Thursday, December 28, 2006

ഡിസംബര്‍ 29

ഇന്ന് ഡിസംബര്‍ 29. ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്നു എന്റെ ബ്ലോഗ്ഗെഴുത്തിന്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അവള്‍ ആവശ്യപ്പെട്ടു “മാഷിനും ബ്ലോഗ്ഗെഴുതിക്കൂടെ”. ഞാന്‍ മറുപടി പറഞ്ഞു. “ഇനീപ്പോ ഇതിന്റെ കൂടി കുറവേയുള്ളൂ. മറ്റെല്ലാം തികഞ്ഞിരിക്കുവല്ലേ. എനിക്ക് വയ്യ. ഇനി നീ എനിക്കൊരു ബ്ലോഗ്ഗ് ഉണ്ടാക്കിത്തരികയാണെങ്കില്‍ ഞാനെഴുതാന്‍ ട്രൈ ചെയ്യാം.” അവള്‍ അതനുസരിച്ച് ഒരെണ്ണം ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ അന്ന് ഒരു “ഡ്രീംസ് ലിമിറ്റഡ്” ബ്ലോഗ്ഗറില്‍ ഉദയം കൊണ്ടു. അത് ഇടക്കെപ്പോഴോ ബ്ലോഗ്ഗറില്‍ നിന്നും നിക്ക് ഡോട്ട് ഇന്‍ ലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ബ്ലോഗ്ഗ് ഐഡി മാറിയെങ്കിലും അവള്‍ എനിക്കുണ്ടാക്കി തന്ന ബ്ലോഗ്ഗ് ടൈറ്റില്‍ മാത്രം മാറ്റിയില്ല. അതാണ് “കൊച്ചി രാജാവിന്റെ ജീവിതം”. ഈ ബ്ലോഗ്ഗ് സമൂഹത്തിലേയ്ക്കെന്നെ കൈപിടിച്ചാനയിച്ച എന്റെ പ്രിയപ്പെട്ട ആ സുഹൃത്ത് ലക്ഷ്മിക്കുട്ടിയമ്മയ്ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ആ സമയത്ത് ആംഗലേയ ബ്ലോഗ്ഗുകളായിരുന്നു എഴുതി നോക്കിയിരുന്നത്. അന്നൊക്കെ മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നതല്ലല്ലോ. ഈ ബ്ലോഗ്ഗെഴുത്തിന്റെ ആദ്യകാലം എന്നെ ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചുകൂടി ഓര്‍മ്മിപ്പിക്കുന്നു. ലക്ഷ്മിയുടെ പ്രചോദനത്താല്‍ ഊര്‍ജ്ജം കൊണ്ട് ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. അതിന് പിന്നാലെ ഫേസ് ടു ഫേസ് ഇന്റര്‍വ്യൂവും, പിന്നെ പ്രതീക്ഷിച്ച ശമ്പളസ്കെയിലില്‍ കേരളത്തിലെ ഒരു പ്രമുഖ സര്‍ക്കാര്‍ അധിഷ്ഠിത ഐ.ടി.പാര്‍ക്കില്‍ ഉദ്യോഗവും. അങ്ങിനെ 2005 ഡിസംബര്‍ അല്ല, ആ വര്‍ഷം തന്നെ അവസാനിക്കാന്‍ നാഴികകള്‍ അവശേഷിക്കേ എന്റെ ജീവിതത്തിലെ ആദ്യ നൈറ്റ് ഷിഫ്റ്റിലൂടെ പുതിയ ഉദ്യോഗത്തില്‍ പ്രവേശിച്ചു.

സഹവര്‍ക്കനായ പണിക്കനാണ് മലയാളത്തില്‍ ബ്ലോഗ്ഗാമെന്ന് പറഞ്ഞു തന്നതും, പിന്മൊഴി സെറ്റിംഗ്സ്സും മറ്റും ചെയ്തു തന്ന് സഹായിച്ചതും. ഈ അവസരത്തില്‍ പണിക്കനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ. അങ്ങിനെ ഞാന്‍ മലയാളത്തില്‍ ബ്ലോഗ്ഗുകള്‍ എഴുതിത്തുടങ്ങി. കമന്റുകളും പിന്മൊഴിയും തനിമലയാളവും ബൂലോഗക്ലബും എനിക്ക് ഒട്ടേറെ ബ്ലോഗ്ഗ് സുഹൃത്തുക്കളെത്തന്നു. അത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു. ആ സുഹൃത്തുക്കളിലൂടെ ഒട്ടേറെ വിജ്ഞാനവും പ്രോത്സാഹനങ്ങളും പല അവസരത്തിലുമെനിക്ക്‌ കൈവന്നു. എല്ലാ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന എല്ലാ ബൂലോഗ സുഹൃത്തുക്കളോട് എന്റെ സ്നേഹം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കട്ടെ. ബ്ലോഗ്ഗറില്‍ നിന്നും എന്റെ സെര്‍വറിലേയ്ക്കു ബ്ലോഗ്‌ ഫീഡ്‌ മാറ്റാന്‍ സഹായിച്ച വിശ്വേട്ടന്‌ പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടേ.
ജൂലൈയില്‍ നടന്ന കേരള മീറ്റിലും (പടങ്ങള്‍ 1, 2) ആഗസ്റ്റില്‍ അടിച്ചു പിരിഞ്ഞ കൊച്ചി മീറ്റിലും പങ്കെടുക്കാനും കുറെയേറെ ബൂലോഗരെ പരിചയപ്പെടാനുമായി.

ഇനിയും നിങ്ങളുടെ ഏവരുടേയും പ്രോത്സാഹനങ്ങളും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്‌...

Sunday, December 24, 2006

എന്നെ സമ്മതിക്കണം !!!

ഉ ഹ്‌ വാഹ്‌ ഹൂ... ഒരു കിടു കോട്ടുവായിട്ടോണ്ട്‌ ഒന്നു മൂരിനിവര്‍ത്തി ഞാന്‍ എഴുന്നേറ്റു. ഈ നൈറ്റ്‌ ഷിഫ്റ്റിന്റെ ഒരോ കാര്യമേ!!! രാത്രിപ്പണിയും പകലുറക്കവും. കഞ്ഞി കുടിക്കണ്ടേയെന്നോര്‍ത്തിട്ടാ. അല്ലെങ്കില്‍ ങാ. അറിയാല്ലോ. ഹും!

ഹൊ ഇന്നത്തെ ഉറക്കവും പൊളിഞ്ഞു പാളീസായല്ലോന്നോര്‍ത്തുകൊണ്ടു കിടക്കയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു. കണ്ണും മൂക്കും തിരുമ്മിയും ചീറ്റിയും താഴത്തെ നിലയിലേയ്ക്കിറങ്ങി. ചുമരില്‍ ഞെളിഞ്ഞിരിക്കുന്ന ക്ലോക്ക്‌ വീണ്ടുമൊരു 10 മണിയായി എന്നോര്‍മ്മിപ്പിച്ചു കൊണ്ടു അലറി - ണിം ണിം ണിം (ണിം x 10 മറക്കണ്ട). ഇന്നലത്തേത്‌ പോലെ പല്ലുതേക്കാന്‍ മറക്കണ്ടയെന്നോര്‍ത്തു വച്ചിരുന്നത്‌ കൊണ്ട്‌ കമ്പനിയില്‍ നിന്നു വന്നപ്പോള്‍ത്തന്നെ പല്ലുതേച്ചിരുന്നു. ഹാവൂ ആ കടമ്പ കഴിഞ്ഞല്ലോ. ഇനി ടി.വി.ക്കു മുന്നില്‍ ചടഞ്ഞുകൂടാം. ചാനലുകള്‍ മാറിമറിഞ്ഞു കമഴ്‌ന്നു ചരിഞ്ഞു. ദിവാന്‍ജിയില്‍ അങ്ങനെ രാജകീയമായ്‌ ചരിഞ്ഞു കിടന്നുകൊണ്ട്‌ എല്ലാ ടി.വി വളിപ്പുകളും, പാഴായിപ്പോയ നല്ലൊരുറക്കത്തിന്റെ ഹാങ്ങോവറിനിടയിലെ ബോധമണ്ഡലത്തിലേക്ക്‌ തെന്നിവീണു കൊണ്ടിരുന്നു.

ബ്രേക്ഫാസ്റ്റ്‌ മനഃപ്പൂര്‍വ്വം ഒഴിവാക്കി. കൊട്ടാരത്തില്‍ ഞാന്‍ തനിയെയായിരുന്നതുകൊണ്ടും, അന്തഃപ്പുരത്തില്‍ ആരുമില്ലാതിരുന്നതുകൊണ്ടും ഭൃത്യ/ന്മാര്‍ ആരും ഹാജരില്ലാത്തതിനാലുമാണ്‌ ഇന്നത്തെ പ്രഭാത ഭക്ഷണം കൃത്യമായി ഒഴിവാക്കിയത്‌.

ഘടികാര മുത്തപ്പന്‍ വീണ്ടും ചുമരിലിരുന്ന്‌, ഇത്തവണ അലറിയില്ല, ഒന്നു മൂളി. എടോ വങ്കാ മണി 12 ആയഡൈ. ഓ! അതിനൊപ്പം തന്നെ എന്റെ അന്തരംഗം മന്ത്രിച്ചു. മോനേ എഴുന്നേറ്റ്‌ അടുക്കളയില്‍ ചെന്നെന്തെങ്കിലും പാചകം ചെയ്യൂ. പൊതുവേ ഹോട്ടലില്‍ നിന്നും കഴിക്കാത്ത (ബാറില്‍ നിന്നേ / ഇരുന്നേ കഴിക്കാറുള്ളൂ, അറിയാമല്ലോ. യേത്‌) ഞാന്‍ കുറേ നാളുകള്‍ കൂടി എന്റെ പാചക നിപുണത ഒന്നു ടെസ്റ്റ്‌ ചെയ്യുവാന്‍ തന്നെ തീരുമാനിച്ചു.

ഹാ! നല്ല പിടയ്ക്കുന്ന സൊയംബന്‍ സവാള കണ്ടപ്പോള്‍ എന്റെ മനസ്സു കുളിര്‍ത്തു. ഇന്നത്തെ സ്പെഷ്യല്‍ ഇതു വച്ചു തന്നെയാവട്ട്‌. എന്റെ മനസ്സു വായിച്ചിട്ടെന്നോണം ഫ്രിഡ്ജില്‍ ഇരുന്നിരുന്ന കോഴിമുട്ടകളുടെ രോദനം എന്റെ ഉള്ളിന്റെയുള്ളിനെ വല്ലാതെ സ്പര്‍ശിച്ചു. എന്തു ചെയ്യാം. ഒടുക്കത്തെ മടിയായ്പ്പോയില്ലേ. എല്ലാ കുറ്റവും നൈറ്റ്‌ ഷിഫ്റ്റിനിരിക്കട്ടേ. പാവം മുട്ടകള്‍ വിചാരിക്കുന്നുണ്ടാവും, ചുമ്മാ കാണാന്‍ വച്ചിരിക്കുകയാണെങ്കില്‍ ഷോകേസില്‍ വച്ചാല്‍ പോരേ എന്തിനീ ഫ്രിഡ്ജില്‍. ഈ പ്രാന്തനെടുത്ത്‌ ഒരു ഓം ലെറ്റുണ്ടാക്കി കഴിച്ചു ഞങ്ങള്‍ക്ക്‌ പാപമോക്ഷം കല്‍പ്പിച്ചു തന്നൂടെ എന്നൊക്കെ. നെക്സ്റ്റ്‌ ടൈം മക്കളേ എന്നു അവറ്റകളോടു മന്ത്രിച്ചിട്ടു ഞാന്‍ ആ സവാളക്കോതയെ കയ്യിലെടുത്തു.

സവാള സ്ലൈസ്‌ ചെയ്തു ഇല്ലാത്ത ദുഃഖത്തെയോര്‍ത്ത്‌ കുറച്ചു കരഞ്ഞു. പാവം ഞാന്‍. അങ്ങനെ ആ മുഴു സവാള കഴുകി അരിഞ്ഞു പീസ്‌ പീസാക്കി ഒരു പാത്രത്തിലാക്കി. പിന്നെ ഒരു സ്പൂണ്‍ മുളകുപൊടി അതില്‍ കമഴ്ത്തി. പിന്നെ 1 സ്പൂണ്‍ ഉപ്പും ചേര്‍ത്ത്‌ നന്നായി ഒന്നിളക്കി. അതിനു ഷേഷം ഈ ചേരുവ, ഒരു നന്നായി ചൂടാക്കിയ ചീനച്ചട്ടിയില്‍ ഇട്ടു വെളിച്ചെണ്ണയും വിനാഗിരിയും ചേര്‍ത്തു വഴറ്റി. അങ്ങനെ ഒരു 10-15 മിനുട്ടോളം. സംഭവം റെഡി. ഈ സ്പെഷ്യലിനു ഒരു പേരും കൊടുത്തു. സവാള പൊള്ളിച്ചത്‌. യ്യേ! പാചകശിരോമണികള്‍ ആരും കേള്‍ക്കണ്ട. ശ്‌ ശ്‌...

കാര്യം ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വായില്‍ വെക്കാന്‍ കൊള്ളാവുന്നത്‌ തന്നെയായിരുന്നൂട്ടോ എന്റെ സവാള പൊള്ളിച്ചത്‌. മാത്രമല്ല വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്നത്ര ടേസ്റ്റുണ്ടായിരുന്നുവെന്ന്‌ വിശ്വസിക്കാന്‍ കൊള്ളാവുന്ന കേന്ദ്രത്തില്‍ നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോ! എന്നെ സമ്മതിക്കണം !!!

ഓ ക്രിസ്മസ്‌ ട്രീ



ആശംസകള്‍...

Sunday, December 03, 2006

നേതാവേ നേതാവേ...


ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടണ്ണം പിന്നാലെ...

ങെ!!!

നേതാവെവിടെ??? വീണ്ടും പാര്‍ട്ടി മാറിയോ???

(ഡി.ഐ.സി. എന്‍.സി.പി. യില്‍ ലയിച്ചു. അടുത്തത് എവിടേയ്ക്ക് ???)

Sunday, November 26, 2006

ഒരു ഇന്‍സ്റ്റന്റ് കെട്ടുകഥ

തുടക്കം

കെവിന്‍: കൂട്ടുകാരാ, കഥയുണ്ടാക്കാനറിയാമോ?

നിക്ക്: അറിയാമെന്ന് തോന്നുന്നു :)

കെവിന്‍: കെട്ടുകഥ

നിക്ക്: എന്തിനുള്ള പുറപ്പാടാ?

കെവിന്‍: ന്നാ തുടങ്ങിക്കോ

നിക്ക്: എന്താ? കളിയാക്കുകയാണോ?

കെവിന്‍: രണ്ടു വരി ഞാന്‍, രണ്ടുവരി താന്‍

നിക്ക്: എഹ്

കെവിന്‍: കാര്യമായിട്ടാ

നിക്ക്: ?? ഇതെന്തു കളി?

കെവിന്‍: ഇതൊരു കളിയാ. രസമാ

നിക്ക്: ഹൊ! ഇങ്ങനേം കളിയൊ?

കെവിന്‍: ആദ്യം ഞാന്‍

‍നിക്ക്: ശരി

ഒരു കഥ ഇവിടെ ആരംഭിക്കുന്നു

കെവിന്‍: ഒരു കൊടുംവനം. ആകാശംമുട്ടെ തിങ്ങിനിറഞ്ഞ വനം വിചിത്രനാമധാരികളായ ജീവികള്‍, ചാടിച്ചാടിയും പറന്നും ഇഴഞ്ഞും ജീവിക്കുന്ന വനം. അവിടെയാണു നമ്മുടെ നായകന്‍ (നായിക?) ഉം.

നിക്ക്: ഉം

കെവിന്‍: പോരട്ടേ മാഷേ

നിക്ക്: നായകന്‍ കാട്ടിലെങ്ങനെയെത്തി എന്നത് എനിക്ക് പോലും അറിയില്ല. ഹിഹി

കെവിന്‍: അതാണു കളി. കെട്ടിയുണ്ടാക്കണം.

നിക്ക്: മ്

കെവിന്‍: ഞാന്‍ പറയുന്നതിനു ബാക്കി താനുണ്ടാക്കണം. അതിനു ബാക്കി പിന്നെ ഞാനുണ്ടാക്കും

നിക്ക്: പതിവ് പോലെ മല്ലു ആഹാരത്തിന് വകയുണ്ടാക്കാനായ് ആയുധധാരിയായി ഉള്‍വനത്തിലേയ്ക്ക് യാത്രയായി

കെവിന്‍: ന്ന്ട്ട്?

നിക്ക്: സാധാരണയായി മാന്‍, മുയല്‍ തുടങ്ങിയ മൃഗങ്ങളാണ് അയാളുടെ ഇരകള്‍. ഒരിക്കല്‍ ഒരു പുലിയെ കെണിയിലാക്കി ഭക്ഷണമാക്കിയിരുന്നു. പാകം ചെയ്യാതെ കഴിക്കുന്നത് കൊണ്ടാവാം അയാള്‍ക്കതിന്റെ രുചി അത്ര പിടിച്ചില്ല. അതു കൊണ്ട് ഈയിടെ പുലി, സിംഹം, ആന തുടങ്ങിയവയെ കയ്യില്‍ക്കിട്ടിയാലും അയാള്‍ ഗൌനിക്കാറില്ലായിരുന്നു. ഹിഹി

കെവിന്‍: അന്നയാള്‍ ഏറെ നടന്നിട്ടും ഒന്നും കണ്ടില്ല.

കെവിന്‍: അപ്പോ അതാ മുന്നില്‍ ഒരു........

നിക്ക്: ജീവിതത്തില്‍ പകപ്പെന്തെന്നറിയാത്ത അയാള്‍ പെട്ടെന്ന് പകച്ചു നിന്നു. തോളത്തു തൂക്കിയിരുന്ന ആവനാഴിയില്‍ നിന്നും അമ്പെടുത്ത് കുലച്ച് എന്തിനും തയ്യാറാ‍യി നിലകൊണ്ടു.

നിക്ക്: അയാള്‍ പതിവായ് പോകുന്ന വഴിയില്‍ അതാ അയാള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരനായൊരു ജീവി. കറുത്തിരുണ്ട് രണ്ട് കൊമ്പുകളൊക്കെയുയര്‍ത്തി വയറൊക്കെ വീര്‍പ്പിച്ച്...

കെവിന്‍: നിശ്ചലമായ ഏതാനും നിമിഷങ്ങള്‍

‍നിക്ക്: ഗര്‍ര്‍ര്‍‍

കെവിന്‍: ഗര്‍ര്‍ര്‍ര്‍ര്‍ര്‍. അതെന്താ പോത്താ?

നിക്ക്: പോത്തൊന്നുമല്ല ഹെ!

കെവിന്‍: ചോരച്ചുവപ്പുള്ള കണ്ണുകള്‍ അയാളെത്തന്നെ ഉന്നം വെച്ചു

നിക്ക്: ആ കൊടും വനത്തില്‍ ആകെയുള്ളൊരു വെളിമ്പ്രദേശമായിരുന്നു ആ സ്ഥലം

കെവിന്‍: ഹേയ്. വെളിമ്പ്രദേശത്തിനോടെന്താ ഇത്ര കമ്പം? കൊടുംവനംന്ന് പറഞ്ഞാല്‍ നടക്കാന് ‍പോലും പറ്റാത്തത്ര തിങ്ങിയ വനമാണ്. അതിനിടയിലാണോ ഹേ വെളിമ്പ്രദേശം?

നിക്ക്: പരിസരബോധം തിരിച്ചു കിട്ടിയ മല്ലു സമീപത്തുള്ള ഒരു വലിയ വൃക്ഷത്തിന്റെ മറവിലേയ്ക്ക് മാറി നിന്ന് ആ വലിയ ജീവിയെത്തന്നെ ശ്രദ്ധിച്ചു. എല്ലാ വനത്തിലുമുണ്ട് വെളിമ്പ്രദേശം

കെവിന്‍: ശരി വാദത്തിനില്ല

നിക്ക്: കഥയിലെന്തു ചോദ്യം. നമ്മള്‍ കഥ പറയുന്നു. കേള്‍ക്കുന്നവര്‍ ചുമ്മാ ഇരുന്നു കേട്ടാല്‍ മതീന്നേ :) ഹെഹെ

കെവിന്‍: ഹാ. പക്ഷേ ആ ക്രൂരജന്തുവിന്റെ കണ്ണുകള്‍

‍നിക്ക്: വെട്ടിത്തിളങ്ങി

കെവിന്‍: ആക്രമണമാണോ ഓടിരക്ഷപ്പെടുന്നതാണോ ഉചിതമെന്ന് ഒരു നിമിഷം മല്ലു കണക്കുകൂട്ടി. പക്ഷേ

നിക്ക്: പക്ഷേ, ആ ജീവി തന്നെക്കണ്ടിട്ടും ഒരടി മുന്നോട്ടോ പിന്നോ‍ട്ടോ വയ്ക്കാതിരിക്കുന്നത് കണ്ടിട്ട് അയാള്‍ അത്ഭുതംകൂറി

കെവിന്‍: ഇവിടെ, നിശ്ചലമായ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ കടന്നുപോയി

നിക്ക്: ഒവ്വ ഒവ്വ. എന്നെ കൊണ്ട് കഥ പറയിപ്പിക്കുകയാണെല്ലേ

നിക്ക്: എഡൈ, യു ആര്‍ സംവാട്ട് ബിസി. ഗര്‍ര്‍ര്‍. എന്റെ കഥയിങ്ങനെ ഗുളു ഗുളുന്ന് പറഞ്ഞു തികട്ടി വരികയാ

കെവിന്‍: പറേന്നേ. എന്റെ മുതലാളി കേറി വന്നു. അപ്പോ എന്തു ചെയ്യും?

നിക്ക്: മൊയിലാളിയോട് പ്വാന്‍ പറ

കെവിന്‍: പെട്ടന്നു് ലോകമെങ്ങും കിടുങ്ങുമാറു് ഭീകരശബ്ദത്തോടെ, ആ ജീവി അവന്റെ നേരെ കുതിച്ചു

നിക്ക്: അയ്യോ! അതു ഞാന്‍ പ്രതീക്ഷിച്ചില്ല!

കെവിന്‍: പക്ഷേ എന്തു ചെയ്യാം. അങ്ങിനെ സംഭവിച്ചു. മല്ലു ഒന്നു പകച്ചുപോയി

നിക്ക്: ഉം

കെവിന്‍: അപ്രതീക്ഷിതമായിരുന്നു ആക്രമണം. ചെടിപ്പടര്‍പ്പുകള്‍ ഞരുക്കിയുടച്ചു കൊണ്ടു് പാഞ്ഞടുത്ത ആ ഭീകരരൂപം മല്ലു മറഞ്ഞുനിന്ന മരം ഒറ്റ വീശിനു കടപുഴക്കി

കെവിന്‍: പിന്നെ?

നിക്ക്: തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കും മുന്‍പ് തന്നെ മല്ലു, തന്നെ ലക്ഷ്യമാക്കി അടുത്തു വരുന്ന ആ വലിപ്പമുള്ള ജന്തുവിന്റെ ഒരു വലിയ ഗുഹയ്ക്ക് സമാനമായ വായ തുറന്നു വരുന്നത് കണ്ടു.

കെവിന്‍: ഇത്ര വല്യ വായുണ്ടായിരുന്നോ, അതു ഞാനറിഞ്ഞില്ല

നിക്ക്: അത്ര മാത്രമേ മല്ലൂന് ബോധാവസ്ഥയില്‍ കാണാനൊത്തുള്ളൂ. വായുണ്ട് :)

കെവിന്‍: ആദ്യത്തേ ആക്രമണത്തില്‍ തന്നെ അവനു അടിതെറ്റിപ്പോയി. മുകളില്‍ ഇലക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ പൊട്ടുകള്‍. ശരീരമാസകലം വേദനിക്കുന്ന മുറിവുകള്‍. താനെവിടെയാണ്? എന്താണെനിക്കു പറ്റിയത്? മല്ലു ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷേ വേദന, അസഹ്യമായ വേദന. പിന്നെയും അവന്റെ ബോധം മറഞ്ഞു!! അങ്ങിനെ അബോധത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍, മുറിവുകളില്‍ നീറ്റല്‍. അസഹ്യമായ നീറ്റല്‍.

കെവിന്‍: നായികയെ ഇന്ട്രഡ്യൂസ് ചെയ്യട്ടേ?

നിക്ക്: മല്ലുവിനു തന്നില്‍ ഒരു പുതു ഓജസ്സും ആരോഗ്യവും നിറഞ്ഞുവരുന്നതായി തോന്നി. കണ്ണുകള്‍ മെല്ലെത്തുറന്നു. ചുറ്റും നോക്കി. ഏതോ പ്രാകൃതമായ സ്ഥലം. വൃക്ഷങ്ങളില്ല. മൃഗങ്ങളില്ല. ഒരു തുറസ്സായ ഇടം

കെവിന്‍: കാറ്റിലാടി നില്‍ക്കുന്ന തെങ്ങുകള്‍

‍നിക്ക്: അയ്യേ! തെങ്ങോ

കെവിന്‍: എന്തേ?

നിക്ക്: ഒരു ഫിക്ഷനാക്കി മാറ്റുമ്പോഴാ ഇയാള്‍ടെ ഒരു തെങ്ങ്

കെവിന്‍: ശരി ശരി വേണ്ട. തെങ്ങു മുറിച്ചു

നിക്ക്: ഏയ്. ഇഷ്ടാ ഇഷ്ടനിഷ്ടമുള്ളത് കീച്ചാം

കെവിന്‍: തെങ്ങു വേണ്ടടോ. കാട്ടില്‍തന്നെ ഒരു കാട്ടുജാതിക്കാരുടെ കൂട്ടം. അവരുടെ കുടിലുകള്‍

‍നിക്ക്: ങെ! ഇപ്പോഴും താങ്കള്‍ക്ക് കത്തിയില്ല അല്ലേ ? പിന്നേം കാടോ

കെവിന്‍: ഇല്ല. പറ. വേഗം പറ

നിക്ക്: അതേ, ഭീകര ജീവി മറ്റൊന്നുമല്ല. ഒരു ഫ്ലൈയിംഗ് സോസര്‍

നിക്ക്: ഏലിയന്‍സ് നുമ്മട മല്ലൂനെ പൊക്കി

കെവിന്‍: സോസറോ, അതോ പ്ലേറ്റോ?

നിക്ക്: പറക്കും തളിക. ആക്കല്ലേ ട്ടാ

കെവിന്‍: ഹിഹി. മനസ്സിലായടോ. അപ്പോ ഇതൊരുപാടുയരത്തില്‍ പോകുമല്ലോ. ബാക്കി കൂടി പറ. കേള്‍ക്കാന്‍ ആകാംക്ഷ

നിക്ക്: ഓഹൊ. ഈ കെയറോഫില്‍ സ്പേസിലൊക്കെ ഒന്നു കറങ്ങാമെന്നായിരുന്നു പ്ലാന്‍

കെവിന്‍: വാ, പോകാം സ്പേസില്‍

‍കെവിന്‍: ഞാന്‍ പോയി ഊണുകഴിച്ചിട്ടു വരാം

നിക്ക്: ഹ ഹ

കെവിന്‍: അവിടെപോയിട്ടു ഊണുകഴിക്കാന്‍ പറ്റിയില്ലെങ്കിലോ

നിക്ക്: എന്തിനായിരുന്നു ഈ കളി ?

കെവിന്‍: ഭാവന ഡെവലപ്പു ചെയ്യാനുള്ള ഒരു എക്സര്‍സൈസാ

നിക്ക്: ആ യെസ്

കെവിന്‍: ശരി അപ്പോ ഊണു കഴിച്ചിട്ട് നമുക്കു സ്പേസില്‍ പോകാം

നിക്ക്: ഓക്കെ

കെവിന്‍ is offline. The story will be developed when കെവിന്‍ comes online.

തുടരും???
കെവിന്‍ (അഞ്ജലി ഓള്‍ഡ് ലിപി) ഭായ് ഇനിയും ഓണ്‍ലൈന്‍ ആവണം. പരസ്പരം കഥ പറയണം. ഞാന്‍ കാത്തിരിക്കുന്നു. മല്ലുവും...

കടപ്പാട് : ഗൂഗിള്‍ടാക്ക്

നിയോഗം

മറവിതന്‍ തീരത്തെന്തോ
ചികഞ്ഞു നില്‍ക്കവേ;
മന്ദമാരുതന്‍തന്‍ കരലാളന-
മേറ്റെന്‍ മനസ്സിന്‍ തന്ത്രികള്‍,
ജീവിതത്തിന്‍ പൊരുള്‍ തേടവേ...

മഞ്ഞുകണങ്ങള്‍ ചെറുമിന്നാ-
മിനുങ്ങുകള്‍ ചമഞ്ഞു, തെളിഞ്ഞു
നിന്നൊരാ സന്ധ്യയിലൊ-
ന്നുമോര്‍ത്തിടാനാവാതെ,
അക്കുന്നിന്‍ നെറുകില്‍ തേങ്ങലാകവേ...

എന്താണിവിടെന്‍ നിയോഗം,
ഇളം കാറ്റിനോടാരാഞ്ഞു;
മറുപടിയേതൊന്നു-
മേകാതവിടെന്‍ ശബ്ദം,
പ്രതിദ്ധ്വനികളായ് തിങ്ങവേ...

കിട്ടിയില്ലൊരുത്തരം
കിട്ടില്ലൊരുത്തരം
കിട്ടിയാലൊട്ടൊരു
കിട്ടാത്ത ഭാ‍വവും.

യേത്? ;)

Monday, November 20, 2006

ഇര

മഹാവിപത്തിന്‍ മുന്നില്‍ അജ്ഞനായ്...

Saturday, November 18, 2006

പാലം കുലുങ്ങിയാലും...

കേരളത്തിനു 50 വയസ്സു തികഞ്ഞു...

അതിനേക്കാള്‍ പ്രായമേറിയ മുല്ലപ്പെരിയാര്‍ അണക്കെട്ടു കവിഞ്ഞൊഴുകിയോ അണക്കെട്ടു തകര്‍ന്നോ ഈ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ത്തന്നെ കേരളത്തിലെ ജനസംഖ്യയും കേരളത്തെത്തന്നെ പാതിയാക്കി എന്നൊരു ചരിത്രവും എഴുതേണ്ടി വരുമോ? കാത്തിരുന്നു കാണുക തന്നെ.

സര്‍ക്കാരുകള്‍ മാറി മാറി വന്നു, പോയി. ഇപ്പോള്‍ ഇന്നു കേരള സര്‍ക്കാരും തമിഴ്‌നാടു സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട്‌ മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ ഒരു സമഗ്രമായ അന്വേഷണത്തിലൂടെ ഉറപ്പുവരുത്തേണ്ടതായിരുന്നു. കൂടാതെ ഒരു 35 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനു ഭീഷണിയായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനേയും സുപ്രീം കോടതിയേയും ബോധിപ്പിക്കേണ്ടത്‌ കേരളാ സര്‍ക്കാരിന്റെ കടമയാണ്‌. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയിലൂടെയുള്ള നീരൊഴുക്ക്‌ സുഗമമാക്കാനുതകുന്ന അതിനു മുന്നിലെ കുറ്റിച്ചെടികളും ചെളിയും മണ്ണും നീക്കം ചെയ്യേണ്ടതായിരുന്നു.

2005 ല്‍ പാര്‍ലമന്റ്‌ പാസ്സാക്കിയ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ നിയമം 64 വകുപ്പില്‍, അത്യാഹിതം ഒഴിവാക്കുന്നതിനും ദുരന്തനിവാരണത്തിനും വ്യവസ്ത്ഥയുണ്ട്‌. ഏതെങ്കിലും സ്ഥലമോ അതിലെ നിര്‍മ്മിതിയോ ഏറ്റെടുക്കണമെന്ന്‌ സര്‍ക്കാരിന്‌ ബോധ്യപ്പെട്ടാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റിയെ ഏല്‍പ്പിച്ചുകൊടുക്കാം. അതിനായി പ്രസ്തുത നിയമം അനുസരിച്ചു സംസ്ഥാന-ജില്ല ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റി സര്‍ക്കാര്‍ അടിയന്തിരമായി രൂപവത്ക്കരിക്കണം. എന്നിട്ട്‌ അണക്കെട്ടിന്റെ എല്ലാ നിയന്ത്രണവും ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ അതോറിറ്റിക്ക്‌ നല്‍കിയ ശേഷം, തമിഴ്‌നാടിന്‌ ആവശ്യമായ വെള്ളം തുടര്‍ന്നും നല്‍കണം. പത്രസമ്മേളനത്തില്‍ ഒരു കേരളാ മുന്മന്ത്രി പറഞ്ഞതാണിത്‌.

ഇടുക്കിയിലെ ഇപ്പോഴത്തെ അവസ്ഥയും ആശങ്കാജനകമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. മുല്ലപ്പെരിയാര്‍ സ്പില്‍വേ വഴി ഒഴുകിവരുന്ന വെള്ളം ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ്‌ 2380.60 അടിയിലെത്താന്‍ കാരണമായി. മുല്ലപ്പെരിയാറില്‍ നിന്നും ജലം പെരിയാര്‍ വഴി 30 കിലോമീറ്റര്‍ ഒഴുകിയാണ്‌ ഇടുക്കിയില്‍ എത്തുന്നത്‌. സെക്കണ്ടില്‍ 3500 ഘനയടി വെള്ളമാണ്‌ ഇടുക്കിയിലേക്ക്‌ ഒഴുകിയെത്തുന്നതായാണ്‌ കെ.എസ്‌.ഇ.ബി. യുടെ കണക്ക്‌.

തമിഴ്‌നാടു വെള്ളം ആവശ്യപ്പെടുന്നത്‌ കുടിക്കാനോ കൃഷിക്കോ ആല്ല. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടിയാണ്‌. എന്നാല്‍, കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്‌. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടതിനനുസരിച്ചാണു പല ശ്രമവും നടത്തി. തമിഴ്‌നാടു മുഖ്യമന്ത്രിക്കു രണ്ടു പ്രാവശ്യം കത്തയച്ചെങ്കിലും അവര്‍ അവരുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌. പക്ഷെ, വെള്ളം കവിഞ്ഞൊഴുകി അവരുടെ റോഡും പാലവും തകര്‍ന്നു. ഡാമില്‍ മണ്ണു നിറഞ്ഞു. ഇപ്പോള്‍ അവര്‍ക്കു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്‌. വെള്ളം ഇങ്ങോട്ടാണു ഒഴുകിയതെങ്കില്‍ 35 ലക്ഷം ജനങ്ങളെ അറബിക്കടലില്‍ തള്ളുമായിരുന്നു. അതുകൊണ്ടു ജലനിരപ്പു 136 അടിയില്‍ നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു സന്ദര്‍ശിക്കുന്ന കേരള മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഇന്നലെ രണ്ടു പോയിന്റ്‌ കുറഞ്ഞു 138.2 അടിയിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും ജലനിരപ്പു കുറയുവാന്‍ പ്രാര്‍ത്ഥിക്കാം...സര്‍ക്കാരുകള്‍ തമ്മിലുള്ള വടംവലിയില്‍ ആരു ജയിച്ചാലും തോറ്റാലും നഷ്ടം നമ്മള്‍ പാവം പൊതുജനങ്ങള്‍ക്ക്‌...നമ്മുക്കേവര്‍ക്കും പ്രാര്‍ത്ഥിക്കാം...നമ്മെ ഒന്നോടെ വിഴുങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മഹാവിപത്ത്‌ ഒഴിഞ്ഞു പോവണേയെന്ന്‌...

Wednesday, November 15, 2006

മുല്ലപ്പെരിയാറില്‍ നിന്നും നിക്ക്

ഇടുക്കി: സംഭരണശേഷിയിലും അധികം ജലം നിറഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ കവിഞ്ഞൊഴുകുകയാണ്. ഇപ്പോള്‍ 137.7 അടിയില്‍ എത്തി നില്‍ക്കുന്ന ഡാമിന്റെ പരമാവധി സംഭരണശേഷി 136 അടിയാണ്. സ്പില്‍വേയിലെ 13 ഷട്ടറുകളില്‍ക്കൂടി സെക്കന്റില്‍ ഏതാണ്ട് 6,000 ഘനയടി വെള്ളം ഇടുക്കിയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഈ നീരൊഴുക്ക് ശക്തമാകാനാണ് സാധ്യത. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണ്. തേക്കടി ഉള്‍വനങ്ങളിലും രാജപാളയത്തിന്‍ പടിഞ്ഞാറുള്ള മലനിരകളിലും പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാന്‍ കാരണമായതെന്ന് കരുതുന്നു.

പെരിയാറിന് മുകളിലൂടെ 1895 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ചതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ ഡാമിന്റെ പരമാവധി ആയുസ്സ് 50 - 60 വര്‍ഷങ്ങള്‍ വരെയാണ്. പ്രായപരിധി കഴിഞ്ഞ ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലെ തേക്കടിയിലാണെങ്കിലും തമിഴ്നാട് സര്‍ക്കരിന്റെയധീനതയിലാണ് പൂര്‍ണ്ണാധികാരവും പ്രവര്‍ത്തനവും.

ഇന്നലെ തമിഴ്നാട് നല്ലൊരു തോതില്‍ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമൊഴുക്കിക്കൊണ്ട് പോയതിനെത്തുടര്‍ന്ന് ഇറച്ചിപ്പാലത്ത് (തമിഴ്നാട്) കൊല്ലം - തേനി റോഡ് (എന്‍.എച്.220) തകര്‍ന്നു. ഗതാഗതം പുനഃസ്ഥാപിക്കുവാന്‍ ഒരു മാസത്തിലേറെ വേണ്ടി വരുമെന്നാണ് അറിയുന്നത്. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ ജലനിരപ്പ് കുറയ്ക്കാ‍ന്‍ തമിഴ്നാട് തിടുക്കത്തില്‍ നടത്തിയ ഈ നീക്കം മുഖ്യ അണക്കെട്ടും ബേബി ഡാമും ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദത്തെ സാധൂകരിക്കുന്നു. ഡാം സുരക്ഷാ അതോരിറ്റി അംഗം കൂടിയായ കേരള ജല വിഭവ വകുപ്പ് ചീഫ് എഞ്ജിനീയര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ബേബി ഡാമിന്റെ നില വളരെ അപകടകരമാണെന്ന് വ്യക്തമാക്കിയതാണ്. ഇറച്ചിപ്പാലം വഴി കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന് കുറവുണ്ടായിട്ടില്ല. മുല്ലപ്പെരിയാറില്‍ നിന്നും സംഭരിക്കുന്ന ജലം കമ്പം, തേനി മേഖലകളിലെ എല്ലാ സംഭരണികളും നിറഞ്ഞിരിക്കുകയാണെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടില്‍ പരിശോധനകള്‍ തുടരുകയാണ്. കേരള - തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ച വച്ചിരിക്കുന്നത് ഈ വരുന്ന 23ന്. അതിനേക്കാള്‍ മുന്‍പ് തന്നെ കേരളദേശത്തെ പകുതിക്കുവച്ച് വിഴുങ്ങുന്ന അതിഭീകരമായ എന്തോ ഒന്ന് കാത്തിരിക്കുന്നുവോ? അങ്ങിനെ ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...

ലോകാ സമസ്തഃ സുഖിനോ ഭവന്തു !!!

------------------------------------------------------------------------

ഇതിനിടയില്‍ ചില ബ്ലോഗര്‍ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ചു സംസാരിക്കാനവസരം കിട്ടി. അവരുടെ വാക്കുകള്‍, ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു.

ഇത്തിരിവെട്ടം: മനുഷ്യന്റെ ജീവനാണ് പ്രധാന്യം നല്‍കേണ്ടതിന് ശേഷമേ വേറെ എന്തിനും സ്ഥാനമുള്ളൂ. ഇത് തമിഴ്നാടും കേരളവും തമ്മിലുള്ള തര്‍ക്കത്തിനപ്പുറം മനുഷ്യജീവന്‍ മുമ്പില്‍ വെച്ചുള്ള ഒരു പരീക്ഷണമാണെന്ന് തോന്നുന്നു. അതാണ് ഈ പ്രശ്നത്തിന്റെ കാതല്‍. തമിഴനും മലയാളിയും മനുഷ്യനാണെന്ന് ബോധം ആണ് ആവശ്യം.

പാര്‍വ്വതി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഒരു നാടകം മാത്രമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അനാസ്ഥയും, പണത്തിന് വേണ്ടി സ്വന്തം തറവാടിന് തീ വയ്ക്കുന്ന സ്വഭാവം അവിടെ കാണുന്നു. 125 വര്‍ഷത്തോളം പഴക്കമുള്ള ഒരു കരാറിന്റെ പിന്ബലത്തില്‍ തമിഴ്നാടിന്റെ വാദം അംഗീകരിച്ച് അവരുടെ കയ്യിലെ ബലിയാടുകളാക്കുകയാണ് കാലാകാലങ്ങളിലുള്ള കേരള സര്‍ക്കാര്‍.

നിക്ക്: ഇപ്പോഴുള്ള അതിഗുരുതരമായ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു ?

പാര്‍വ്വതി: വളരെ ഗുരുതരമാണ്. ഇന്ന് ആ അണക്കെട്ട് പൊട്ടിയാല്‍ കേരളം പകുതിയാകും. എറണാകുളം, തൃശ്ശൂര്‍ ഒക്കെ കടലില്‍ ഒലിച്ച് പോകും. പെരിയാറിന്റെ എല്ലാ കയ്‌വഴികളിലും ബണ്ട് കെട്ട് നമുക്ക് തന്നെ തടയാന്‍ പറ്റുമായിരുന്ന്, ഒരു മുങ്കൂട്ടി അറിയാമായിരുന്ന് അപകടം തന്നെയാണ്. ഇന്ന് തമിഴ്നാട് ഇത് വരെ വെള്ളം ഒരിക്കലും എത്തിയിട്ടില്ലാത്ത കുളവും ബണ്ടു കെട്ടി വെള്ളം ശേഖരിക്കുകയാണ്. വൈക ഡാം നിറഞ്ഞ് മറ്റ് ഡാമുകളിലേയ്ക്ക് വഴി തിരിച്ച് വിടുകയാണ് അവര്‍. കാലാകാലം മാറി കളിക്കുന്ന നമ്മുടെ സര്‍ക്കാരുകളുടെ ഒരു കപട നാടകം.

നിക്ക്: ഉം

പാര്‍വ്വതി: അതില്‍ കവിഞ്ഞ് ഈ മാസാമാസം അണക്കെട്ട് സന്ദര്‍ശിക്കാന്‍ കെട്ടിയെടുക്കുന്നവരൊന്നും അതില്‍ ഒരു താത്പര്യവും കാട്ടില്ല. കാരണം കാല്‍ക്കീഴിലെ തറ ഒഴുകി പോവുന്നതറിയാതെ ആകാശംമുട്ടേ കൊട്ടാരം കെട്ടി പൊക്കുന്നത് സ്വപ്നം കാണുകയാണവര്‍. ബലിയാടാവാന്‍ പോകുന്നത്, പകുതിയോളം കേരള ജനതയും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍...

കെവിന്‍: താഴ്നിലങ്ങളില്‍ താമസിക്കുന്നവര്‍ക്കു് ഇടക്കെല്ലാം മുകളില്‍ ഈശ്വരനുണ്ടെന്നു ഓര്‍മ്മപ്പെടുത്തുവാനാണു് അണക്കെട്ടുകള്‍. മനസ്സിലായോ?
എല്ലാക്കാലവും എല്ലാതും നല്ല കണ്ടീഷനിലിരിക്കില്ല. ഉദാഃ ഒരു സൈക്കിള്‍ വാങ്ങിയാല്‍ കുറച്ചു നാള്‍ നല്ല കുട്ടപ്പനായി ഓടും, പിന്നെ പഞ്ചറാവും, വീലൊടിയും, അവസാനം മൂക്കുകുത്തി കിടക്കും.
അതുപോലെ ഒരുനാള്‍ അണക്കെട്ടും പൊളിയും. എല്ലാക്കാലവും അതിനെയൂറ്റാമെന്നു കരുതുന്ന മനുഷ്യസമൂഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണു് ജീവിക്കുന്നതു്.

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: തമിഴ്നാടിന് 23 ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അസൌകര്യമുള്ളതിനാല്‍ 28, 29, 30 എന്നീ തീയതികളില്‍...

ചിത്രങ്ങളും കൂടുതല്‍ വാര്‍ത്തകളുമായി വീണ്ടും കാണാം... അത് വരെ നമസ്കാരം :)

Saturday, October 28, 2006

ഒറ്റരൂപ നാണയം

ഇന്നലെ വൈകിക്കിടന്ന് ഇന്ന് അതിരാവിലെ എഴുന്നേറ്റ്, കുറേ നാളുകള്‍കൂടി അമ്പലത്തില്‍ പോയി. തിരിച്ച് വീട്ടിലെത്തി ഒരു കപ്പ് ചായയും മോന്തി, പത്രത്താളുകള്‍ മറിച്ച് നോക്കി. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വധഭീഷണി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. പിന്നെ മറ്റു പല വാര്‍ത്തകളും പരസ്യങ്ങളും കടന്ന്, സപ്ലിമെന്റ് പേജിലേക്ക് കടന്നു. അതില്‍ രസകരവും അതിലേറെ ദുരൂഹതയുമുള്ള ഒരു വാര്‍ത്ത കണ്ടു.

ഒരു ഒറ്റരൂപ നാണയത്തിന്റെ വില അതിന്റെ നിര്‍ദ്ദിഷ്ട മൂല്യത്തേക്കാള്‍ കൂടുതലുണ്ടോ? ഉണ്ടെന്നാണ് കൊച്ചി നഗരത്തില്‍ ചില കൂട്ടര്‍ പറയുന്നത്. ഭിക്ഷക്കാര്‍! അവര്‍ക്ക് ഇരന്ന് കിട്ടുന്ന ഓരൊ ഒരു രൂപ തുട്ടിന്റേയും മൂല്യം ഒരു രൂപ അമ്പത് പൈസ. തമിഴ്നാട്ടില്‍ നിന്നും ഒരു പറ്റം ആള്‍ക്കാര്‍ നഗരത്തില്‍ എത്തി ഭിക്ഷക്കാരുടേയും മറ്റ് കിട്ടാവുന്നിടത്തു നിന്നുമൊക്കെ ഒറ്റ രൂപത്തുട്ട് ശേഖരിക്കുന്നു, നിര്‍ദ്ദിഷ്ട മൂല്യത്തേക്കാള്‍ വില നല്‍കുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിന്റെ അംഗങ്ങളെ നഗരത്തില്‍ പലയിടങ്ങളിലായി വിന്യസിച്ച്, ഭിക്ഷക്കാര്‍ ദിവസേന ഭിക്ഷയാചിച്ച് കിട്ടുന്ന ഒറ്റരൂപത്തുട്ടുകള്‍ കൂടിയ നിരക്കിന് വാങ്ങി ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഭിക്ഷക്കാര്‍ക്ക് കോളടിച്ചല്ലോ, 100 ഒറ്റ നാണയത്തിന്റെ ഒരു കെട്ടിന് ലഭിക്കുന്നത് 150 രൂപ. 50 രൂപ ലാഭം!

എറണകുളം ബ്രോഡ് വേയില്‍ ഇക്കൂട്ടര്‍ ഒരു താല്‍ക്കാലിക ഷെഡ് വരെ കെട്ടിയാണത്രേ നാണയ കച്ചവടം പൊടിപൊടിക്കുന്നത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ഈ ഗ്രൂപ്പിലെ ഒരുവനെ നേരില്‍ക്കണ്ട് കാര്യം തിരക്കി. ഈ നാണയങ്ങള്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നു? അയാള്‍ മറുപടി പറഞ്ഞത്, ഈ നാണയങ്ങള്‍ തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. പക്ഷെ, ഈ കച്ചവടത്തിന് പുറകിലുള്ള രഹസ്യം വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. ഇക്കൂട്ടര്‍ക്ക് ഭിക്ഷക്കാരില്‍ നിന്നല്ലാതെയും വളരെയധികം നാണയങ്ങള്‍ മറ്റുപല ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്നണ്ടത്രേ. എന്തിനിവര്‍ ഒറ്റ രൂപ നാണയം മാത്രം ലക്ഷ്യമിടുന്നു, മറ്റ് നാണയങ്ങളൊന്നും ലാഭകരമല്ല എന്നാണ് ഇവര്‍ പറയുന്നത്.

കാലം പോയ പോക്കേ!!! ശിവ ശിവ...

ഇവരിതെന്തിനുള്ള പുറപ്പാടാണ്. ആ വാര്‍ത്ത വായിച്ചിട്ടൊരെത്തുംപിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കോ???

(കടപ്പാട് : ഇന്ത്യന്‍ എക്സ്പ്രസ്സ്)

Wednesday, October 25, 2006

ഡെറിന്‍ ശയനം

ഈ ചിത്രം ഒന്ന് റേറ്റ് ചെയ്യൂ പുലികളേ...



മോഡല്‍ : ഡെറിന്‍.

ഡെറിന്റെ തൊട്ട് പുറകില്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ നിന്നും സംഭരിച്ചിട്ടുള്ള ജലാശയം. (ദാറ്റ്സ് നോട്ട് വിസിബിള്‍ ഇന്‍ ദ ഫോട്ടോ)

എന്റെ കാലുകള്‍ ആറ്റിലേയ്ക്ക് ഇറക്കി വച്ച് ആ ആറിന്റെ പശ്ചാത്തലമൊഴിവാക്കി ഇങ്ങനെ ഒരു ചിത്രമെടുക്കണമെന്ന എന്റെ ആഗ്രഹത്തിന് സഹകരിച്ച ഡെറിന് നന്ദി.

Friday, October 20, 2006

നമ്മള്‍

നമ്മള്‍ എന്നേ നമ്മള്‍ എന്തിനും ഏതിനും പറയാറുണ്ടായിരുന്നുള്ളൂ. എന്റെ എന്നോ നിന്റെയെന്നോ നമ്മള്‍ ഒരിക്കലും വേര്‍തിരിച്ചു കണ്ടിരുന്നോ? നമ്മുടെ ദുഃഖങ്ങളും സന്തോഷങ്ങളും അന്യോന്യം പങ്കുവെച്ചു. നമ്മള്‍ ആദ്യം കണ്ടപ്പോള്‍ നീ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടോ?

"ഞാന്‍ നിന്റെ കരംഗ്രഹിച്ചു ഇന്നു നിന്റെ കൂടെ കുറച്ചു നടക്കട്ടേ. ഞാന്‍ കേള്‍ക്കാം, നിനക്കു സംസാരിക്കാന്‍ തോന്നുമ്പോള്‍. നിന്റെ കണ്ണീരൊപ്പാന്‍ ഞാനുണ്ട്‌. ഞാനുണ്ടാവും എന്നെന്നും നിന്നോടൊപ്പം എല്ലാ ദുഃഖങ്ങളും പങ്കു വെയ്ക്കാന്‍. നിന്റെ ഭയങ്ങളെ അകറ്റുവാന്‍ ഞാന്‍ നിന്നെ സഹായിക്കാം. അതുകൊണ്ടു നീ എന്റെ കരം ഗ്രഹിക്കൂ, നമുക്കൊരുമിച്ചു ഈ ലോകത്തെ അഭിമുഖീകരിക്കാം...എന്നിട്ടൊരിക്കല്‍ നമുക്കൊന്നാവാം. നീ തനിച്ചല്ല. എന്നെന്നും നിന്നോടു കൂടെ ഞാനുണ്ട്‌..."

അങ്ങിനെ ആ ദിവസം നിന്റെ കരം ഗ്രഹിച്ചു കുറേ ദൂരം നടന്നു. ആ നടപ്പു നമ്മള്‍ നടന്നു നടന്നു ദിനരാത്രങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. നമ്മള്‍ പിന്തിരിഞ്ഞു നോക്കിയതേയില്ല. ഇടക്കിടെ കുറേ തടസ്സങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും നമ്മളെ തളര്‍ത്തിയെങ്കിലും നമ്മള്‍ അതൊക്കെ പരസ്പര വിശ്വാസത്തിന്മേലും ഒരുമയോടും കൂടി തരണം ചെയ്തു.

പക്ഷെ ഇപ്പോള്‍ എവിടെയോ വെച്ചു ഞാന്‍ നടപ്പു നിര്‍ത്തി ചുറ്റും നോക്കുമ്പോള്‍, എന്റെ കൂടെ ഇത്രനേരമുണ്ടായിരുന്ന നിന്നെ എനിക്കു കാണുവാന്‍ കഴിയുന്നില്ല. എവിടെപ്പോയ്‌ മറഞ്ഞു നീ? എവിടെ വച്ചാണു നീ എന്നെ വിട്ടു പോയത്‌? ആ കുന്നിന്‍ മുകളില്‍ വച്ചോ? അതോ നമ്മള്‍ പുഴ നീന്തിക്കടന്നപ്പോഴോ? എവിടെ വച്ചായാലും, എന്നെ വിട്ടൊരിക്കലും പോവില്ലെന്നു പറഞ്ഞ നീ ഇപ്പോള്‍ എവിടെ മറഞ്ഞിരിക്കുന്നു? എന്നെ തനിച്ചാക്കിപ്പോകാന്‍ എങ്ങനെ കഴിഞ്ഞൂ...

ഇനി ???

Saturday, October 14, 2006

ദി(?) നിക്കീ റിട്ടേണ്‍സ്

അഗ്രജന്‍ എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് സജീവമല്ലാത്തത്. എന്റെ മറുപടി. ബിസിയായിരുന്നു ഇക്കാ.

ശ്രീജിത്ത് എന്നോട് ആരാഞ്ഞു, എന്തേ ബൂലോഗത്ത് കാണാത്തൂ. വീണ്ടും എന്റെ മറുപടി. ബിസിയാണ് ഡാ.

ഡാലി എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് വരാത്തേ. ബിസിയാണ് ഡാ. ഒട്ടും വ്യത്യസ്തമല്ലായിരുന്നു എന്റെ മറുപടി.

പാര്‍വ്വതിയും ചോദിച്ചു..മറുപടി എന്തെന്ന് പ്രത്യേകം പറയണ്ടല്ലോ...

ആദിത്യനും ചോദി...

അവരെല്ലാവരും ചോദിച്ച ചോദ്യം ഞാ‍ന്‍ എന്നോട് തന്നെ ചോദിച്ചു. ഞാന്‍ ബിസിയായിരുന്നോ? അതോ ബിസിയാണോ? അതേ. ബിസിയായിരുന്നു. ബിസിയാണ്. പക്ഷെ, എനിക്ക് ബൂലോഗത്തില്‍ ഒന്ന് എത്തി നോക്കാന്‍ ഈ തിരക്കിനിടയില്‍ സാധിക്കുമായിരുന്നില്ലേ? ശരിയാണ് എന്തു കൊണ്ട് ഞാനതിന് തുനിഞ്ഞില്ലാ? എന്തെന്നറിയില്ലാ... എന്തോ ഒരുതരം മടുപ്പ് എന്നെ വേട്ടയാടി വിളയാടുന്നുവോ? വിളയാടിയിരുന്നുവോ?

ങാ! എനിവേയ്സ്, എന്നെ മിസ് ചെയ്തവരോട് - നൌ ഐ ആം ഹിയര്‍ നോ? ഞാന്‍ വീണ്ടും ആക്ടീവ് ആകുന്നതിന്റെ സൂചനായായി എടുത്തോളൂ ഈ പോസ്റ്റ്. ബട്ട് ശരിക്കും നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്തുവോ ആവോ!!!

നവംബറിനൊരു തപാല്‍

പ്രിയപ്പെട്ട നവംബര്‍,

നിനക്കു സുഃഖമാണെന്ന് കരുതുന്നു.

ഒരു മെഴുകുതിരി നാളമായ് ഉരുകുന്നത് നിനക്കു വേണ്ടി മാത്രം എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി അല്ല. എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നെ കുറിച്ചുള്ള സ്വപ്നങ്ങളുമായാണ്. ആ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാകും എന്ന് നീ ഓര്‍മ്മിപ്പിക്കാറുണ്ടല്ലോ... എല്ലാം നിനക്കു അറിവുള്ള കാര്യങ്ങളായതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

നിന്റെ വരവിനായ് കാത്തു കാത്തിരിക്കുന്ന...

സ്വന്തം
മെയ്

Tuesday, September 12, 2006

ദുഃഖം

വാതില്‍ തുറന്നകത്തേയ്ക്കു വന്ന രോഗിയോട്‌ ഡോക്ടര്‍. "ഇരിക്കു, എന്താ അസുഖം?"

രോഗി : എനിക്കു ജീവിതത്തില്‍ ഒരു സന്തോഷവും തോന്നുന്നില്ല ഡോക്ടര്‍. മനസ്സു തുറന്നു ഒന്നു ചിരിച്ചിട്ടു തന്നെ ഒരുപാടു നാളുകളായി.

ഡോക്ടര്‍ : അങ്ങിനെയോ? ഇതിനിപ്പോ എന്തു മരുന്നാണു തരിക സുഹൃത്തേ?

ഡോക്ടര്‍ കുറച്ചു നേരം ആലോചിച്ചിട്ട്‌ പറഞ്ഞു. "ഒരു കാര്യം ചെയ്യൂ. നഗരത്തില്‍ ഒരു സര്‍ക്കസ്‌ നടക്കുന്നുണ്ട്‌. അതില്‍ ആളുകളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമാളിയുണ്ട്‌. അയാളുടെ തമാശുകള്‍ നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല".

ഇതു കേട്ടു രോഗി വിഷണ്ണനായി പറഞ്ഞു. "ആ കോമാളി ഞാനാണു ഡോക്ടര്‍."

Thursday, August 31, 2006

മൊബൈല്‍ ഫോണ്‍ പുരാണം

ഈയടുത്ത കാലം വരെ മൊബൈല്‍ ഫോണ്‍ വിളിക്കാനും കാളുകള്‍ സ്വീകരിക്കാനുമുള്ളതായിരുന്നു.
ഇപ്പോഴോ,ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഒരു ടി.വി. വേണ്ടാ! റേഡിയോ വേണ്ടാ! പാട്ട്/സിനിമാ പെട്ടി, മൂവീക്യാമറ, സ്റ്റില്‍ ക്യാമറ, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒന്നും വേണ്ട!!!

കാലം പോയ പോക്കേ!!!

കൈഫോണിനെക്കുറിച്ച്

ഭാഷയെ ദേശസാല്‍ക്കരിക്കുന്നതില്‍ മിടുക്കു കൂടിയ ജില്ലയാണ് മലപ്പുറം. മൊബൈല്‍ ഫോണിനെ ‘കൈഫോണ്‍’ എന്ന് പരിഭാഷപ്പെടുത്തിയത് മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ് മോഡില്‍ ഇടുന്നതിന് ‘തരിപ്പിലിടുക’ എന്നാണ് ഇവിടത്തെ നാട്ടുനാവിന്റെ പരിഭാഷ. പ്രീപെയ്ഡിന്റെയും പോസ്റ്റ്പെയ്ഡിന്റെയും വിവര്‍ത്തനത്തിന് അല്പം തമാശച്ചുവയുണ്ട്. പ്രീപെയ്ഡ് ‘മുന്‍കായി’യും പോസ്റ്റ്പെയ്ഡ് ‘പിന്‍കായി’യുമാണ്. (കായി എന്നാല്‍ കാശ്).

മൊബൈല്‍ ചൊല്ലുകളില്‍ ഏറെ സര്‍ക്കുലേഷനുള്ളത് മലപ്പുറത്തെ കാമ്പസുകളിലാണ്. അവയില്‍ച്ചിലത് താഴെ ചേര്‍ക്കുന്നു:-

1. സാംസങ്ങ് കുളിച്ചാല്‍ നോക്കിയ ആവില്ല.
2. അല്പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയും മിസ്ഡ്കോളടിക്കും.
3. മൊബൈലേതായാലും കണക്ഷന്‍ നന്നായാല്‍ മതി.
4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്.
5. ദാനം കിട്ടിയ കണക്ഷന്റെ ടോക്ടൈം നോക്കണ്ട.
6. ബില്ലിനോടടുക്കുമ്പോഴേ മൊബൈലിന്റെ പുളിയറിയൂ.

ഒരു മൊബൈല്‍ പരസ്യം

ഇതാ ഒരു തോണി എറിക്സന്‍ കെ790ഐ മൊബൈല്‍ ഫോണ്‍ വെറും 500 രൂപയ്ക്ക് നോഐഡിയ കണക്ഷനോട് കൂടി!!!

ജീവിതകാലം മുഴുവന്‍ എസ്.എം.എസ് സൌജന്യം. കാള്‍ ചാര്‍ജ്ജ് വെറും 10 പൈസ/മിനുട്ട്.

ഈ ഓഫറുകള്‍ ലഭിക്കുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടതിത്ര മാത്രം. താഴെ കാണുന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യൂ.

www.nokkiyirunno-ippokkittum.com

Thursday, August 10, 2006

മഞ്ചാടിച്ചെപ്പ്

രാത്രി ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. എയര്‍ക്കണ്ടീഷറിനഭിമുഖമായി സ്ഥാനം തെറ്റിക്കിടന്നിരുന്ന കസേരയിലേയ്ക്ക് ചാഞ്ഞിരുന്ന ഞാന്‍ ഇതിനു മുമ്പൊരിക്കലും മാനസികവും ശാരീരികവുമായി ഇത്ര പരവശനായിട്ടില്ലെന്ന് തോന്നുന്നു. നഗര സമുഹത്തിലെ ഉന്നതരോടൊത്ത് വലിയൊരു നൌകയിലായിരുന്നു ഞാനാ സായാഹ്നം ചിലവഴിച്ചത്. കായല്‍ക്കാറ്റേറ്റ് പാട്ടും നൃത്തവുമൊക്കെയായി ഒരു നല്ല അന്തരീക്ഷമായിരുന്നു. എങ്കിലും, ഒരു തരം ജീവിത വിരക്തി എന്റ്റെയുള്ളിന്റെയുള്ളില്‍ അതിശക്തമായി അനുഭവപ്പെട്ടു കൊണ്ടിരുന്നു.

ജീവിതത്തോടുള്ള വിരക്തി ഇതിനുമുമ്പൊരിക്കലും എന്നെയിത്ര കലശലായി പിടികൂടിയിട്ടുമില്ല. ജീവിതത്തില്‍ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെപ്പോലെ ജീവിച്ചു. വീര്‍പ്പുമുട്ടിക്കുന്ന തരത്തിലുള്ള ഇരുട്ടു എന്റെ നാലുവശത്തുനിന്നും വന്നെന്നെ മൂടുന്നതായി തോന്നി. ആ ഇരുട്ടില്‍ നിന്നും എങ്ങനെ രക്ഷപെടണമെന്ന് എനിക്കറിയില്ല. ഉറങ്ങാന്‍ കഴിയില്ലെന്നുറപ്പുണ്ടായിരുന്നതു കാരണം ഞാനതിന് ശ്രമിച്ചില്ല.

ഞാന്‍ മനുഷ്യ ജീ‍വിതത്തിലെ പൊള്ളയാ‍യ പൊങ്ങച്ചം, വ്യര്‍ത്ഥത, കപടത എന്നിവയെക്കുറിച്ച് വെറുതെ ചിന്തിച്ച് കൊണ്ട് കസേരയില്‍ ചാരിക്കിടന്നു. എവിടെ നോക്കിയാലും പകുതി സത്യവും പകുതി പൊള്ളയുമായ ആത്മവഞ്ചന. വിനോദങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചില്‍. പിന്നീ‍ടൊരിക്കല്‍ പെട്ടെന്നൊരു കൊടുങ്കാറ്റ് പോലെ വാ‍ര്‍ദ്ധക്യം അവന്റെ മേല്‍ വീശുന്നു. പിന്നെ പിന്നെ വളര്‍ന്നു വളര്‍ന്നു വരുന്ന മരണഭയം അവനെ കാര്‍ന്നുതിന്നു തുടങ്ങും. ചുമരില്‍ തൂക്കിയിരുന്ന അലങ്കാര ഘടികാരത്തിലെ പക്ഷി പുറത്തുവന്നു മണി ഒന്നൊരയായെന്നു ചിലച്ചറിയിച്ചു.

പാതിമുറിഞ്ഞുപോയ ചിന്തകളില്‍ നിന്നുയിര്‍ത്തെഴുന്നേറ്റ ഞാന്‍ പൂജാ മുറിയിലേക്ക് നടന്നു. കൃഷ്ണനും ദുര്‍ഗ്ഗയും വിഘ്നേശ്വരനും ക്രിസ്തുവുമൊക്കെ ഒരുമിച്ചിരിക്കുന്ന ആ മുറിയില്‍ ഞാന്‍ എന്തോ നഷ്ടപ്പെട്ടവനേപ്പോലെ നിന്നു. ആ നില്പ് എത്ര സമയം നിന്നെന്നെനിക്കറിയില്ല.

ദൈവങ്ങളുടെയിടയില്‍ നിന്ന് ദൃഷ്ടികള്‍ പിന്വാങ്ങിത്തുടങ്ങുമ്പോഴാണ് ശ്രീകൃഷ്ണ ഭഗാവാന്റെ മുന്നിലിരിക്കുന്ന മഞ്ചാടിക്കുരു കളടങ്ങിയ ആ ചെറിയ ചെപ്പ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങളോളം എന്റെ കണ്ണുകള്‍ ആ കുഞ്ഞു ചെപ്പില്‍ ഉടക്കി നിന്നു.

കൈവെള്ളയിലൊതുങ്ങുന്ന വലുപ്പമുള്ള ചില്ലുകൊണ്ടുണ്ടാക്കിയ ആ ചെപ്പില്‍‍ അടങ്ങിയ മഞ്ചാടിക്കുരുകള്‍ എന്നില്‍ സന്തോഷമാണോ സങ്കടമാണോ നിറച്ചത് എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല. ഒരിക്കല്‍ അതിരറ്റു സ്നേഹിച്ചിരുന്ന ഒരാളെ വളരെ നാളത്തെ വേര്‍പാടിന് ശേഷം നിനച്ചിരിക്കാതെ കണ്ടുമുട്ടുന്ന ഒരാളുടെ പോലെയായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം. കാ‍ലം പല മാറ്റങ്ങളും വരുത്തിക്കാണുമെങ്കിലും അവസാനം കണ്ട അതേ രുപത്തില്‍ത്തന്നെ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ പെട്ടെന്നെന്റെ കണ്‍മുന്നില്‍ തെളിഞ്ഞു വരുന്നത് പോലെ...

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ഏതോ ഒരു ജന്മദിനത്തിന്റെയന്ന്, അവള്‍ സമ്മാനിച്ചതാണീ മഞ്ചാടിക്കുരു അടങ്ങിയ ചില്ല് പെട്ടി. ജീവിതസാഗരത്തില്‍ തിരക്കിന്റെ പേരിലോ മറ്റെന്തിന്റെ പേരിലോ ഞങ്ങള്‍ പരസ്പരം അകലേയ്ക്കകലേയ്ക്ക് തുഴഞ്ഞു പോയപ്പോഴും ഈ മഞ്ചാടിക്കുരുകള്‍ ഇവിടെ എന്റെ കൂടെ എന്റെ മുറിയില്‍‍... പക്ഷെ, എപ്പോഴാണ് പൂജാമുറിയില്‍
ദൈവങ്ങളുടെ മുന്നിലേക്ക് കുടിയേറിയത്...

ഒരിക്കല്‍ എന്റെ എല്ലാമെല്ലാമായിരുന്ന അവള്‍ ഇപ്പോള്‍ വീണ്ടും വിണ്ടും എന്റെ ചിന്തകളിലേയ്ക്ക് കടന്നുകയറ്റം നടത്തുന്നതെന്തേ?
ഇപ്പോള്‍ എന്നെ വലയം ചെയ്തിരിക്കുന്ന ആ ഇരുട്ടിനെയകറ്റാന്‍ തക്ക വെളിച്ചം പകരാന്‍ അവള്‍ക്കാകുമോ? പക്ഷെ എല്ലാം എല്ലാം വൈകിപ്പോയിരിക്കുന്നുവോ...

ഞാന്‍ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ മുങ്ങാംകുഴിയിട്ടുകൊണ്ട് കസേരയിലേയ്ക്കു ചായുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?

Friday, July 28, 2006

വാഹനം വില്‍പ്പനയ്ക്ക്‌

ഈയടുത്ത്‌ മലയാളക്കരയിലെ പ്രമുഖ പത്രത്തിലെ ക്ലാസ്സിഫൈഡ്‌ കോളത്തില്‍ കണ്ട ഒരു വാഹന വില്‍പ്പന പരസ്യം ചുവടെ ചേര്‍ക്കുന്നു :



DOCTOR owned immaculate condition 1980 Kaala Vandi 1.6v. Contact Ph: ***** *****

Model : Kaala Vandi 1.6v
Made by : Naanu Aasari
Type of Transaction : Sell
Vehicle Type : Six Wheeler
Make : 1980
Kilo Meter : 20000-30000
Color : Black
Fuel : Hay & Water


ഹിഹിഹി...ചുമ്മാതാ !!! :P

Tuesday, July 11, 2006

സ്വപ്നമോ മിഥ്യയോ

സങ്കല്‍പ്പിക്കൂ,
ഇവിടെ രാജ്യങ്ങളില്ലെങ്കില്‍
കൊല്ലുവാനും കൊല്ലപ്പെടുവാനും
ഒന്നുമില്ലായിരുന്നെങ്കില്‍
തകര്‍ക്കുവാനും തകര്‍ക്കപ്പെടുവാനും
സാമ്രാജ്യങ്ങളില്ലായിരുന്നെങ്കില്‍
ഇവിടെ ജാതിമതങ്ങളില്ലെങ്കില്‍
ശാന്തിയും സമാധാനവും കൈവരുമായിരുന്നെങ്കില്‍
ഇവിടെ സ്വത്തും പ്രലോഭനങ്ങളുമില്ലായിരുന്നെങ്കില്‍
ദുരാഗ്രഹവുമില്ലെങ്കില്‍
സാഹോദര്യം മാത്രമുണ്ടായിരുന്നെങ്കില്‍
ഏവരും ശാന്തിയിലും സമാധാനത്തിലും
ജീവിച്ചിരുന്നെങ്കില്‍
ഒരുപക്ഷെ,
നിങ്ങള്‍ എന്നെ ഒരു സ്വപ്നാടകന്‍
എന്നു വിളിച്ചേക്കാമെങ്കിലും,
ഞാനാശിക്കട്ടെ, ഒരിക്കല്‍
നിങ്ങളും ഞങ്ങള്‍ക്കൊപ്പം ചേരുമെന്ന്‌
എങ്കില്‍ നമ്മള്‍ ഈ ലോകത്ത്‌
ഒന്നായി ജീവിച്ചിടുമേ...

സസ്നേഹം
:: നിക്ക്‌ ::

Saturday, July 08, 2006

അങ്ങിനെ ഞാനും ഒരു മോഡലായി !!!


ജനുവരി 1, 1997

അന്ന്‌ ഞാന്‍ ഉറക്കം ഉണര്‍ന്നത്‌ ഏതോ ഒരു കപ്പലില്‍ നിന്നുമുള്ള സൈറണ്‍ കേട്ട്‌! കണ്ണുതുറന്നു ജനലില്‍ കൂടെ നോക്കുംബോള്‍ കാണുന്നത്‌ വേംബനാട്ട്‌ കായലിന്റെ ഓളങ്ങളാണ്‌. ഞാന്‍ ഇതെവിടെയാണെന്ന്‌ ചിന്തിച്ച്‌ ഓര്‍മ്മകളെ കടിഞ്ഞാണിട്ട്‌ ഇന്നിലേക്ക്‌ അടുപ്പിക്കുംബൊള്‍ അതാ ദിലിപ്‌ കയറിവരുന്നു. 'എടാ വീട്ടില്‍ പോവണ്ടേ?' ഞാന്‍ ഇഞ്ചി കടിച്ച ആരെയോ പോലെ നില്‍ക്കുന്നത്‌ കണ്ടതു കൊണ്ടാകാം, അവന്‍ മൊഴിഞ്ഞു 'എടാ നമ്മള്‍ ബോല്‍ഗാട്ടി പാലസിലാണ്‌. ഇന്നലെ നീ നല്ല ഫോമിലാണൊ ഗിറ്റാര്‍ വായിച്ചത്‌?' ഓ! ഇന്നലെ വിദേശികളായ വി.ഐ.പി. കള്‍ക്കു വേണ്ടി ന്യൂ ഇയര്‍ പരിപാടി ചെയ്യുകയായിരുന്നല്ലോ...

ഉം...ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. അന്നൊക്കെ ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ പരിപാടി കിട്ടുന്നതിനനുസരിച്ചു ഒരോ തട്ടിക്കൂട്ട്‌ വെസ്റ്റേണ്‍ മ്യൂസിക്‌ ബാന്റ്‌ ഉണ്ടാക്കുമായിരുന്നു...അതില്‍ പലരും ആ രംഗത്ത്‌ പില്‍ക്കാലത്ത്‌ ശോഭിച്ചതായും ഇപ്പോഴും കളം നിറഞ്ഞാടുന്നുണ്ടെന്നുമൊക്കെ ദ്രുശ്യമാധ്യമങ്ങളിലൂടെ അറിയാറുണ്ട്‌. ഞങ്ങള്‍ ആദ്യമായി അന്ന്‌ ബോള്‍ഗാട്ടി പാലസ്സില്‍ പാടാന്‍ അവസരമൊരുക്കിക്കൊടുത്ത സാം അതില്‍ ഒരാളാണ്‌. സാമിന്റെ ആദ്യ പെര്‍ഫോമന്‍സ്‌ ആയ അന്നത്തെ ആ പരിപാടിയില്‍ കാണികളെ കയ്യിലെടുത്ത്‌ കൂടുതല്‍ കയ്യടിയും മറ്റും വാങ്ങിയത്‌ കണ്ടപ്പോഴെ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവന്‍ ഭാവിയിലെ താരം ആവുമെന്ന്‌. അതെ ഇന്നു സാം കലിംഗ എന്ന പേരില്‍ സൂര്യാ ടി.വി. യില്‍ ഞായറാഴ്ച ഉച്ചയ്ക്ക്‌ 'മിന്നലൈ' എന്ന മ്യൂസിക്ക്‌ പ്രോഗ്രാം ചെയ്യുന്നു.

അന്ന്‌ വൈകുന്നേരമായപ്പോള്‍ എറണാകുളത്തെ അറിയപ്പെടുന്ന ഒരു ആഡ്‌ ഫോട്ടോഗ്രഫറായ സാജന്‍ തോമസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന്റെ ചേച്ചിയുടെ ഫോണ്‍ കാള്‍. 'നീ ഒന്ന്‌ ക്ലീന്‍ ഷാവ്‌ ഒക്കെ ചെയ്ത്‌ ഒരു ചോക്ലേറ്റ്‌ ബോയ്‌ സ്റ്റൈയ്‌ലില്‍ ഓഫീസ്‌ വരെ വരണം.' ഹഹ...അന്നെനിക്ക്‌ ഇന്നതെ എന്റെ പ്രധാന ഐഡന്റിറ്റിയായ ബുള്‍ഗാന്‍ അഥവാ ഫ്രെഞ്ച്‌ ബേര്‍ഡ്‌ കിളിര്‍ത്തു തുടങ്ങിയിട്ടേ ഉള്ളൂ... പിന്നെന്ത്‌ ക്ലീന്‍ ഷേവ്‌ !!!

അങ്ങനെ ഞാന്‍ സാജന്‍ തോമസ്സിന്റെ ഓഫീസില്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ വേര്‍ഷനായ ഇന്‍ഡ്യന്‍ കണക്കേ മിസ്റ്റര്‍ ക്ലീനായി സുഹ്രുത്തിന്റൊപ്പം ലാന്‍ഡ്‌ ചെയ്തു.

ചെന്നപാടെ ബീന ചേച്ചി പറഞ്ഞു, അകത്തു ഡ്രെസ്സിംഗ്‌ റൂം ഉണ്ട്‌, പോയി ഒന്നു മുഖം കഴുകി, മുടി ഒക്കെ ഒന്നു ചീകി റെഡിയായി വരൂ. അതിന്റെ കോലാഹലങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ അതാ വരുന്നു സാജന്‍ തോമസ്‌. അദ്ദേഹം സ്റ്റുഡിയോ അങ്കണത്തിലേക്കെന്നെ ആനയിച്ചു. ശക്തികൂടിയ സ്പോട്ട്‌ ലൈട്ടുകള്‍ക്കു മുന്നില്‍ ഒരു ലെന്‍സ്‌ മുഖത്തു ചേര്‍ത്തു പിടിച്ചിരിക്കുമ്പോഴും ഞാന്‍ അറിഞ്ഞില്ല എന്താണ്‌ സംഭവിക്കുന്നതെന്ന്‌. ഫ്ലാഷുകള്‍ മിന്നിക്കൊണ്ടിരുന്നു...

അവിടെ നിന്നു റ്റാറ്റാ പറഞ്ഞിറങ്ങുംബോഴേക്ക്‌ നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി മരൈന്‍ ഡ്രൈവിലെ കായല്‍ക്കറ്റേറ്റ്‌ മറവിയെന്ന ഫൊള്‍ടെറിലെയ്ക്ക്‌ ട്രാന്‍സ്ഫെര്‍ ചെയ്യപ്പെട്ടുകൊണ്ടിരുന്നു...

ജനുവരി 2, 1997
Data not found...Out of Memory !!! Say Okay :P
ജനുവരി 3, 1997
രാവിലെ മലയാള മനോരമ ദിനപ്പത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം. ഉടനെ ദാ വരുന്നൂ ഒരു ഫോണ്‍ കാള്‍, 'കണ്‍ഗ്രാറ്റ്‌സ്‌ എടാ ചിലവ്‌ ചെയ്യണം' എന്നു പറഞ്ഞ്‌ ദിലിപിന്റെ മമ്മി. ഞാന്‍ കാര്യമറിയാതെ ഒരു ഉരിയാടാപ്പയ്യനായി വാ പൊളിച്ചിരുന്നപ്പോള്‍ ആന്റി തുദര്‍ന്നു, മനോരമ പത്രത്തിന്റെ മൂന്നാം പേജ്‌ നോക്കൂ. ഫോണ്‌ ഡിസ്കണക്റ്റായി.


ഞാന്‍ ഓടിച്ചെന്ന്‌ പത്രം ഒറ്റ ഡൈവിന്‌ അച്ഛന്റെ കൈയ്യില്‍ നിന്നും ഒറ്റ റാഞ്ചല്‍. ടി. ജി. രവിയുടെ കൈയ്യിലകപ്പെട്ട ജയഭാരതിയെപ്പോലെ മനോരമ പത്രം എന്റെ കയ്യിലിരുന്നു നിശബ്ദമായി തേങ്ങിക്കാണണം.

മൂന്നാം പേജ്‌ !

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നഗരത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന ലെന്‍സ്‌ ആന്റ്‌ ഫ്രെയിംസ്‌ എന്ന സ്ത്ഥാപനത്തിന്റെ ഒരു ഹാഫ്‌ പേജ്‌ ആഡ്‌! അതും ജെലിറ്റയുടെ!!! അതിലെ മോഡലോ ഈ ഞാന്‍!!! എന്നെക്കാള്‍ വലിയ ഒരു ലെന്‍സും പിടിച്ച്‌... കണ്ണുരുട്ടി... ഈ ഞാന്‍!!!
അന്നെനിക്ക്‌ ഒരുപാടു അഭിനന്ദനങ്ങള്‍ ലഭിച്ചുവെങ്കിലും, എനിക്കിപ്പോഴും ഒരു കാര്യം ഉറപ്പാണ്‌... അമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്തി അനുസരിപ്പിക്കുവാന്‍, എന്റെ ഈ ഫോട്ടോ അടങ്ങിയ പത്രത്താള്‍ വെട്ടിയെടുത്തു സൂക്ഷിച്ചിട്ടുണ്ടാവും എന്ന്‌....

എന്ന്‌
സ്വന്തം
:: നിക്ക്‌ ::

Tuesday, July 04, 2006

പാത്തുമ്മ

പത്തിക്കയ്യന്‍ പോക്കരുകാക്ക
ചിട്ടിക്കാരി പാത്തുമ്മയെ
തോണ്ടീന്നും, തോണ്ടീല്ലാന്നും
ബയീലു ബെച്ചൊരു ബിസ്താരം

ആനചെവിയന്‍ ബീരാനിക്കത്‌
ഹാലുപിടിപ്പിച്ചു
മുയലന്‍ മമ്മത്‌ കാര്യം കേട്ടു
മീശ വിറപ്പിച്ചു

അവരു പാത്തൂന്റേം മുഹബ്ബത്തിന്‌
ചീട്ടു വാങ്ങാന്‍ പണ്ടെ-
കാത്തിരിക്കുന്ന രണ്ടു സുജായിമാര്‍
പത്തിക്കയ്യന്‍...

കള്ളിമുണ്ടും വെള്ളഷര്‍ട്ടും
ക്ലാവറുകട്ട മോതിരമഞ്ജും
തുര്‍ക്കി തൊപ്പിയുമിട്ടു നടക്കും
പോക്കരുകാക്ക കാണാന്‍-
പെരുത്തു നല്ലൊരു ഹുറൈശിയാണാ-
വടക്കനിക്കാക്ക.
പോക്കരുക്കൊരു കണ്ണുണ്ട്‌
അത്‌ പാത്തുമ്മയ്ക്കും പിടിയുണ്ട്‌
പല നാട്ടാര്‍ക്കും പിടിപാടുണ്ട്‌
ചിലരറിഞ്ഞതില്‍ ഗുലുമാലുണ്ട്‌
കാര്യം പറഞ്ഞിടാന്‍ ഒരുപാടുണ്ട്‌
അവിടെ പറന്നു വന്നൊരു വാറണ്ട്‌.
പത്തിക്കയ്യന്‍...

ആളുകളനവധി ഓടിക്കൂടി
വായിത്തോന്നിയ തുറുമ്മല്‍ പാടി
ഹലശണ്ട്ഠയ്ക്കും ഹാലു പിടിച്ചു.
പോക്കറോ പുലിവാലു പിടിച്ചു.
അവസാനം ബെലഞ്ഞീത്തി
ലീച്ചപോലെ പറ്റി പിടിച്ച്‌
കാക്ക - മുഖം ബളിച്‌ കാക്കാ-
ബിളഞ്ഞോളെ തന്നെ കെട്ടാന്‍ തീരുമാനിച്ചു.
പെണ്ണിനു ബിരിയാണി ബെച്ചതുപോലെ
മുഖം തെളിഞ്ഞു
പാത്തു കരിനീല കണ്ണുകൊണ്ടു കടുബറുത്തു....

(തിയ്യ ഇല്ലാ ജനം എന്ന മട്ട്‌)

Sunday, July 02, 2006

കെട്ടിലമ്മ (കവിതാസമാഹാരം)

ധാരാളം ചിരിക്കുന്ന പ്രകൃ‍തമാണു മലയാളിയുടേത്‌.
ഇന്ന് പക്ഷെ, ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.
ചുണ്ടില്‍ തൊട്ടുനനയ്ക്കാന്‍ ഒരിറ്റ്‌ തീര്‍ത്ഥ ജലം -
അതാണു മേപ്പള്ളിക്കവിത;
മോക്ഷത്തിനല്ല, മരിക്കാതിരിക്കാന്‍ മാത്രം.

ആദ്യമിറങ്ങുന്ന സ്വന്തം സമാഹാരത്തിനു ആമുഖം എഴുതാന്‍ കഴിയാതെ പോയ കവിയാണു ശ്രീ.മേപ്പള്ളി ബാലന്‍. 2001 ആഗസ്റ്റിലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിനു ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച്‌ സഹധര്‍മ്മിണിയും ലോകത്തോട്‌ യാത്ര പറഞ്ഞു...

Monday, June 26, 2006

Sambar of 69

I had my first real six rupees,
stole it from my father's pants.
went to a madrasi hotel,
to eat the sambhar of 69.

Me and some kadke dost,
had it all and we caught bukhaar,
jimy puked, joey got ulcers,
and Bagga ne maari dakar.

Oh when I went back there now,
the food was as stale as ever,
and though it was 1999,
still the sambhar was being served over there,

that was the worst food of my life.

Therez no use in complaining,
when you got no other place to eat,
rushed in the evening to the doctors clinic,
but he too was at the toilet seat, yeah

standing there waiting outside,
nurse told me I will wait forever,
oh and when I held my breath,
I knew that I had to use that loo there

That was the worst food of my life.

Back to the sambhar of 69.

Man I was getting killed,
I was full and restless,
I needed to unwind,
I guess nothing can wait forever - FOREVER

Hotel Kerala-Fonia

On the road to Trivandrum,
Coconut oil in my hair
Warm smell of avial
Rising up through the air
Up ahead in the distance
I saw a bright pink tube-light
My tummy rumbled, I felt weak and thin
I had to stop for a bite

There he stood in the doorway
Flicked his mundu in style
And I was thinking to myself
I don't like the look of his sinister smile
Then he lit up a petromax
Muttering "No power today"
More Mallus down the corridor
I thought I heard them say

Welcome to the Hotel Kerala-fonia
Such a lousy place,
Such a lousy place (background)
Such a sad disgrace,
Plenty of bugs at the Hotel Kerala-fonia
Any time of year
Any time of year (background)
It's infested here

His finger's stuck up his nostril
He's got a big, thick mustache
He makes an ugly, ugly noise
But that's just his laugh
Buxom girls clad in pavada
Eating banana chips
Some roll their eyes, and
Some roll their hips

I said to the manager
My room's full of mice\
He said,Don't worry, saar,
I sending you meen karri, brandy and ice
And still those voices were crying from far away
Wake you up in the middle of the night
Just to hear them pray

Save us from the Hotel Kerala-fonia
Such a lousy place,
Such a lousy place (background)
Such a sad disgrace
Trying to live at the Hotel Kerala-fonia
It is no surprise
It is no surprise (background)

That it swarms with flies
The blind man was pouring Stale sambar on rice
And he said
We are all just actors here
In Silk Smitha-disguise
And in the dining chamber
We gathered for the feast
We stab it with our steely knives
But we just can't cut that beef

Last thing I remember
I was writhing on the floor
That cockroach in my appam-stew was the culprit, I am sure,
Relax, said the watchman
This enema will make you well
And his friends laughed as they held me down
God's Own Country?
Oh, Hell