനായി പ്രസ്തുത നിയമം അനുസരിച്ചു സംസ്ഥാന-ജില്ല ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റി സര്‍ക്കാര്‍ അടിയന്തിരമായി രൂപവത്ക്കരിക്കണം. എന്നിട്ട്‌ അണക്കെട്ടിന്റെ എല്ലാ നിയന്ത്രണവും ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റിക്ക്‌ നല്‍കിയ ശേഷം, തമിഴ്‌നാടിന്‌ ആവശ്യമായ വെള്ളം തുടര്‍ന്നും നല്‍കണം. പത്രസമ്മേളനത്തില്‍ ഒരു കേരളാ മുന്മന്ത്രി പറഞ്ഞതാണിത്‌.

ഇടുക്കിയിലെ ഇപ്പോഴത്തെ അവസ്ഥയും ആശങ്കാജനകമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മുല്ലപ്പെരിയാര്‍ സ്പില്‍വേ വഴി ഒഴുകിവരുന്ന വെള്ളം ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ്‌ 2380.60 അടിയിലെത്താന്‍ കാരണമായി. മുല്ലപ്പെരിയാറില്‍ നിന്നും ജലം പെരിയാര്‍ വഴി 30 കിലോമീറ്റര്‍ ഒഴുകിയാണ്‌ ഇടുക്കിയില്‍ എത്തുന്നത്‌. സെക്കണ്ടില്‍ 3500 ഘനയടി വെള്ളമാണ്‌ ഇടുക്കിയിലേക്ക്‌ ഒഴുകിയെത്തുന്നതായാണ്‌ കെ.എസ്‌.ഇ.ബി. യുടെ കണക്ക്‌.

തമിഴ്‌നാടു വെള്ളം ആവശ്യപ്പെടുന്നത്‌ കുടിക്കാനോ കൃഷിക്കോ ആല്ല. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ്‌. എന്നാല്‍, കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്‌. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടതിനനുസരിച്ചാണു പല ശ്രമവും നടത്തി. തമിഴ്‌നാടു മുഖ്യമന്ത്രിക്കു രണ്ടു പ്രാവശ്യം കത്തയച്ചെങ്കിലും അവര്‍ അവരുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌. പക്ഷെ, വെള്ളം കവിഞ്ഞൊഴുകി അവരുടെ റോഡും പാലവും തകര്‍ന്നു. ഡാമില്‍ മണ്ണു നിറഞ്ഞു. ഇപ്പോള്‍ അവര്‍ക്കു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്‌. വെള്ളം ഇങ്ങോട്ടാണു ഒഴുകിയതെങ്കില്‍ 35 ലക്ഷം ജനങ്ങളെ അറബിക്കടലില്‍ തള്ളുമായിരുന്നു. അതുകൊണ്ടു ജലനിരപ്പു 136 അടിയില്‍ നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഇന്നലെ രണ്ടു പോയിന്റ്‌ കുറഞ്ഞു 138.2 അടിയിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും ജലനിരപ്പു കുറയുവാന്‍ പ്രാര്‍ത്ഥിക്കാം...സര്‍ക്കാരുകള്‍ തമ്മിലുള്ള വടംവലിയില്‍ ആരു ജയിച്ചാലും തോറ്റാലും നഷ്ടം നമ്മള്‍ പാവം പൊതുജനങ്ങള്‍ക്ക്‌...നമ്മുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാം...നമ്മെ ഒന്നോടെ വിഴുങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മഹാവിപത്ത്‌ ഒഴിഞ്ഞു പോവണേയെന്ന്‌...

Wednesday, November 15, 2006

മുല്ലപ്പെരിയാറില്‍ നിന്നും നിക്ക്

ഇടുക്കി: സംഭരണശേഷിയിലും അധികം ജലം നിറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ കവിഞ്ഞൊഴുകുകയാണ്. ഇപ്പോള്‍ 137.7 അടിയില്‍ എത്തി നില്‍ക്കുന്ന ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്. സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ക്കൂടി സെക്കന്റില്‍ ഏതാണ്ട് 6,000 ഘനയടി വെള്ളം ഇടുക്കിയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഈ നീരൊഴുക്ക് ശക്തമാകാനാണ് സാധ്യത. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്. തേക്കടി ഉള്‍വനങ്ങളിലും രാജപാളയത്തിന്‍ പടിഞ്ഞാറുള്ള മലനിരകളിലും പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാന്‍ കാരണമായതെന്ന് കരുതുന്നു.

പെരിയാറിന് മുകളിലൂടെ 1895 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ ഡാമിന്റെ പരമാവധി ആയുസ്സ് 50 - 60 വര്‍ഷങ്ങള്‍ വരെയാണ്. പ്രായപരിധി കഴിഞ്ഞ ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ തേക്കടിയിലാണെങ്കിലും തമിഴ്നാട് സര്‍ക്കരിന്റെയധീനതയിലാണ് പൂര്‍ണ്ണാധികാരവും പ്രവര്‍ത്തനവും.

ഇന്നലെ തമിഴ്നാട് നല്ലൊരു തോതില്‍ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമൊഴുക്കിക്കൊണ്ട് പോയതിനെത്തുടര്‍ന്ന് ഇറച്ചിപ്പാലത്ത് (തമിഴ്നാട്) കൊല്ലം - തേനി റോഡ് (എന്‍.എച്.220) തകര്‍ന്നു. ഗതാഗതം പുനഃസ്ഥാപിക്കുവാന്‍ ഒരു മാസത്തിലേറെ വേണ്ടി വരുമെന്നാണ് അറിയുന്നത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ ജലനിരപ്പ് കുറയ്ക്കാ‍ന്‍ തമിഴ്നാട് തിടുക്കത്തില്‍ നടത്തിയ ഈ നീക്കം മുഖ്യ അണക്കെട്ടും ബേബി ഡാമും ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദത്തെ സാധൂകരിക്കുന്നു. ഡാം സുരക്ഷാ അതോരിറ്റി അംഗം കൂടിയായ കേരള ജല വിഭവ വകുപ്പ് ചീഫ് എഞ്ജിനീയര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബേബി ഡാമിന്റെ നില വളരെ അപകടകരമാണെന്ന് വ്യക്തമാക്കിയതാണ്. ഇറച്ചിപ്പാലം വഴി കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് കുറവുണ്ടായിട്ടില്ല. മുല്ലപ്പെരിയാറില്‍ നിന്നും സംഭരിക്കുന്ന ജലം കമ്പം, തേനി മേഖലകളിലെ എല്ലാ സംഭരണികളും നിറഞ്ഞിരിക്കുകയാണെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടില്‍ പരിശോധനകള്‍ തുടരുകയാണ്. കേരള - തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച വച്ചിരിക്കുന്നത് ഈ വരുന്ന 23ന്. അതിനേക്കാള്‍ മുന്‍പ് തന്നെ കേരളദേശത്തെ പകുതിക്കുവച്ച് വിഴുങ്ങുന്ന അതിഭീകരമായ എന്തോ ഒന്ന് കാത്തിരിക്കുന്നുവോ? അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...

ലോകാ സമസ്തഃ സുഖിനോ ഭവന്തു !!!

------------------------------------------------------------------------

ഇതിനിടയില്‍ ചില ബ്ലോഗര്‍ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ചു സംസാരിക്കാനവസരം കിട്ടി. അവരുടെ വാക്കുകള്‍, ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു.

ഇത്തിരിവെട്ടം: മനുഷ്യന്റെ ജീവനാണ് പ്രധാന്യം നല്‍കേണ്ടതിന് ശേഷമേ വേറെ എന്തിനും സ്ഥാനമുള്ളൂ. ഇത് തമിഴ്നാടും കേരളവും തമ്മിലുള്ള തര്‍ക്കത്തിനപ്പുറം മനുഷ്യജീവന്‍ മുമ്പില്‍ വെച്ചുള്ള ഒരു പരീക്ഷണമാണെന്ന് തോന്നുന്നു. അതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. തമിഴനും മലയാളിയും മനുഷ്യനാണെന്ന് ബോധം ആണ് ആവശ്യം.

പാര്‍വ്വതി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഒരു നാടകം മാത്രമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയും, പണത്തിന് വേണ്ടി സ്വന്തം തറവാടിന് തീ വയ്ക്കുന്ന സ്വഭാവം അവിടെ കാണുന്നു. 125 വര്‍ഷത്തോളം പഴക്കമുള്ള ഒരു കരാറിന്റെ പിന്ബലത്തില്‍ തമിഴ്നാടിന്റെ വാദം അംഗീകരിച്ച് അവരുടെ കയ്യിലെ ബലിയാടുകളാക്കുകയാണ് കാലാകാലങ്ങളിലുള്ള കേരള സര്‍ക്കാര്‍.

നിക്ക്: ഇപ്പോഴുള്ള അതിഗുരുതരമായ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു ?

പാര്‍വ്വതി: വളരെ ഗുരുതരമാണ്. ഇന്ന് ആ അണക്കെട്ട് പൊട്ടിയാല്‍ കേരളം പകുതിയാകും. എറണാകുളം, തൃശ്ശൂര്‍ ഒക്കെ കടലില്‍ ഒലിച്ച് പോകും. പെരിയാറിന്റെ എല്ലാ കയ്‌വഴികളിലും ബണ്ട് കെട്ട് നമുക്ക് തന്നെ തടയാന്‍ പറ്റുമായിരുന്ന്, ഒരു മുങ്കൂട്ടി അറിയാമായിരുന്ന് അപകടം തന്നെയാണ്. ഇന്ന് തമിഴ്നാട് ഇത് വരെ വെള്ളം ഒരിക്കലും എത്തിയിട്ടില്ലാത്ത കുളവും ബണ്ടു കെട്ടി വെള്ളം ശേഖരിക്കുകയാണ്. വൈക ഡാം നിറഞ്ഞ് മറ്റ് ഡാമുകളിലേയ്ക്ക് വഴി തിരിച്ച് വിടുകയാണ് അവര്‍. കാലാകാലം മാറി കളിക്കുന്ന നമ്മുടെ സര്‍ക്കാരുകളുടെ ഒരു കപട നാടകം.

നിക്ക്: ഉം

പാര്‍വ്വതി: അതില്‍ കവിഞ്ഞ് ഈ മാസാമാസം അണക്കെട്ട് സന്ദര്‍ശിക്കാന്‍ കെട്ടിയെടുക്കുന്നവരൊന്നും അതില്‍ ഒരു താത്പര്യവും കാട്ടില്ല. കാരണം കാല്‍ക്കീഴിലെ തറ ഒഴുകി പോവുന്നതറിയാതെ ആകാശംമുട്ടേ കൊട്ടാരം കെട്ടി പൊക്കുന്നത് സ്വപ്നം കാണുകയാണവര്‍. ബലിയാടാവാന്‍ പോകുന്നത്, പകുതിയോളം കേരള ജനതയും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍...

കെവിന്‍: താഴ്നിലങ്ങളില്‍ താമസിക്കുന്നവര്‍ക്കു് ഇടക്കെല്ലാം മുകളില്‍ ഈശ്വരനുണ്ടെന്നു ഓര്‍മ്മപ്പെടുത്തുവാനാണു് അണക്കെട്ടുകള്‍. മനസ്സിലായോ?
എല്ലാക്കാലവും എല്ലാതും നല്ല കണ്ടീഷനിലിരിക്കില്ല. ഉദാഃ ഒരു സൈക്കിള്‍ വാങ്ങിയാല്‍ കുറച്ചു നാള്‍ നല്ല കുട്ടപ്പനായി ഓടും, പിന്നെ പഞ്ചറാവും, വീലൊടിയും, അവസാനം മൂക്കുകുത്തി കിടക്കും.
അതുപോലെ ഒരുനാള്‍ അണക്കെട്ടും പൊളിയും. എല്ലാക്കാലവും അതിനെയൂറ്റാമെന്നു കരുതുന്ന മനുഷ്യസമൂഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണു് ജീവിക്കുന്നതു്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: തമിഴ്നാടിന് 23 ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അസൌകര്യമുള്ളതിനാല്‍ 28, 29, 30 എന്നീ തീയതികളില്‍...

ചിത്രങ്ങളും കൂടുതല്‍ വാര്‍ത്തകളുമായി വീണ്ടും കാണാം... അത് വരെ നമസ്കാരം :)