Friday, June 14, 2024

ടച്ച്ഡ്

14 ജൂൺ 2024 വെള്ളിയാഴ്ച
അൽമോറ, ഉത്തരാഖണ്ഡ്

പ്രിയപ്പെട്ട സംഗീത ബെൻ, 

ഗാന്ധിനഗറിൽ തുടങ്ങി, ചുരുങ്ങിയ കാലത്തെ പരിചയമേ നമ്മൾ തമ്മിൽ ഉള്ളൂവെങ്കിലും, ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ അടുപ്പമുള്ള ആരൊക്കെയോ ആണെന്ന് താങ്കൾ പലപ്പോഴും വാക്കുകളാൽ പറയാതെ തന്നെ ഓർമ്മിപ്പിക്കും. അതിന്റെ ഒരു ഉത്തമോദാഹരണമാണ് ഇന്നലെ രാത്രിയിലത്തെ താങ്കളുടെ ഫോൺകാൾ. താങ്കൾ പറഞ്ഞ വാക്കുകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു. 

“നേരത്തെ ഉറങ്ങുമെന്നറിയാം എന്നാലും വേണ്ടില്ല, വിളിച്ചു വിവരം അറിഞ്ഞില്ലെങ്കിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ എനിക്ക് ഉറങ്ങാനാവില്ല.” 

വർഷങ്ങൾക്കുമപ്പുറം പരിചയപ്പെട്ട മിത്രങ്ങളെന്ന്  ഞാൻ കരുതിയവരും ബന്ധുക്കളെന്ന് വീറോടെ എപ്പോഴും ഓർമ്മിപ്പിക്കുന്നവരും എന്റെ വാട്സാപ്പ് അപ്ഡേറ്റുകൾ  വെറുതെ കണ്ടുവിട്ട് ഒരു ഇമോഷനുമില്ലാത്ത വെറും  നോക്കുകുത്തികൾ  ആയി മാറുന്നത് തെല്ല് വേദനയോടെയാണ് ഞാൻ ഓർക്കാറുള്ളത്.  ആ ഒരു ചെറിയ നൊമ്പരം എന്റെ ഉള്ളിൽ ഉള്ളത് കൊണ്ടാണ് ഞാനും അവരും തമ്മിൽ അന്തരം ഉണ്ടാവുന്നതും.

ഒരുപക്ഷേ, ഞാനീ കാട്ടുതീയിൽപ്പെട്ടു എരിഞ്ഞ് ഒടുങ്ങിയാൽ ഇവരൊക്കെ ഓരോ അവകാശവാദവും  ഉന്നയിച്ച്  മുതലക്കണ്ണീരുമൊഴുക്കി പാഞ്ഞുവരും.  ഫേസ്ബുക്ക് പോസ്റ്റിടും, ഫ്ലക്സ് അടിക്കും,  എന്തിന് പറയുന്നു അവരുടെ ഗ്രൂപ്പുകളിലും  വാട്സാപ്പ് സ്റ്റാറ്റസിലുമൊക്കെ ഞാൻ കയറിക്കൂടും. ഇതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് അറിയാമെങ്കിൽക്കൂടി അതവർ ചെയ്യാൻ ഇഷ്ടപ്പെടും. ഞാനിപ്പോഴും കാലത്തിനെ കുറ്റം പറയില്ല. മനുഷ്യരാണ് മാറിപ്പോയത്.  ഇത്തരം മാറ്റങ്ങൾ നല്ലത് തന്നെ. തിരിച്ചറിവുകൾ ഉണ്ടാകും.

പിന്നെ സംഗീത, ഇന്നലെ എന്റെ ഫേസ്ബുക്ക് അപ്ഡേറ്റ്  കണ്ട് ആദ്യം എന്നെ വിളിച്ച് വിവരങ്ങൾ തിരക്കിയതും സ്നേഹരൂപേണയുള്ള ശാസനയും തന്നത് തൃശൂരിലെ എന്റെ പ്രിയ സുഹൃത്ത് നിസ് ആണ്.  റോമയെ താങ്കൾക്കറിയാം. റോമയെക്കഴിഞ്ഞ് എന്റെ വിവരങ്ങൾ വിളിച്ച് അന്വേഷിക്കുന്ന മറ്റൊരു ബഡിയാണ്  നിസ്. അവളുടെ ആ കരുതൽ മിക്കപ്പോഴും ഒരു ചെറിയ ശാസനയുടെ രൂപത്തിലായിരിക്കും ഉണ്ടാവുക. എനിക്കത് ഇഷ്ടവുമാണ്. അവൾക്ക് രണ്ടുമൂന്ന് ദിവസങ്ങളായി വയ്യാതിരിക്കുകയുമാണ്. അതുകൊണ്ട്  തന്നെ എന്നെ വിളിക്കുമ്പോളൊക്കെ അവൾക്ക് തീരെ ശബ്ദവുമില്ലായിരുന്നു.

റോമയെക്കുറിച്ച് കൂടുതൽ ഞാൻ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്റെ ഓരോ അനക്കവും അറിയുന്ന ആൾ. 

പിന്നെ ഒരാൾ കൂടെ എന്നെ വിളിച്ചു. അരുൺ. അവൻ കാനഡയിൽ നിന്ന് എന്റെ വാട്സാപ്പ് അപ്ഡേറ്റ് കണ്ട് വിളിച്ചതാണ്. സത്യത്തിൽ ഞെട്ടിയത് ഞാനാണ്. അവൻ മറ്റ് ഒരു KV പ്രോഡക്ട് ആണ്. മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്നതായിരുന്നു എന്റെ അറിവ്.  അവൻ എന്റെ ഒരു അപ്പച്ചിയുടെ കൊച്ചു മകനാണ്. എന്നെ പക്ഷേ അവൻ ചേട്ടാ എന്നാണ് വിളിക്കാറുള്ളത്. അവൻ ഇന്നലെ വൈകുന്നേരം  വിളിച്ചിട്ട് പറയുകയാണ്, “ചേട്ടാ ഇപ്പോൾ വെളിച്ചമുണ്ടെങ്കിൽ വേറെ എങ്ങോട്ടെങ്കിലും മാറൂ. അല്ലെങ്കിൽ രാത്രിയായാൽ ബുദ്ധിമുട്ടാവും.” ഈ കരുതൽ ഫോൺകാൾ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. 

ഇത് പോലെതന്നെയാണ് അഷ്ടമിയും വാട്സാപ്പ് ചാറ്റിൽ വന്നു പറഞ്ഞത്. അടുത്തുള്ള ഏതെങ്കിലും നഗരപ്രദേശത്തേക്ക് താൽക്കാലികമായി മാറൂ എന്ന്. 

വലിയ ഒരു പ്രതിസന്ധി മുന്നിലും പിന്നിലും വശങ്ങളിലൊക്കെയുണ്ടെന്ന് മനസ്സു പറയുന്നത് ശരിവയ്ക്കും പ്രകാരമാണ്  രാവിലെ തന്നെയുള്ള പുക കാഴ്ചകളും ഹെലികോപ്റ്ററുകളുടെ ഇരമ്പലും. എന്നിരുന്നാലും, തൽക്കാലം ഞാനെവിടേയ്ക്കും മാറുന്നില്ല. എനിക്ക് ഇവിടെ  കുറച്ചാളുകളുണ്ട്.  എല്ലാത്തിനും ഉപരിയായി ആ വലിയ ശക്തിയും എനിക്കായ് നിലകൊള്ളുന്നുണ്ട്. കൂടാതെ, എനിക്കിവിടെ ഒരു നിയോഗവുമുണ്ട്. അത് തീർക്കുമ്പോഴേ ഇവിടം വിടാനൊക്കൂ. ഇതാണെന്റെ  മുൻകാല യാത്രാനുഭവങ്ങളിൽ നിന്ന് മനസ്സിലായതും. ഇനി  ഒരുപക്ഷേ, എന്റെ യാത്ര ഇവിടെ അവസാനിക്കാനാണ് വിധിയെങ്കിൽ, അതും ഞാൻ ഏറ്റവും താഴ്മയായി അംഗീകരിക്കുന്നു.

അത് കൊണ്ട്, ഞാനായിട്ടൊന്നും പ്ലാൻ ചെയ്ത് മുന്നോട്ട് കൊണ്ടുപോവുന്നില്ല, നിയോഗങ്ങൾ പിന്തുടരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു. 

സസ്നേഹം,
നിക്ക്. 


നോട്ട്: ഞാൻ എന്റെ അടുത്ത ആളുകളോട് പറഞ്ഞു ഏൽപ്പിച്ചിരിക്കുന്നത്  ഇവിടെ താങ്കളോടും പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. യാത്രകൾക്കിടയിൽ വച്ച്  എനിക്കെന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ഏത് നാട്ടിലാണോ ഉള്ളത്  അവിടെ വച്ച് തന്നെ ഞാനെന്ന ഈ  ചെറിയ ചാപ്റ്റർ ക്ലോസ് ചെയ്തേക്കുക. എന്റെ അടുപ്പക്കാരെ താങ്കൾക്കിതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. അവരോട് ഒപ്പം കൂടി കാര്യങ്ങൾ വേണ്ടവിധത്തിൽ  കോ-ഓർഡിനേറ്റ് ചെയ്യുമെന്ന് കരുതുന്നു.

Wednesday, May 15, 2024

പ്രകൃതിയുടെ മായാജാലം

15 മെയ് 2024 | 04:00 pm



നനുത്ത കുളിർ മഴയും ഇടയ്ക്കിടെ കാർമേഘങ്ങൾക്കിടയിൽ നിന്നുമെത്തിനോക്കുന്ന സായാഹ്ന സൂര്യന്റെ പൊൻ കിരണങ്ങളും എനിക്ക് ചുറ്റുമുള്ള പ്രകൃതിയിലെ  പച്ചപ്പിനെ ഉദ്ദീപിപ്പിക്കുന്നതായെനിക്ക് കാണാൻ കഴിഞ്ഞു. അതിമനോഹരമാണത്. പ്രകൃതിയുടെ മായാജാലമെന്നേ എനിക്കതിനെ വിശേഷിപ്പിക്കാനാവുന്നുള്ളൂ.


(കുമയൂണി  വിശേഷങ്ങൾ)

Saturday, May 11, 2024

കാത്തിരിപ്പ്

11 മെയ് 2024 (യാത്രയ്ക്കിടെ എഴുതിയത്)

ആത്മീയം:  എന്നെ തേടിയുള്ള യാത്ര തുടങ്ങിയിട്ട് ഏറെയായി. അങ്ങനെയിരിക്കെയാണ് ഈ ഒരു സ്ഥലത്ത് നിന്നും ആ “വിളി” വന്നത്.  

സയൻസ്:  ഭൂമിയിലെ ജീവൻ ഇപ്പോൾ ഉള്ളത്  പോലെ തന്നെ നിലകൊള്ളാൻ സഹായിക്കുന്ന ചില ഘടകങ്ങളിൽ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഭൂമിയിലാകെയുള്ള ആ 3  ഇടങ്ങളിലൊന്ന്  നമ്മുടെ ഭാരതത്തിലാണ്  സ്ഥിതി ചെയ്യുന്നത്. 

കുറിപ്പ്:  ആ,  ഈ,  ചില… ഇതൊക്കെ വരും ദിവസങ്ങളിൽ തെളിഞ്ഞു വരും. 





Wednesday, March 27, 2024

പായസം

വാതിലിനു പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ ആരോ തട്ടുന്നു. റോമ വന്നു പോയല്ലേ ഉള്ളൂ. മൊബൈൽ എന്തെങ്കിലും മറന്നു വച്ച് കാണുമോ. ഏയ്! അവൾ കാളിംഗ് ബെൽ അടിക്കാറാണ് പതിവ്.

വാതിൽ തുറന്നപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ശ്രേയ! ഞാൻ എന്തെങ്കിലുമൊന്ന് ചോദിക്കും മുൻപ് അവളുടെ കയ്യിലുണ്ടായിരുന്ന പാത്രം എനിക്ക് നേരെ നീട്ടി. 

“പായസം”.

ഹാ കോളടിച്ചു! 

നല്ലൊരു സേമിയ പായസത്തിന് താങ്ക്യൂ സംഗീത ജി 💕


Thursday, February 22, 2024

ഒരു വെളുപ്പാങ്കാല കാഴ്ച

ആ തണുത്ത വെളുപ്പാൻ കാലത്ത് ഫ്ലാറ്റിൽ നിന്ന് നടക്കാനായി ഇറങ്ങിയപ്പോൾ തന്നെ ദൂരെ എവിടെയോ ലൈവ് മ്യുസിക്ക് പോലെ വളരെ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരുന്നു. ആ ശബ്ദത്തിന്റെ ഉറവിടം തേടി എന്റെ കാലുകൾ എന്നെ നയിക്കാൻ തുടങ്ങിക്കഴിഞ്ഞു. ബ്രെയിൻ അങ്ങിനെ ആവും ആജ്ഞ നൽകിയത്. അറിയാത്ത വഴികളിലൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി. ഒരു വേളയിൽ ആ കേൾക്കുന്ന ചടുലമായ സംഗീതം മഹാത്മാ മന്ദിറിൽ നിന്നാണെന്നെനിക്കു തോന്നി. അവിടെ എന്തെങ്കിലും ഇവന്റ് നടക്കുന്നതാവുമോ? ഞാൻ വാച്ചിൽ നോക്കി. സമയം 6 മണി കഴിഞ്ഞ് ൩൦ മിനിറ്റു കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് മഹാത്‌മാ മന്ദിർ പോലൊരു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒരു ഇവന്റ് നടക്കാനൊരു സാധ്യതയും കാണുന്നില്ല. 

അറിയാത്ത വഴികളിലൂടെ നടന്നു നടന്നു അവസാനം ലക്‌ഷ്യം കണ്ടെത്തി. നമ്മുടെ കൊച്ചു കേരളത്തിൽ പള്ളിപ്പെരുന്നാളിനും ഉത്സവങ്ങളിലും മാത്രം കണ്ടിട്ടുള്ള എന്തോ ഒന്ന് പോലെ ആദ്യം തോന്നി. പക്ഷെ, സംഭവം ഇതായിരുന്നു. ഒന്ന് കണ്ടു നോക്കൂ. 

YouTube URL: https://www.youtube.com/shorts/L-wTEcFJ8r8

Wednesday, January 17, 2024

മാറ്റം

ഒരു മാറ്റമെപ്പോഴും
നല്ലതാണ്.
എന്റെ യാത്രകളിൽ
ഞാൻ ദർശിച്ച
പലതും കേരളത്തിൽ
കേട്ടുകേൾവി
പോലുമില്ലാത്തവയാണ്.
ആഗ്രഹിക്കുന്നു
ഞാൻ, നമ്മുടെ
നാടും നാട്ടാരുമൊന്ന്
മാറിയെങ്കിലെന്ന്.

ഭാരതമേ മുന്നോട്ട്!

ജയ് ഹിന്ദ്! 

Vibrant Gujarat

Wednesday, January 03, 2024

നടന്ന് നടന്ന് നടന്ന് (കവിത)

നടന്ന് നടന്ന് നടന്ന്
ഒന്നെന്നത് രണ്ടായ്
പിന്നെ, മൂന്നായ്!
വളർന്ന് പന്തലിച്ചവ-
രൊന്നായ് നടപ്പിങ്ങനെ.

കാടും മേടും തോടും
മലകളും താഴ്വാരങ്ങളും
പുഴകളും പൂഴിയുമെല്ലാ-
മവർക്കൊരുപോലെയാകിലും
ഇനിയുമെത്രയിടങ്ങളാണാ
കാലടിപ്പാദങ്ങൾ തൻ മുദ്രകൾ
പതിയാൻ ബാക്കിയായ്!

അവരൊന്നായ് നടന്നിടവേ
ഈ ജനുവരി മാസം
വീണ്ടും നീണ്ടൊരു
നടപ്പാകാമെന്ന കളമൊരുക്കവേ,
ആഗ്രഹമൊന്ന് പൊട്ടിമുളച്ചു.

ഒരു ക്ലബ്ബായാലോ?
ആ ക്ലബ്ബിനൊരു
പേരായാലോ?
പേരായാലോ,
ധരിക്കാനൊരു
ജേഴ്‌സിയുമാവാലോ!

മാളോരേ, നിങ്ങളുടെ
തലയിലൊരു പേര് 
വിരിയുമോ?
വിരിഞ്ഞാലത്
ഞങ്ങൾക്കായ്
പകരാമോ?
പകർന്നാലത്
ചിത്രപ്പണികളാൽ
മോഡികൂട്ടി ധരിച്ചീടാം.

Friday, December 29, 2023

ക്രിസ്തുമസ് ഡ്രൈവ്

"ഡാ, വാ ഇന്നൊരു ഡ്രൈവ് ആകാം. ഇന്നത്തെ ലഞ്ച് അഹമ്മദാബാദിൽ നിന്ന്. നീ റെഡിയായി വാ." റോംസിന്റെ കാൾ. 

രണ്ടു വണ്ടിക്കുള്ള ആളുകളുണ്ടായിരുന്നത് കൊണ്ട് രണ്ടു കാറുകളിൽ ഞങ്ങൾ യാത്ര തുടങ്ങി. ഒരെണ്ണത്തിന്റെ സാരഥി ഞാൻ. ഞാൻ ഓർക്കാറുണ്ട്, കേരളത്തിലായിരുന്നെങ്കിൽ സ്റ്റിയറിങ് വീൽ തൊടാൻ പോലും ഇഷ്ടപെടാത്ത ഞാൻ ഗാന്ധിനഗറിൽ തലങ്ങും വിലങ്ങും രാവെന്നും പകലെന്നുമില്ലാതെ കാറോടിക്കുന്നു. ലവലേശം സന്ദേഹമൊന്നുമില്ലാതെ.  

ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദ് വരെ എത്താൻ 45 മിനുട്ട് എടുത്തു. ഉച്ചസമയത്ത് യാത്ര തുടങ്ങിയത് കൊണ്ടാവാം ആയാസരഹിതമായെത്തിയത്. പൊതുവെ ഈ റൂട്ടിലുള്ള യാത്രാസമയം 45 മിനുട്ട് തുടങ്ങി 1 ഒരു മണിക്കൂറിലേറെയുമാവാം. ഡ്രൈവ് ശരിക്ക് എഞ്ചോയ് ചെയ്തു. ആറുവരിപ്പാതയാകുമ്പോൾ തന്നെ തിക്കും തിരക്കും ഉണ്ടാവില്ലല്ലോ. റോഡിൽ ഗട്ടറുകളില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. 

റോഡ് മുറിച്ചു കടക്കാൻ ഒരു കാൽനടയാത്രക്കാരനെവിടെയും അവകാശമുണ്ടല്ലോ. അതിനവനിവിടെ ചില ബട്ടണുകളുണ്ട്. അത് ഞെക്കിയാൽ സിഗ്നൽ ലൈറ്റുകൾ മാറിമറിയും. അതൊരിക്കൽ കാണിച്ചു തരാം. 

അഹമ്മദാബാദിലേക്കുള്ള റോഡിൽ എനിക്ക് കാണാനിഷ്ടമുള്ള മറ്റൊരു കാഴ്ചയുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രം. ഓരോ തവണയും ഞാനത് നോക്കും. അപ്പോൾ ഞാൻ പുഞ്ചിരിക്കും. റോഡിന്റെ വശങ്ങളിലല്ല, ഒത്ത നടക്കുക്കാണീ സംഭവം. ബസുകൾ ഇതിനോട് അടുക്കാറാവുമ്പോൾ ഒരു വ്യത്യസ്ത ട്രാക്കിലേക്ക് മാറും. ഇതും മറ്റൊരിക്കൽ കാണിച്ചു തരാം. 

Pleasure Trove ന്റെ പാർക്കിങ്ങ് സ്പേസ് നിറഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. ആദ്യ നിലയിലേക്ക് എത്തിയപ്പോൾ തന്നെ, മാനേജർ പ്രത്യക്ഷപ്പെട്ടു. "മാം, ടേബിളുകൾ ഫുള്ളാണ്." ഞങ്ങൾ ആ വലിയ റെസ്റ്ററന്റിനുള്ളിലേക്ക് കണ്ണുകളോടിച്ചു. അപ്പോൾ ഒത്ത നടുവിലിരുന്നു ഒരാൾ ഞങ്ങളെ നോക്കി കൈവീശിക്കാണിക്കുന്നു. റമീല ബുവ (അച്ഛൻ പെങ്ങൾ). ബുവ ഒരു വലിയ ടേബിൾ റിസർവ് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 

രുചിയേറിയ വിഭവങ്ങൾ ഞങ്ങളുടെ മുന്നിൽ വന്ന് നിരന്നു തുടങ്ങി. ഇങ്ങനെ കഴിച്ചു പരിചയമില്ലാത്ത എനിക്ക്, പ്ലേറ്റിൽ വീണതൊക്കെ അവസാനിപ്പിക്കാൻ കുറെ നേരമെടുത്തു. പൊതുവെ റെസ്റ്റാറ്റാന്റിൽ  പോവാത്ത എനിക്ക് വിഭവങ്ങളുടെ പേരുകളും അന്യമാണ്. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ എത്തിയ ഒരു ഏലിയനെ പോലെ ഞാൻ എനിക്ക് ചുറ്റിനുമുള്ളവരെ നോക്കും, എന്നിട്ടു പറയും "നിങ്ങൾ ഓർഡർ ചെയ്തോളു." അടുപ്പമുള്ളവരോട് ഒരു ഉളുപ്പുമില്ലാതെ മന്ത്രിക്കുകയും ചെയ്യും ഞാൻ ഒരു uncivilized being ആണെന്ന്.

ഞാൻ ചുറ്റും നോക്കി. ഇന്ന് ക്രിസ്തുമസ്. എല്ലാ ടേബിളുകളും  ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുട്ടികൾ അങ്ങിങ്ങ് ഓടി നടക്കുന്നു. പല ദിക്കുകളിൽ നിന്നും വന്ന ചെറുതും വലുതുമായ കുടുംബങ്ങളെകൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ, സുഹൃത്തുക്കളെന്നു തോന്നിപ്പിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ഉച്ചത്തിലെന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പല പ്രായത്തിലുള്ള ആളുകൾ. അമ്മൂമ്മമാർ തുടങ്ങി കൊച്ചു മക്കൾ വരെ. ആകെ ബഹളമയമായിത്തോന്നി ആ അന്തരീക്ഷം. 

നമ്മുടെ കൊച്ചു കേരളത്തിലെ ക്രിസ്തുമസ് ഓർത്തു പോയി. ഏതൊരു ഉത്സവമായാലും ആഘോഷമായാലും സ്വന്തം വീട്ടിൽ രാവിലെ മുതൽ കുടുംബത്തിലെ എല്ലാവരും  തങ്ങളുടെ അടുക്കളയിൽ കയറി വിഭവങ്ങളുമുണ്ടാക്കി ഒരുമിച്ചിരുന്നു കഴിക്കുന്ന ആ രീതി ഇവിടെയില്ലെന്നു തോന്നിപ്പോയി. 

വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾക്കു  മണിനഗറിലേക്കു പോകേണ്ടതുണ്ടായിരുന്നു. എനിക്കാണെങ്കിൽ നല്ലവണ്ണം ഉറക്കവും വരുന്നുണ്ട്. തിരിച്ചു ഡ്രൈവ് ചെയ്യണ്ടതുമുണ്ട്. കടുപ്പത്തിൽ ഒരു കാപ്പി കുടിച്ചാൽ ഉറക്കം മാറുമെന്ന് തോന്നി. ബുവ നല്ലൊരു ഗുജറാത്തി കാപ്പി ഇട്ടു തന്നു. 

ഇരുട്ട് വീണു തുടങ്ങി. മണിനഗർ കഴിയും വരെയേ റോഡിലെ ഈ തിക്കും തിരക്കും ഉണ്ടാകുകയുള്ളൂ എന്ന് ഞാൻ കരുതി. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ഗാന്ധിനഗറിലേക്കുള്ള വഴിയിലേക്കെത്തിയപ്പോൾ മാത്രമാണ് ആ തിക്കിനും തിരക്കിനും ഒരു ശമനമുണ്ടായത്. ആളുകൾ തിക്കി എവിടെന്നോ ഒക്കെ കാറിനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. നമ്മളെ കയറ്റിവിടാതിരിക്കാൻ അവർ പരമാവധി ശ്രമിക്കും. ഒരു ചെറിയ ഗ്യാപ് നോക്കി പിന്നിലെ കാറുകാരൻ വന്ന വരവ് എനിക്ക് മറക്കാൻ പറ്റില്ല. പക്ഷെ ഞാൻ പതറിയില്ല. 

ഇന്ത്യൻ റോഡുകളിൽ എങ്ങനെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്ന് അന്നത്തെ ആ ഡ്രൈവിൽ ഞാൻ പഠിച്ചു. പോയപ്പോളെടുത്ത 45 മിനുട്ടുകളെ തിരിച്ചു വന്നപ്പോളെടുത്ത ആ 2 മണിക്കൂറുകൾ പഴങ്കഥയാക്കി.  ആ ഒഴുക്കിലങ്ങനെ ഒഴുകി  നീങ്ങുകയേ തരമുള്ളൂ. ഒഴുക്കിനൊത്ത് നീന്തുക എന്നത് പോലെ. എന്നെ ഇത്തരത്തിൽ 'ശരിക്കും'  ഡ്രൈവിങ്ങ് പഠിപ്പിച്ച അഹമ്മദാബാദ് നിവാസികൾക്ക് നന്ദി. നമസ്കാരം. 

Tuesday, December 26, 2023

റോമയുടെ അലങ്കാരങ്ങൾ

കുറെ നാളുകളുടെ ഇടവേളക്ക് ശേഷം ഇന്നലെ ഒരു ഷോർട്ട്സ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.  Christmas Decoration  തന്നെയാണതിൽ നിറഞ്ഞു നിന്നിരുന്നത്. ആ വീഡിയോ കണ്ടവർക്കത് വ്യക്തമായിരിക്കും. 

അതിൽ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകാരുടെ കരോളുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. കരോളുകൾ ക്രിസ്തുമസ്സിന്റെ ഒരു അവിഭാജ്യ ഘടകമാണല്ലോ. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടവർ അത് നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് അനുമോദിച്ചിരുന്നു. ഈ അലങ്കാരങ്ങൾക്ക് നടുവിലേക്ക്  ടാക്സിയിൽ വന്നിറങ്ങിയ ആനിന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു. അവൾ അറിയാതെ ഈ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. "അരേ വാഹ്!"

നിസ്: "സൂപ്പർ സൂപ്പർ"

ശോഭന വല്യമ്മ: "ഇഷ്ടായ്"

ദീപ്സ്: "💥✨💫" (ഇത് എന്താണാവോ?)

രജീന്ദർ: "Wow nikk. Excellent and soo wonderful Watched 2 times 🎉🎉👏🏻👏🏻👏🏻👏🏻👏🏻"

പക്ഷെ,   ആ വീഡിയോ കണ്ട ശേഷം, ഹർഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "വളരെ നന്നായിരിക്കുന്നു റോമയുടെ അലങ്കാരങ്ങൾ." 

ഞാൻ കളിയായ് പറഞ്ഞു. "അത് അവളുടെതല്ല. അവളോട് നീ ചോദിച്ച് നോക്ക് ആരാണ് ഇതൊക്കെ ചെയ്തതെന്ന്?" 

ഞങ്ങൾ തമ്മിലുണ്ടായ ഈ സംഭാഷണം റോമയോട് പറഞ്ഞപ്പോൾ. "നീ എന്താ പറയാഞ്ഞത് നീ തന്നെയണിതൊക്കെ ചെയ്തതെന്ന്?"

ശരിയാണ്. ക്രിസ്തുമസിന് മുൻപുള്ള ഒരു ഞായറാഴ്ച്ച ഇതിന് വേണ്ടിയങ്ങ് മാറ്റിവച്ചു. ആ കറങ്ങുന്ന "ഡിസ്കോ ലൈറ്റ്" (ഇത് പോലെ മിന്നിത്തെളിയുന്ന ലൈറ്റുകളെല്ലാം എനിക്ക് ഡിസ്കൊ ലൈറ്റുകളാണ്) ഒഴിച്ച് ബാക്കിയെല്ലാം അവൾ സൂക്ഷിച്ച് വച്ച, അവളുടെ പഴയ  കളക്ഷനിൽ നിന്നുള്ളതായിരുന്നു.  കുട്ടികളെപ്പോലെ അവയൊരോന്നും അവൾക്കിപ്പോഴും പ്രിയപ്പെട്ടതാണ്. 

അങ്ങനെ ആ ഞായറാഴ്ച്ച  ഐഡിയകൾ മാറിയും മറിഞ്ഞും  ഘോടയിലേറിയുമിറങ്ങിയും (നമ്മുടെ നാട്ടിലെ കുതിര/ഇവിടെ ഘോട/പുറം നാട്ടിലെ  step ladder) തീർത്തു. ആ അദ്ധ്വാനത്തിന്റെ എൻഡ് റിസൾട്ടാണ് വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത്. അവളുടെ വീട്ടിലെത്തിയ അതിഥികൾക്ക് അതൊരു വിസ്മയമായ്, പ്രത്യേകിച്ച് ആ പുൽക്കൂട്. 

ഗാന്ധിനഗറിൽ ക്രിസ്തുമസ് ദിനം ഒരു സാധരണ ദിവസം പോലെയാണ്. നാട്ടിലെപ്പോലെ 10 ദിവസത്തെ ക്രിസ്തുമസ് വെക്കേഷനൊന്നും കുട്ടികൾക്ക് ഇവിടെയില്ല. ആകെ ഒരു ദിവസത്തെ അവധി മാത്രം. ഇവിടെ ക്രിസ്തുമസ് ഇത് പോലെ  ആഘോഷിക്കുന്നവർ വിരളമാണ്.

ഈ വീട് ഗാന്ധിനഗറിൽ കുറച്ചു ഫേമസായിന്നു തോന്നുന്നു. ഇന്നലെ രാത്രി ദൂരെ നിന്നും ചെറിയ കുട്ടികൾ ഈ അലങ്കാരങ്ങൾ കാണാനായി എത്തിയെന്നു റോമ ഇപ്പോൾ വിളിച്ചപ്പോൾ പറഞ്ഞു. ഞങ്ങളുടെ ഈ അലങ്കാരങ്ങൾ കൂടാതെ മറ്റ് 5 അയൽ വീടുകളിൽ മാത്രമാണ് പേരിനെങ്കിലും ചില ചെറു അലങ്കാരങ്ങൾ ഞാൻ കണ്ടത്. സത്യത്തിൽ ഡിസ്കോ ലൈറ്റ് ആഷുവിന്റെ വീട്ടിനുമ്മറത്ത് ഇരുട്ട് കണ്ടത് കൊണ്ട് കൊടുക്കാമെന്ന് കരുതി വാങ്ങിയതാണ്. അവൻ എവിടെയോ കറങ്ങിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എന്നാൽപ്പിന്നെ ഈ ലൈറ്റെങ്കിലും അവിടെ മിന്നിത്തെളിയട്ടെയെന്നോർത്തു. പക്ഷെ, അതിന്റെയാവശ്യം വന്നില്ല. പാറുൽ  അവനെ നല്ലോണം ശകാരിച്ച് വീട്ടിലെത്തിച്ചു. അലങ്കാര വെളിച്ചങ്ങളുമെത്തി. 

ഡിസ്കോ ലൈറ്റ് തപ്പി മൂന്ന് നാല് ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പോയിരുന്നു. എല്ലായിടത്ത് നിന്നും ഒരേ പല്ലവിയാണ് ലഭിച്ചത്.  ഓൾഡ് സ്റ്റോക്ക്. ദീവാലി സ്റ്റോക്ക്. ഓൾഡെങ്കിൽ ഓൾഡ്, അത് ഒരെണ്ണം വാങ്ങാമെന്ന് കരുതി. പക്ഷെ അവസാനം പോയ അഞ്ചാമത്തെക്കടയിൽ നിന്ന് പുതിയത് തന്നെ ഒരെണ്ണം കിട്ടി. 

റോമയുടെ അമ്മ ഇടയ്ക്ക് അവളോട് ചോദിക്കുന്നത് കേട്ടു. "അടുത്ത വർഷം ആരിതൊക്കെ ചെയ്യും?" ചോദ്യം അവളോടായിരുന്നുവെങ്കിലും ഉത്തരം എന്റേതായിരുന്നു. "അടുത്ത വർഷത്തെ ക്രിസ്തുമസ്സ് അനുഭവിച്ചറിയാൻ അവൾ കേരളത്തിലായിരിക്കും." 

അതെ. കേരളത്തിൽ ജാതിമതഭേദമന്യേ ആളുകൾ ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കുന്നുവെന്ന് അറിയണമെങ്കിൽ, നേരെ വണ്ടി കയറി ഫോർട്ട്കൊച്ചിലേക്കോ തൃശ്ശൂരിലേക്കോ പോയാൽ മതി. ആഘോഷപ്പെരുമഴയായിരിക്കുമവിടങ്ങളിലൊക്കെ. ഗോവയിലും ഈ രണ്ടു സ്ഥലങ്ങളിലുമാണ് വലിയ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഞാൻ  കണ്ടിട്ടുള്ളത്. 

സോ, റോമ നിന്റെ അടുത്ത ക്രിസ്തുമസ് കേരളത്തിലാവട്ടെ എന്ന് പ്രത്യാശിക്കുന്നു. 

Sunday, December 24, 2023

നടന്ന് നടന്ന് നടന്ന്...

ഇന്ന് ഞായറാഴ്ച നേരത്തെ നടപ്പ് തുടങ്ങണമെന്നും സ്വർണിം പാർക്കിലേക്ക് തന്നെ പോകണമെന്നും ഇന്നലെ തന്നെ പദ്ധതിയിട്ടിരുന്നു. അത് പ്രകാരം തന്നെ നടപ്പിലാക്കി. ഞാൻ താമസിക്കുന്നയിടത്തു നിന്നും 4.5 കിലോമീറ്റർ നടന്ന് സ്വർണിം പാർക്കെത്തി. പകലാദ്യമായാണിവിടെ വരുന്നത്. റോമ മുൻപ് പറഞ്ഞത് ഞാനോർത്തു. "പകൽ സ്വർണിം പാർക്കിനു മറ്റൊരു സൗന്ദര്യമാണുള്ളത്." 


അവൾ പറഞ്ഞത് വളരെ ശരിയാണ്. രാത്രി കാണാത്തതു പലതും ഞാനിന്ന് പകൽ വെളിച്ചത്തിൽ കണ്ടു. പാർക്കിനുള്ളിൽ തന്നെ പാർക്കിന്റെ അതിരിനോട് ചേർന്നുള്ള പാതയാണ് ഞാനിത്തവണ തിരഞ്ഞെടുത്തത്. ഇവിടെയും നല്ല ടൈലുകളൊക്കെ പാകി ഇടയ്ക്കിടെ ഇരിപ്പിടങ്ങളൊരുക്കി വളരെ നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്തിട്ടുണ്ട്. ഈ പാതയിലൂടെ പാർക്കിനെ ഒരു വലംവയ്ക്കാൻ 4.5 കിലോമീറ്റർ ദൂരമാണെടുത്തത്.

പാർക്കിൽ ആളുകൾ ക്രിക്കറ്റ്, ഫുട്ബാൾ എന്നീ വിനോദങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നു.


വെട്ടിയൊതുക്കിയ പച്ചപ്പുല്ലിൽ സൂര്യനമസ്കാരം ചെയ്യുന്ന ആ മനുഷ്യൻ അത് നല്ലോണം ആസ്വദിക്കുന്നുണ്ടെന്നെനിക്കു തോന്നി. പാർക്കിന്റെ ഒരറ്റത്ത് സചീവാലയം (Secretariat) നിലകൊള്ളുന്നുണ്ട്. ആ മനോഹര കെട്ടിടത്തിന്റെ മറവിൽ നിന്നും ചുവന്ന വലിയ ഉദയസൂര്യനെ ദർശിച്ചു തുടങ്ങി. വ്യായാമങ്ങളിൽ മുഴുകി നിന്നവരുടെ കയ്യിൽ മൊബൈൽ ഫോണുകൾ പ്രത്യക്ഷപ്പെട്ടു. അവരെല്ലാം തന്നെ ഉദയസൂര്യന്റെ ഭംഗി തങ്ങളുടെ ഫോണിൽ പകർത്തിത്തുടങ്ങുകയായി. 

പാർക്കിനുള്ളിൽ  ഒരു റൌണ്ട് പൂർത്തിയാക്കി പുറത്തേക്കിറങ്ങി. പുറത്തെ സൈക്കിൾ ട്രാക്കിൽ കുറെ സൈക്കിളുകൾ ഒരുമിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ, ഞാനെന്റെ സൈക്കിൾ കേരളത്തിൽ വെറുതെയിരിക്കുന്നെണ്ടല്ലോ എന്ന് ഓർത്തു. അതിങ്ങു കൊണ്ടുവരണമെന്ന ആ ചിന്ത എന്നിൽ ശക്തമായി അലയടിച്ചുതുടങ്ങി.  

തണുപ്പ് തെല്ലൊന്നു ശമിച്ചു. തിരിച്ചു ഫ്ളാറ്റിലേക്കുള്ള നടപ്പിന്റെ വേഗത കൂട്ടി. ഇടയ്ക്കു റോഡ് മുറിച്ചു കടക്കുന്ന ഒരു സുന്ദരൻ നീൽഗായ് (nilgaiഎന്റെ വേഗത കുറക്കാൻ കാരണമായി. എനിക്കീ കൂട്ടരെ വലിയ ഇഷ്ടമാണ്. എവിടെക്കണ്ടാലും അറിയാതെ നോക്കി നിന്ന് പോവും. ഗായ് എന്നാൽ മലയാളത്തിൽ പശു എന്നാണർത്ഥമെങ്കിലും, ഇവ ആൻറ്റലോപ്പാണ്  (antelope). ഇന്ന് ഞാൻ കണ്ടത് ഒരു ആൺ നീൽഗായിനെയാണ്. ആണായാലും പെണ്ണായാലും ഇവിടുത്തുകാർക്ക് ഇവയ്ക്കു ഒറ്റ പേരേയുള്ളു. നീൽഗായ്. ഗാന്ധിനഗറിൽ റോഡിലും കുറ്റിക്കാട്ടിലും മറ്റും ഇവയെ ഇടയ്ക്കിടെ നമുക്കു കാണാനാകും. 

കഥ പറഞ്ഞു ഫ്ലാറ്റിനു മുന്നിലെത്തിയതറിഞ്ഞില്ല. ഞാൻ സ്മാർട് വാച്ചിൽ നോക്കി. ഇന്ന് മൊത്തത്തിൽ 13.5 കിലോമീറ്റർ നടന്നിരിക്കുന്നു. ആയിരത്തോളം കാലറിയും കത്തിച്ചിട്ടുണ്ട്. ഫ്ലാറ്റിനു മുന്നിലുള്ള കടയിലേക്ക് കയറിയപ്പോൾ തന്നെ പോഷകസമ്പുഷ്ടമായ മധുരക്കിഴങ്ങിലെൻറെ കണ്ണുകളുടക്കി. 

"ഭായ് ങ്ങളാ മധുരക്കിഴങ്ങിങ്ങെടുത്തോളി."

അങ്ങിനെ ഇന്നത്തെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി . 

Saturday, December 23, 2023

എന്റെ വിളി പ്രതീക്ഷിക്കുന്നൊരാൾ

ഇന്ന് രാവിലെ ഞാനും പ്രമോദും തമ്മിലുണ്ടായ ഒരു വാട്ട്സ്ആപ്പ് ചാറ്റ് സംഭാഷണം. ഇത് ആകട്ടെ ഇന്നത്തെ എന്റെ ബ്ലോഗ് പോസ്റ്റ്. 

പ്രമോദ്:
ഇത് കലക്കി 👍
ഇന്നാ കണ്ടത്
എഴുത്ത് നല്ലതാണ്. സ്റ്റാറ്റസ് കഥകൾ നല്ല രസമാണ് വായിക്കാൻ

(ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത "ഉച്ചയൂണും അതിഥികളും" എന്ന പോസ്റ്റിനെക്കുറിച്ചാണ് പ്രമോദ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. ഇതായിരുന്നു ഞങ്ങളുടെ ഇന്നത്തെ സംഭാഷണത്തിന്റെ തുടക്കം.)

ഞാൻ: കുറെക്കാര്യങ്ങൾ പറയാനും കാണും...
ആ ബ്ലോഗിൽ പഴയ എഴുത്തുകളൊക്കെയുണ്ട്...
ഞാൻ മോഡലായതും...പിന്നെ അവളെ സ്വന്തമാക്കിയതുമൊക്കെ... 

പ്രമോദ്: പതുക്കെ ഗുജറാത്ത് പശ്ചാത്തലമാക്കി ഒരു നോവൽ തയ്യാറാക്കൂ

ഞാൻ: ഹഹ

പ്രമോദ്: കാര്യമായി പറഞ്ഞതാ

ഞാൻ: ഇവിടുത്തെ ഓരോ ദിവസത്തേക്കാര്യങ്ങളെക്കുറിച്ചെഴുതുകയാണെങ്കിൽ അത് തന്നെ ഒരു സിനിമാറ്റിക് ഫീൽ വായനക്കാർക്കു നൽകും . ഫ്രണ്ട്ഷിപ്പ്. ദിവസേന മുടങ്ങാതെ രാവിലെയും വൈകിട്ടും കാണാൻ വരുന്ന ഒരു ഫ്രണ്ട്... എനിക്കിതുവരെയും ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോളാക്കഥ മാറി. ഇനിയൊട്ടാർക്കുണ്ടാകാനും സാധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

പ്രമോദ്: അത് ശരിയാണ്

ഞാൻ:  അതും ജീവിതത്തിൽ തിരക്കുകൾ ഉണ്ടെങ്കിൽത്തന്നെ ആ 24 മണിക്കൂറിൽ 1 മിനുട്ട് പോലും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കാൻ തയ്യാറാവാത്ത ഒരു സമൂഹം ബിൽഡപ്പ് ആവുന്ന ഈ കാലഘട്ടത്തിൽ... 

സോ അത് സിനിമാറ്റിക് തന്നെയാണ്

പ്രമോദ്: അവനവനിലേക്ക് ഉൾവലിയാനുള്ള എല്ലാ സാഹചര്യവും ഇവിടെ ഉണ്ട്... എന്റെ വീട്ടിൽ ഒരു സിനിമ അല്ലേൽ ഒരു ടി വി പ്രോഗ്രാം ഒരുമിച്ച് കാണാൻ സാധിക്കില്ല.

ഞാൻ: യെസ്. എന്റെ സുഹൃത്തുക്കൾ എന്ന് ഞാൻ നിർവചിച്ചുവച്ചിരുന്ന ആളുകൾ... അവർക്കൊന്നും ഇപ്പോൾ  സമയമില്ലത്രെ! അറ്റ് ലീസ്റ്റ്, ഡേയ് സുഖമാണോടാ എന്ന് പോലും ചോദിക്കാതെ അകന്നകന്ന് പോകുന്നവർ...

സർക്കാസം:  തിരക്ക് പ്രമാണിച്ച് ദിവസേനയുള്ള ഭക്ഷണം  അവർ  ഒഴിവാക്കാത്തത് ഭാഗ്യം

പ്രമോദ്: ഫുഡ് എടുത്താൽ എല്ലാവരും പതുക്കെ ഫോണിലേക്ക് കൈ നീട്ടും ..... ഞാനും 😊

ചിലതൊക്കെ ആവശ്യമില്ല എന്ന് വന്നിരിക്കുന്നു

ഞാൻ: അതെ. അത് തന്നെ.

പ്രമോദ്: സംസാരം കുറഞ്ഞു
ഇപ്പോൾ ഡിപ്രഷൻ വ്യാപകമായി. വിഷമം പോയിട്ട് സന്തോഷം പങ്കു വയ്ക്കാൻ ആളുകൾ തയ്യാറല്ല

ഞാൻ: പക്ഷെ, എനിക്കങ്ങനെ അവരെപ്പോലെ ആയിത്തീർന്നിരുന്നെങ്കിൽ, ഞാൻ കാണുന്ന കാഴ്ച്ചകൾ സമ്മാനിക്കാൻ ഞാൻ തരുന്ന ആ ട്രാവൽ വീഡിയോ കാൾ നിന്നുപോയേനെ. അല്ലേ? ബട്ട്, എനിക്കവരെപ്പോലെയാവണ്ട. എനിക്കങ്ങനെയാവാൻ പറ്റില്ല. അതല്ലെന്റെ മിഷൻ.

പ്രമോദ്: നിങ്ങളുടെ വിളി പ്രതീക്ഷിക്കുന്ന ആളുകളിൽ ഒരാളാണ് ഞാൻ

ഞാൻ: എനിക്കതിൽ ഒരുപാട് സന്തോഷമാണ്. ഒരിക്കലും നിങ്ങളെ വിട്ട് കളഞ്ഞിട്ടില്ല. ഓർക്കുന്നുവോ, ആ നദിയിലുള്ള പാറയിലിരുന്ന് നമ്മൾ സംസാരിച്ചത്? അത്, ഏത് നദിയെന്ന് ഞാൻ പറഞ്ഞെതെന്ന് ഓർക്കുന്നുണ്ടോ?

പ്രമോദ്: നദിയുടെ പേര് ഓർക്കുന്നില്ല. പക്ഷെ ആ സ്ഥലം അതിന്റെ ഭംഗി മറക്കില്ല

ഞാൻ: യമുനാ നദി

പ്രമോദ്: അതിന്റെ മറുകരയിൽ ഒരു ചെറിയ കെട്ടിടം ഉള്ളത് ഓർക്കുന്നു

ഞാൻ:  ഉത്ഭവിച്ച് മലയിലും കാട്ടിലുമൊക്കെ ഒഴുകി ഒഴുകി എത്തുന്നൊരിടം... നാട്ടുകാർ യമുന നദി എന്ന് വിളിക്കുന്നയിടത്ത് വലിയ വീതിയിൽ ഒഴുകുന്ന ആ നദി, ഞാനിരുന്നയിടത്ത് മെലിഞ്ഞൊഴുകുന്നു. മുട്ടറ്റം വെള്ളത്തിലാണത് ഞാൻ മുറിച്ച് കടന്നത്.

(അതിനെ ഒരു കെട്ടിടമെന്നു വിളിക്കാമോ എന്നറിയില്ല. ഉണങ്ങിയ ഇലകളാൽ മേഞ്ഞൊരു കുടിൽ പോലൊരു തണലിടം. അതിൽ മരക്കൊമ്പുകൾ കെട്ടിവച്ചു ഇരിപ്പിടവും, ഇനി വേണെങ്കിൽ ഒരു ലാപ്ടോപ്പ് വച്ച് പണിയെടുക്കാൻ പറ്റുന്ന ഡെസ്കും ഉണ്ടാക്കിവച്ചിരിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ യമുന പാറകളിൽ തട്ടി കുത്തിയൊലിച്ചു ഒഴുകുന്നതിന്റെ ശബ്ദവും കേട്ടങ്ങനെ...)

പ്രമോദ്: അതെ

കഴിഞ്ഞ കോളിൽ കണ്ട പാർക്ക് ഗംഭീരമല്ലെ

ഞാൻ: അതെയതെ.

നിങ്ങൾ ഇവിടെയെങ്കിലും ആ കുറ്റിയും പറിച്ചു വാന്നേ

പ്രമോദ്:  ഇവിടെയുള്ളതൊന്നും  പാർക്ക് അല്ല എന്ന് മനസ്സിലാക്കിത്തന്ന പാർക്ക്

ഞാൻ: ഇവിടെ പത്തുമുപ്പത് സെക്ടറുകളുണ്ട്. ഓരോന്നിനും കിടിലൻ റോഡുകളും പാർക്കുകളും ശുചിമുറികളും

പ്രമോദ്: ഞാൻ വരാൻ ശ്രമിക്കാം

ഞാൻ: ഉം.
ജനുവരിയിൽ വന്നാൽ കാണാൻ പലതുണ്ട്.

പ്രമോദ്: സ്വന്തം കമ്പനി പൂട്ടിയതും, ഇപ്പോഴുള്ള ജോലിയുടെ സ്വഭാവവും അവധി എടുക്കാൻ കഴിയുന്നില്ല. ഇവിടെ എല്ലാരും എന്നെ കൊണ്ട് മടുത്തിരിക്കുന്നു. ഞാനും ...

ഞാൻ: ബട്ട് നിങ്ങളുടെ ക്ലയന്റിന് നിങ്ങളുടെ പണികളെ മടുക്കാതിരിക്കട്ടെ! 🙏🏻

പ്രമോദ്:  ഇപ്പോൾ എന്റെ ക്ലയന്റ് അഥവാ തൊഴിൽദാതാവ് ഒരിക്കലും തീരാത്ത ആത്ര പണികൾ നിര നിരയായി തയ്യാറാക്കിയിട്ടുണ്ട്

അലക്ക് ഒഴിഞ്ഞ് കാശിയിൽ പോവാൻ ഞാനും ☹️

ഞാൻ: നല്ലതല്ലേ. ബട്ട് സ്വന്തം മെയ്മറന്ന് പണിയെടുക്കരുത്. എത്ര ഡിജിറ്റൽ നോട്ട്കെട്ട് കിട്ടിയാലും.

പ്രമോദ്: ഉം

ഞാൻ: ഇത് പോലെ മിണ്ടാൻ വല്ലപ്പോഴും സമയമുണ്ടാക്കി വരൂ...

പ്രമോദ്: എന്തായാലും ചില മാറ്റങ്ങൾ വേണം, മാറിയാൽ എനിക്ക് കൊള്ളാം

ഞാൻ: എല്ലാവർക്കും

പ്രമോദ്: നന്ദി. നമസ്കാരം

ഞാൻ: ശുഭദിനാശംസകൾ 🤗

പ്രമോദ്: ശുഭദിനാശംസകൾ

ഞാൻ: 💓

(തിരക്കുപിടിച്ച് ഓടുന്നതിനിടയ്ക്ക് ഒരിക്കൽ നിങ്ങൾക്കു പ്രിയപ്പെട്ടതായി തോന്നിയവരെയെല്ലാം തിരക്കിൻറെ പേരിൽ ഒഴിവാക്കാതിരിക്കാമെന്നാണ് എനിക്ക് പറയാനുള്ളത്. ജീവിതം എന്ന ആ മഹായാത്ര അത്രയ്ക്ക് ക്ഷണികമാണ്. മറക്കാതിരുന്നാലും. 🙏🏻)


Thursday, December 21, 2023

ഉച്ചയൂണും അതിഥികളും

 



ആ വലിയ സ്റ്റീൽ പാത്രത്തിലേക്ക് വന്നു വീഴുന്ന, തങ്ങൾക്ക് പരിചയമേതുമില്ലാത്ത അതിഥികളെ  സാകൂതം നോക്കി പയറുമണികൾ പരസ്പരം ചോദിച്ചു. "ഇവരൊക്കെ ആരാ? ഇവരെയൊന്നും ഇവിടെ ഇതിന് മുമ്പങ്ങനെ കണ്ടിട്ടില്ലല്ലോ!" 

ഇത് പയറുമണികൾ പരസ്പരം സംസാരിച്ചതാണെങ്കിലും ഇത് കേട്ട ആ അതിഥികൾ ചിരിച്ചുകൊണ്ട് ഒരേ സ്വരത്തിൽപ്പറഞ്ഞു. "പൊന്നു പയറുമണികളേ! നിങ്ങൾ ഞങ്ങൾക്കപരിചിതരല്ലല്ലോ. തിരിച്ചും അങ്ങിനെ തന്നെയാണല്ലോ!"

"ശ്ശെടാ! ഇവരെന്താണീപ്പറയുന്നതെന്ന് മനസ്സിലാവുന്നില്ലല്ലോ!" എന്ന് കൂട്ടത്തിൽ മുതിർന്നൊരു പയറുമണി. എന്നിട്ട് പുതുതായി വന്ന അതിഥികളോടായിപ്പറഞ്ഞു. "ഞങ്ങൾ പയറുമണികളാണ്. അത് ശരി തന്നെ. അത് നിങ്ങൾക്കെങ്ങനെയറിയാമെന്നത് ഞങ്ങൾക്കൊരെത്തും പിടിയും കിട്ടുന്നില്ല. ഞങ്ങളീ ഗുജറാത്തിലെ വിവിധയിടങ്ങളിൽ കൃഷിചെയ്യപ്പെട്ട് ഗാന്ധിനഗറിലെ ഡി മാർട്ട് റീട്ടെയിലിലൂടെ വന്ന് ഈ പ്ലേറ്റിൽ വീണതാണ്. ഇതിവിടെ സ്ഥിരമാണല്ലോ. ഇനി നിങ്ങളുടെ കഥ പറയു."

ഇത് കേട്ട് അതിഥികൾ ആശ്ചര്യത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ആഹ്, അങ്ങനെ വരട്ടെ! ഞങ്ങൾ കരുതി നിങ്ങളും ഞങ്ങളെപ്പോലെ നാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഗാന്ധിനഗറിലേക്ക് വണ്ടി കയറിയതാണെന്ന്! അപ്പോ അങ്ങിനെ അല്ലല്ലേ!"

പയറുമണി മൂപ്പൻ: "നിങ്ങളെവിടുന്നാ വരുന്നത്?"

അതിഥികളിലൊരുവൾ: "കേരളം."

പയറുമണികളിൽ പച്ചപ്പരിഷ്ക്കാരിയായ ഒരു  യുവാവ്:  Oh! God's Own Country."

കൂട്ടത്തിലെ ഒരു കുട്ടിപ്പയർ: "അപ്പോ അവിടെ കുറേ ദൈവങ്ങളുണ്ടോ അങ്കിളേ?"

പയറുമണി മൂപ്പൻ: "ഡാ അത് കേരളത്തിലെ ടൂറിസം വകുപ്പിന്റെ സ്ലോഗനാണ്. അതിഥികളേ, നിങ്ങൾക്കെങ്ങനെ ഞങ്ങളെയറിയാം?"

അതിഥികളിലെ ഒരുവൻ മറുപടി പറഞ്ഞു. "ഭായ് അത്... നിങ്ങളെയൊക്കെ ഞങ്ങളുടെ നാട്ടിൽ സുലഭമായിക്കാണാറുണ്ടല്ലോ! പക്ഷെ, നിങ്ങൾ പറയുന്നത്... എന്താ നിങ്ങൾ മല്ലൂസ് അല്ലാന്നുണ്ടോ?"

പയർ മൂപ്പന് ചെറുതായ് കോപം വന്നുവെന്ന് കാഴ്ച്ചക്കാർക്ക് തോന്നി. അയാൾ കുറച്ച് നിമിഷം മിണ്ടാതെ നിന്നിട്ട് സൗമ്യമായ്  പറഞ്ഞു. "നാമെല്ലാം ഒരേ രാജ്യക്കാർ. ജയ് ഹിന്ദ്! നിങ്ങളുടെ പേരുകൾ പറഞ്ഞാലും കൂട്ടരെ."

"ഞാൻ ലൂപിക്ക. പക്ഷെ ആ നിസ് പിടിച്ചെന്നെ ഉപ്പിലിട്ടു. ബട്ട് നല്ല ടേസ്റ്റല്ലേ, നിക്കേ?"

എന്റെ ആത്മഗതം: ശ്ശൊ! ഇവളെന്തിനാ ഇപ്പോ എന്നെ പിടിച്ച് ഈ സംഭാഷണത്തിലേക്കിട്ടതാവോ! കേൾക്കാത്ത പോലെയിരിക്കാം.

ലൂപിക്ക തുടർന്നു. "തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മറ്റുള്ളവർ എന്റെ കൂടെക്കൂടിയത്. ഞാൻ ആക്ടർ ഇന്നസന്റിന്റെ നാട്ടിൽ നിന്നാണ്."

"ഡീ ലൂപീ, നിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഉപ്പ് വെള്ളം മാത്രമല്ല വിനാഗിരിയിൽ കിടന്നാണ് നമ്മൾ കളിച്ച് വളർ... അല്ല..അലിഞ്ഞലിഞ്ഞ് ഈ പരുവത്തിലായത്. എന്തൊരു മറവിയാടോ!" ആ ചുവന്നു തുടുത്ത സുന്ദരി കാന്താരി മുളകിന് ദേഷ്യവും സങ്കടവും വന്നു. 

"ഓ ഒന്നടങ്ങ് ഗെഡ്ഡ്യേ! ഇവറ്റകളുടെ ഒരു കാര്യം! ഞാൻ പപ്പടം. ഗുരുവായൂർ പപ്പടം. ഞാൻ ഒരു ആക്ടറുടെ നാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു സെലിബ്രിറ്റിയാ. ഒന്ന് എന്നെക്കുറിച്ച് അന്വേഷിച്ചു നോക്കൂ ലൂപിക്കേ. അപ്പോൾ മനസ്സിലാകും. ഒരു ആക്ടറുടെ നാട്ടുകാരി വന്നിരിക്കുന്നു!"

പപ്പടം ഒന്ന് ശ്വാസം വലിച്ച് വിട്ടിട്ട് തുടർന്നു. "ട്രെയിനിൽ വച്ചാണിവരെ കണ്ടുമുട്ടിയത്. ഇപ്പോൾ ഇവിടുത്തെ അടുക്കളയിൽ  എണ്ണയിലിട്ടെന്നെ വറുത്ത് വീർപ്പിക്കാതെ ഫ്രൈയിങ്ങ് പാനിൽ പിച്ചിച്ചീന്തിയിട്ടെന്നെ വെറുതെ പൊള്ളിച്ചെടുത്തു. ഒരു വല്യ ഹെൽത്ത് കോൺഷ്യസ് ഫെല്ലോ!"

അവസാനം പറഞ്ഞത് എനിക്കിട്ട് ഒന്ന് താങ്ങിയതാണോ! എന്താ എല്ലാവരുമിങ്ങനെയെന്നെ...

"തിളക്കുന്ന എണ്ണയിലിട്ടെന്നെ വീർപ്പിച്ച്  നല്ല ടേസ്റ്റോടെന്നെ തിന്നൂട്രാ നിക്കേ നിനക്ക്?"

ഇതെന്തൊരു തൊന്തരവെന്ന് വിചാരിച്ച് വിഷമിച്ചിരുന്നയെന്നെ രക്ഷിക്കാൻ അതാ ഒരു ഘനഗാംഭീര്യം കലർന്ന ശബ്ദം ഉയർന്നു. 

"വായ്മൂടട ഗു. പപ്പടമേ. നീ എന്തിനാണിങ്ങനെ അലറുന്നത്. കേരളത്തിലുള്ളവരെ നീ എണ്ണകുടിപ്പിച്ച് ഒരു പരുവത്തിലാക്കിവച്ചിട്ടുണ്ട് ഇതിനോടകം. ഇയാക്കിഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കട്ടെന്നെ. എന്നെയും വെറുതെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് പാകം ചെയ്തിട്ടെയുള്ളൂ. നിങ്ങളുടെ ചോറു വേവിക്കുന്ന സമയം പോലും വേണ്ട എന്നെ പാകം ചെയ്യാൻ. വെറും മൂന്നേ മൂന്ന് മിനുട്ട് മതി." 

ആ അതിഥി ഒന്ന് ശ്വാസം കഴിക്കുവാൻ ഒന്ന് നിർത്തിയപ്പോൾ പയറുമണി പെൺകുട്ടി ഇടയിൽക്കയറി ഒരു ചോദ്യം. "നീ ആ വെള്ളച്ചോറല്ലേ?"

"വെള്ളച്ചോറോ?" ഘനഗാംഭീര്യം ചോർന്ന് പോയത് പോലെയായി അയാളുടെ ശബ്ദം.

പ. പെൺകുട്ടി: "തന്നെഡേയ്, വൈറ്റ് റൈസ് അല്ലേ നീയ്?"

"അല്ല. ഞാൻ മില്ലറ്റ്."

ഗു. പപ്പടം വായ്പൊളിച്ചു: "മില്ലെറ്റോ?"

മില്ലറ്റ്: "അതെ ഒരു ചെറുധാന്യമാണ്. മില്ലെറ്റുകൾ പല തരമുണ്ട്. അതിൽ ഒന്നാണ് ഈ ഞാൻ. കുഡോ മില്ലെറ്റെന്നാണെന്റെ പേര്. കൂവരഗ്. എന്റെ പേര് പോലെതന്നെ കിടിലമാണെന്റെ സ്വഭാവഗുണങ്ങളും. അക്കാര്യം കൊണ്ട് തന്നെ എന്നെ പ്രത്യേകമായി കോയമ്പത്തൂരിൽ നിന്നും ക്ഷണിച്ച് വരുത്തിയതാണ്. നമ്മുടെ  മോദിജി പോലും വളരെ റെസ്പെക്ടോടെയേ ഞങ്ങളുടെ വർഗ്ഗത്തെക്കുറിച്ച് സംസാരിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു, ഈ 2023 തന്നെ ഭാരതത്തിൽ മില്ലറ്റ് വർഷമെന്നാണറിയപ്പെടുന്നത്. വരും വർഷങ്ങളിൽ ഞങ്ങളെത്തേടി നിക്കിനെപ്പോലുള്ളവർ വരും. ഡോ, ഗു. പപ്പടമേ ഇനിയും വായ്പൊളിച്ചിരിക്കാതെ പോയ് ഗൂഗിളിൽ തപ്പിനോക്കൂ. ഞങ്ങളെക്കുറിച്ചറിവുകളുണ്ടാക്കൂ. എന്നിട്ട് ഞെളിയണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കൂ. ഒരു സെലിബ്രിറ്റി വന്നിരിക്കുന്നു!"

"ഡാ നില്ലഡ മില്ലറ്റേ...നീയ്യാരാഡയെന്നെ..." ഗു. പപ്പടത്തെ മുഴുമിപ്പിക്കാൻ വിടാതെ ഞാനെന്റെ വിരലുകൾ കൊണ്ട് ആ  പപ്പടത്തെപ്പൊടിച്ച്,  തന്റെ ഊഴം കാത്തിരുന്ന മോരു കാച്ചിയതെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് ഉരുളയുരുട്ടാൻ തുടങ്ങി. വിശന്നിട്ട് വയ്യന്നേ. ഉച്ചയൂണിനു മുൻപ് ഇതൊക്കെ അയച്ച് തന്നവർക്ക് വേണ്ടി നന്ദിസൂചകമായ്  ഒരു ഫോട്ടൊ എടുത്തപ്പോൾ അവിടെന്ന് തുടങ്ങിയതാണീ സംഭവബഹുലമായ കാര്യങ്ങൾ.

PR: 40 പു അ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാലുകൾ വീണ്ടും നിരത്തിലേക്ക്. ഇന്ന് സെക്ടർ 3 ലെ ഗാർഡനിലേക്കെത്തി. രാവിലത്തെ തണുപ്പിനെ വകവയ്ക്കാത്ത ആരോഗ്യസംരക്ഷകരെക്കൊണ്ട് ആ ഉദ്യാനം മുഖരിതമായിരുന്നു. 

തണുത്ത കാറ്റിനെ വകഞ്ഞ് മാറ്റി ഞാൻ വേഗത്തിൽ നടന്നു. ആകെ നടന്നത്  5.5km. ശരാശരി വേഗത 9min 34sec ൽ 1km. 

ഉദ്യാനത്തിലെ വ്യായാമം ചെയ്യുന്നതിനു വേണ്ടിയുള്ളിടത്ത് 100 പുഷപ്പുകൾ. അവിടെ ഒരു പേഴ്സണൽ റെക്കോർഡ് (PR) പിറന്നു.  ഒറ്റ സെറ്റിൽ 40 എണ്ണം. നേരത്തെ അത് 30 ആയിരുന്നു. മിലിന്ദ് സോമന്റെ പുഷ് അപ്പ് ചലഞ്ച് ഏറ്റെടുക്കാമായിരുന്നെന്നവൾ പറയാറുണ്ട്. പക്ഷെ, എന്റെ എല്ലാ ചലഞ്ചും എന്നും എന്നോട് തന്നെ  മാത്രമാണല്ലോ...

Tuesday, November 02, 2021

അല്ലേ?

 അവളെ ഞാൻ ഇന്ന് സ്വപ്നം കണ്ടു.


കഴിഞ്ഞ നവംബർ 9നു അവൾ പറഞ്ഞു: പരീക്ഷ ആണ്. അടുത്ത ആഴ്ച കാണാം.  അങ്ങനെ അങ്ങു  പോയതാണ്. 

എന്നോട് അവൾ കാത്ത് നിൽക്കാൻ പറഞ്ഞപ്പോൾ അന്ന്  ആ അമ്പലനടയിലെ ആൽച്ചുവട്ടിൽ നിൽക്കണോ എന്ന് ഞാൻ ചോദിച്ചിരുന്നു. ആ കാത്തുനില്പ് മണിക്കൂറുകളെ മാത്രമല്ല പറഞ്ഞു വിട്ടത്. ദിവസങ്ങളേയും മാസങ്ങളെയുമൊക്കെ ആയിരുന്നു. നാട്ടിലങ്ങോളമിങ്ങോളം കറങ്ങി നടന്ന്  ആളോളെ അടക്കവും ഒതുക്കവും പഠിപ്പിച്ച് പരീക്ഷിക്കുന്ന കോവിഡും രണ്ട് മൂന്നു വട്ടം എന്നെ തൊട്ടുതൊട്ടില്ലാന്ന മട്ടീൽ കടന്നു പോയി. എന്നിട്ടും അവൾ മാത്രം റീ എന്റർ ചെയ്തില്ല. കമോണ്ട്രാ, ഇറ്റ് ഹാപ്പൻസ്...

പിന്നവളെ ഈ വഴിക്കൊന്നും കണ്ടില്ലെന്ന് പറയാൻ കഴിയില്ല. 2021ൽ പുതിയ വർഷം പിറന്നപ്പോൾ ഒരു ന്യു ഇയർ വിഷുമായി പ്രത്യക്ഷപ്പെട്ടു.
Happy New Year Mr. Alien 😊♥ 
ഇത്രയും പറഞ്ഞിട്ട് അവളങ്ങ് അപ്രത്യക്ഷമായിക്കളഞ്ഞു. അത് എനിക്ക് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കുതന്ത്രം പോലെ തോന്നി. 

ഇന്ന് വെളുപ്പിന് അവളെ സ്വപ്നം കണ്ടപ്പോൾ  മനസ്സിന് എന്തോ വല്ലാത്ത സന്തോഷം തോന്നി. അത് സ്വപ്നമാണെന്ന് റിയലൈസ് ചെയ്തപ്പോൾ ഇത്രയും എഴുതാനും തോന്നി.

സ്വപ്നത്തിൽ അവളെ ഞാൻ കണ്ടത് ഒരു ചുവന്ന പട്ട്പാവാട ധരിച്ച് നീണ്ടമുടികയൊക്കെ അഴിച്ചിട്ട് ഏതോ ക്ഷേത്രത്തിന്റെ കുളത്തിന്റെ കൽപ്പടവുകളിൽ ഇരിക്കുന്നത് പോലെയാണ്. കാറ്റിലിളകുന്ന വെള്ളത്തിലെ ചെറു ഓളങ്ങളെ നോക്കി അവൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ പഴയ തറവാടിനെ ഓർമ്മിപ്പിക്കുന്ന  അവളുടെ വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ അവളുടെ അമ്മ പറഞ്ഞു, അവൾ കുറച്ച് പിണക്കത്തിലാണ്. എന്നിട്ട് ഒരു കുറിപ്പ് എന്നെ ഏൽപ്പിച്ചു. 

അതിൽ ടൈപ്പ് ചെയ്തത് പോലെ കാണപ്പെട്ട അക്ഷരങ്ങൾ എന്നിൽ തെല്ലമ്പരപ്പുളവാക്കി. 

I LOVE YOU.

സാധാരണ ഗതിയിൽ അങ്ങിനെയാരെങ്കിലും പറഞ്ഞാൽ ഞാൻ തിരിച്ച് പറയാറുള്ള Love You too  ഇവിടെ എന്തുകൊണ്ടോ പറഞ്ഞില്ല. പകരം ഞാൻ മനസ്സിൽ ഉരുവിട്ടത് അതേ, നമ്മൾ നല്ല സുഹ്രുത്തുക്കൾ ആയിരുന്നില്ലേ എന്നണ്.

അല്ലേ? 

Sunday, July 08, 2018

കാലചക്രം ഉരുളുമ്പോൾ, ചിലർ...



ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് പറയാൻ ഒരു കഥയെങ്കിലും കാണും. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരാണെങ്കിലും  സാഹചര്യങ്ങളാണ് അവരെ അങ്ങിനെയല്ലാതാക്കുന്നത്. പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരല്ലേ. ഒരുദിനം കൂട്ടുവിട്ട് ഓടിപ്പോകുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പൊള്ളയായ വാഗ്ദാനങ്ങളും മറ്റും വളരെ എളുപ്പത്തിൽ കാറ്റിൽപ്പറത്തി പൊടിയും തട്ടി അവർ  പറന്നുപോകും. നല്ലൊരു സുഹൃത്ബന്ധത്തിൽ എവിടെയാണ് വാഗ്ദാനങ്ങൾക്ക് സ്ഥാനം എന്നാരും അപ്പോൾ ചിന്തിക്കാറില്ല.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വയം എടുക്കേണ്ടിയിരുന്ന  പല പ്രധാനപ്പെട്ട തീരുമാനങ്ങളെ പോലും  തിരുത്താൻ അവകാശമുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ പ്രിയസുഹൃത്ത് എന്ന് വിളിക്കാതെ  തന്റെ കുടുംബത്തിലെ തന്നെ ഒരാൾ എന്ന് പ്രതിഷ്ഠിച്ചു വച്ചിരുന്ന അവൾ, ഒരു സുപ്രഭാതത്തിൽ  കുറെ ഒഴിവുകഴിവുകളും പരാതികളുടെ  ഭാണ്ഡവും പേറിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.  അവൾ അങ്ങിനെയങ്ങ് കാറ്റിന്റെ ഗതിക്കൊത്ത് മാഞ്ഞു പോയപ്പോൾ അവന് ഒറ്റക്കായിപ്പോയത് പോലെ തോന്നി.

കാളിങ് ബെല്ലിന്റെ ശബ്ദം തന്റെ വീട്ടിലെപ്പോലെ തന്നെ ഓഡിയോ പ്ലെയറിൽ കാസ്സറ്റിന്റെ ടേപ്പ്  വലിയുന്നത് പോലെയാണോ എന്ന് അവൾ ചെവി വട്ടം പിടിച്ചു ശ്രവിക്കാൻ ശ്രമിച്ചു. അല്ല,  പക്ഷി ചിലയ്ക്കുന്നത് പോലെയാണോ?? അടച്ചിട്ടിരിക്കുന്ന വാതിലിനു പിന്നിൽ ഉള്ളിലെവിടെയോ ഒരു പക്ഷി  ചിലയ്ക്കുന്നുണ്ടെന്നവൾക്ക് വെറുതെ തോന്നി. ആ അടഞ്ഞ വാതിലിന്റെ മുന്നിൽ അക്ഷമയായി  നിൽക്കുമ്പോൾ  അവളുടെ ഓർമ്മകൾ പിറകിലേക്ക് പാഞ്ഞു. അന്ന് കോട്ടഗിരിയിൽ വച്ച് എത്രയെത്ര  പക്ഷികളെയാണ് ഇവരിലൂടെ താൻ കണ്ടതും പരിചയപ്പെടാനായതും. അമ്മുവിൻറെ നിരീക്ഷണപാടവവും പക്ഷികളെ തിരിച്ചറിയുന്നതിനുള്ള  അറിവും തന്നെ  ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു.

തന്റെ ജീവിതത്തിലെ ആദ്യത്തെ ട്രെക്കിങ്ങും നേർക്കുനേരെ വന്ന വന്യമൃഗവുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ ഓർക്കുന്നു. പക്ഷെ, ഇതൊക്കെ ജീവിതത്തിന്റെ മറ്റു തിരക്കുകളിലേക്ക് ഊളിയിട്ടപ്പോൾ എപ്പോഴാണ് മറന്നത്? "ട്രെക്ക് വിത്ത് നിക്ക്" എന്നായിരുന്നല്ലോ നമ്മൾ അന്ന് ചെയ്യണമെന്ന് കരുതിയ യാത്രാവിവരണം. വർഷങ്ങൾ പലതു കടന്നു പോയിരിക്കുന്നു. അതിപ്പോഴും വെളിച്ചം കാണാത്ത മറ്റനേകം കൃതികളിലൊന്നായി അവശേഷിക്കുന്നു. തെറ്റുകുറ്റങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? പക്ഷെ, സ്വയം മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാളെ മനസ്സിലാവുകയുള്ളു. അവനെന്നോട് ദേഷ്യം കാണില്ലായിരിക്കും.

തനിക്ക് മുന്നിലുള്ള ചിത്രപ്പണികളേതും ഇല്ലാത്ത വാതിൽ, അന്നനുഭവിച്ചിരുന്ന സന്തോഷങ്ങളിലേക്കുള്ള  വാതിലായി പരിണമിക്കപ്പെട്ടു. ലോക്ക് തിരിയുന്ന ശബ്ദം സന്ദര്ശകയെ ഭൂതകാലത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്നു. വാതിൽ മെല്ലെ തുറന്നു. ആകാംഷാഭരിതയായി അകത്തേക്ക് നോക്കിയ അവൾക്ക് ഉള്ളിൽ ആരെയും കാണാൻ  കഴിഞ്ഞില്ല. വാതിൽ തുറന്നത് ആര് എന്ന് അവൾ ചിന്തിക്കുന്നതിനും മുൻപേ വാതിലിനു മറവിൽ നിന്നൊരു കുഞ്ഞു മുഖം നിഷ്കളങ്കമായ ചിരിയോടെ കൊഞ്ചിപ്പറഞ്ഞു:

"Please come in, Viyyaunty."

Wednesday, July 04, 2018

Many Many Happy Returns of the Day


ഒരു പഴയ സഹപാഠി... അതും schoolmate... "ഡേയ്, ഇന്ന് നീ വരുന്നോ, ഒരു സർപ്രൈസ് തരാം", എന്ന് രാവിലെ  വിളിച്ചു പറഞ്ഞപ്പോൾ, അവൻ ഒന്ന് ആലോചിച്ചു. എന്തിനാ ഇപ്പോൾ പെട്ടെന്ന് ഒരു സർപ്രൈസ് ആവോ. എന്തെങ്കിലും ആവട്ടെ. നോക്കാം...

4 മണിയാകാൻ അവനു സമയം പോകാത്തത് പോലെ തോന്നി. ഇന്ന് കൊടുക്കാം എന്ന് ക്ലയന്റിനോട്ഏറ്റിരുന്ന ജോലി  നാളത്തേക്ക് വച്ചു. ബാക്ക് ഗ്രൗണ്ടിൽ play ചെയ്തുകൊണ്ടിരുന്ന ബെറ്റി മിഡ്ലരുടെ  'From a distance' ന്റെ കൂടെ ഒന്ന് മൂളുക പോലും ചെയ്തില്ല. unexpected call  എന്തൊക്കെയോ അവ്യക്ത ചിന്തകളിൽ വിരാജിച്ചിരുന്നപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. ചുമരിലെ fancy ക്ലോക്കിലെ കിളി പുറത്ത് വന്നു  ഓർമ്മപ്പെടുത്തി "ഡാ ഇനി ഒരു  മണിക്കൂർ കൂടിയേ ഉള്ളൂ  ട്ടോ".

അവൻ ബുള്ളറ്റുമെടുത്ത് നേരെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. വൈറ്റില ജംഗ്ഷനിലെ ബ്ലോക്കിനെക്കുറിച്ചറിയാവുന്നത് കൊണ്ട് ഏരൂർ വഴി തൃപ്പൂണിത്തുറ കറങ്ങി Nucleus Mall ന്റെ പാർക്കിങ്ങിൽ, തന്റെ bullet ഒതുക്കി അവൻ ഒന്ന് നെടുവീർപ്പിട്ടുവെങ്കിലും അവന്റെ ചിന്തകൾ അവളുടെ  സർപ്രൈസ്  call ൽ ഉടക്കി നിന്നു.

സമയം 3:43pm. ഹോ! വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഏരൂർ വഴി തെരഞ്ഞെടുത്തപ്പോൾ അവിടെ പന്തം കൊളുത്തിപ്പട! അഭിമന്യുവിന് വേണ്ടി... ഒരു പാവം കുട്ടി കൂടി കലാലയ രാഷ്ട്രീയത്തിന്റെ കത്തിക്കിരയായിരിക്കുന്നു... പക്ഷെ, സംഗു, ഇപ്പോൾ ഇവിടെ എത്തിയിട്ടുണ്ടാവുമോ? അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് മടങ്ങി. അവന്റെ കണ്ണുകൾ അബാദ് ഫുഡ് കോർട്ടിന്റെ ഓരോ ടേബിളിലേക്കും തട്ടിത്തടഞ്ഞു നീങ്ങി. ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും നേരിൽ എങ്ങനെയാവും അവളിരിക്കുക? തിരിച്ചറിയാൻ പറ്റുമോ? സാമാന്യം തിരക്കുണ്ടാകാറുള്ള ഫുഡ് കോർട്ടിൽ അന്ന് തിരക്ക് കുറവായിരുന്നു. അവൻ ജനലിനരികിലുള്ള കസേര വലിച്ചിരിക്കാനും മൊബൈൽ My heart is overwhelmed എന്ന് പാടാൻ തുടങ്ങി.

"നിക്കീ  നീ എവിടെയാ?" ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന abstract കളിൽ നിന്ന് കണ്ണെടുക്കാതെ അവൻ ഫുഡ് കോർട്ടിലുണ്ടെന്നു പറയുമ്പോഴേക്കും, "നീ ഇതുവരെ മഴ കണ്ടിട്ടില്ലേ?" എന്ന് ചോദിച്ചു കൊണ്ട് അവൾ അതാ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരിക്കുന്നു!

അവൻ കസേര പിറകിലേക്ക് നിരക്കി എഴുന്നേറ്റ് കയ്യിലുണ്ടായിരുന്ന gift പായ്ക്ക് അവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു: "Many Many Happy Returns of the Day." 

ഇത്തവണ പകച്ചത് അവളായിരുന്നു. അവളുടെ ചുണ്ടിൽ അവശേഷിച്ചിരുന്ന മന്ദഹാസം മായാതെ തന്നെ ഒരു പകപ്പ് അവളുടെ  കണ്ണുകളിൽ അവന് വായിച്ചെടുക്കാൻ കഴിഞ്ഞു. തന്റെ സസ്പെൻസ് പൊളിഞ്ഞതിന്റെ പകപ്പ് മറച്ചുവയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൾ ഒറ്റ ശ്വാസത്തിൽ  ചോദിച്ചു: "നിനക്കെങ്ങിനെ മനസ്സിലായി ഇന്നെന്റെ birthday ആണെന്ന്? ആഹ്, ഫേസ്ബുക് പറഞ്ഞുകാണും അല്ലെ?"

"! Really? ഇന്ന് നിന്റെ birthday ആണോ?!!  കൊള്ളാല്ലോ.  അപ്പോൾ വീണ്ടും wishes.

But you know, വർഷങ്ങൾക്ക് ശേഷം ഒരു സഹപാഠി നിനച്ചിരിക്കാത്ത സമയത്തു വിളിക്കുമ്പോൾ തോന്നുന്ന... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമുണ്ട്. അതും  നേരിൽ കാണാൻ വിളിക്കുമ്പോൾ. എനിക്കൊരിക്കലും വെറും കയ്യോടെ പോകാനും കഴിയില്ല, ഇന്ന് എനിക്കുണ്ടായ സന്തോഷം നിനക്കും കാണില്ലേ എന്നേ ഞാൻ കരുതൂ. അപ്പോൾ പറയേണ്ട വാചകം അതല്ലാണ്ട് വേറെന്താണ്?"

അങ്ങിനെ അവരുടെ കുറെ വർഷങ്ങൾക്ക് ശേഷമുണ്ടായ സമാഗമം ഹൃദ്യമായിഅവർ ചിരിച്ചു, കളിച്ചു, പിണങ്ങി, വീണ്ടും ഇണങ്ങി... അന്നത്തെ കൊച്ചു സഹപാഠികളെപ്പോലെ...

Saturday, June 16, 2018

ഫുട്ബോൾ ഫീവർ

ഒരേ മനസ്സ്
ഒരേ ജാതി
ഒരേ മതം
ഒരേ വികാരം
ഒരേ സ്വരം
ഒരേ സംഗീതം
ഒരേ ആർപ്പുവിളി

ഗോ.....ൾ   !!!

ഇഷ്ട ടീമുകളും  താരങ്ങളും മാത്രം  മാറുന്നു...

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ,  ജർമ്മനി, സ്‌പെയിൻ, നൈജീരിയ... മെസ്സി, റൊണാൾഡോ, നെയ്മർ, റാമോസ്... അങ്ങിനെ നീളുന്നു...

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ  FIFA 18 ലോകം മുഴുവൻ കൊണ്ടാടുന്നത് ഇങ്ങനെ ആണ്. ഓരോ  മുക്കിലും മൂലയിലും ഒത്തു കൂടി പാട്ടും കൂത്തും, പിന്നെ ഇഷ്ട ടീമുകളുടെ  പോസ്റ്ററുകൾ  പതിച്ചും ജേഴ്‌സികൾ  ധരിച്ചും  ആഘോഷമാക്കുന്നു...  താന്താങ്ങളുടെ നാടിന്റെ ഉത്സവമാക്കുന്നു...

ഇനി എല്ലാ കണ്ണുകളും റഷ്യയിലേക്ക്...  കുറച്ചു നാൾ ഇങ്ങനെ ജാതി മത രാഷ്ട്രീയ വൈര്യം മറന്ന് നാടും നാട്ടാരും ആഘോഷിക്കട്ടെ...

ഒത്തൊരുമയോടെ...






Friday, May 08, 2009

എന്റെ കന്നി തൃശ്ശൂർ പൂരം


വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഭവമായിരുന്നു എനിക്ക് തൃശ്ശൂർ പൂരം. 2009 പിറന്നതു മുതൽ ആ ദിവസങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. സുഹൃത്തുക്കൾ വെടിക്കെട്ടിനെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് എന്നിൽ ഒരു ചെറിയ ഭീതിയുണർത്തിയിരുന്നു. എങ്കിലും എങ്ങനെയും പൂരം കാണണമെന്ന ആഗ്രഹവുമായി മെയ് 1 ന് ഉച്ചയോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയിൽ എത്തിച്ചേർന്നു. അന്നേ ദിവസം തുടങ്ങി തിങ്കളാഴ്ച വരെയുള്ള പൂരം – സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം, മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, ചെറുപൂരങ്ങൾ, തെക്കോട്ടിറക്കം, കുടമാറ്റം, പുലർച്ചെയുള്ള ഗംഭീര വെടിക്കെട്ട്, പകൽ‌പ്പൂരം, പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് അവസാനിച്ചു.

ഈ 4 ദിവസങ്ങളിലായി പൂര നഗരിയിൽ അങ്ങിങ്ങ് ചുറ്റിത്തിരിഞ്ഞ് എന്റെ കിസ് ഡിജിറ്റലിൽ പകർത്തിയ ആയിരത്തിലേറെ ചിത്രങ്ങളിൽ ചിലത് ഞാനിവിടെ ചേർക്കുന്നു.

മെയ് 1 2009 - ഒന്നാം ദിവസം

ഇത് പാറമേക്കാവ് ഭഗവതീ ക്ഷേത്രം.

ഇവിടെ തുടങ്ങുന്നു എന്റെ നഗരപ്രദക്ഷിണം. അഗ്രശാലയിൽ ചമയപ്രദർശനം ആരംഭിച്ചിരിക്കുന്നു! പ്രദർശനം കാണുവാനുള്ള വരിയുടെ നീളം കൂടിത്തുടങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ വരിയിൽ സ്ഥാനം ഉറപ്പിച്ചു.


പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ അണിയിച്ചൊരുക്കാനുള്ള ആഭരണങ്ങൾ.


നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം, മുത്തുക്കുടകൾ അങ്ങിനെ നീളുന്നു ഇവരുടെ മേക്കപ്പ് ഐറ്റംസ്.


പ്രദർശനശാലയിൽ നിന്ന് പുറത്ത് കടക്കുമ്പോൾ ദാണ്ടേ ഇരിക്കുന്നു അറേബ്യൻ കഥകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപവും ഭാവവുമുള്ള ഒരു കക്ഷി !

ഹാവ് എ ബ്രേക്ക് ! ഹാവ് എ കിറ്റ് കാറ്റ് !

ഞാൻ വളരെ ശ്രദ്ധയോടെ മുക്കാലിയും ഉറപ്പിച്ച് കാത്തിരിക്കുകയായിരുന്നു. സാമ്പിൾ വെടിക്കെട്ട് തുടങ്ങുകയായി.

ശ്ഠേഠും !


തൃശ്ശൂരുകാരുടെ ഭാഷയിൽ കുഴിമിന്നൽ അഥവാ ഡൈന പൊട്ടുമ്പോൾ ദിഗന്തം ഞടുങ്ങി ഒപ്പം ഞാനും !!! ആദ്യമായ് കാണുന്നതിന്റെ ഒരു പുകിലേയ് ! സാമ്പിൾ തന്നെ ഇങ്ങനെയാണെങ്കിൽ ശരിക്കുള്ളത് എന്തായിരിക്കുമെന്തോ എന്നായി ചിന്ത !

(തുടരും...)

Thursday, February 12, 2009

തുരുമ്പെടുത്ത ചരിത്രസ്മാരകം

ഫോർട്ട്കൊച്ചി ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീം ബോയിലറുകൾ. Flickr മലയാളിക്കൂട്ടായ്മയായ ‘മലയാളിക്കൂട്ടം’ വേൾഡ് പ്രോജക്ടിന് വേണ്ടി എടുത്ത ചിത്രങ്ങളിലൊന്ന്.


ഫോർട്ട് കൊച്ചി ബീച്ചിൽ നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ചരിത്രസ്മാരകം തുരുമ്പെടുത്ത നിലയിൽ. കൊച്ചി തുറമുഖത്ത് പണ്ട് ഉപയോഗിച്ചിരുന്ന സ്റ്റീം ബോയിലറുകളാണ് അടിഭാഗം ദ്രവിച്ച് ഏതു നിമിഷവും മറിഞ്ഞ് വീഴാറായ അവസ്ഥയിൽ നിൽക്കുന്നത്.

1956 മുതൽ 20 വർഷം കൊച്ചിൻ ഡ്രൈ ഡോക്കിലെ ക്രെയിൻ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈ ബോയിലറുകൾ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ച് നവീകരിച്ചപ്പോൾ ചരിത്ര സ്മാരകമെന്ന നിലയിൽ ഇവിടെ സ്ഥാപിക്കുകയായിരുന്നു.

കൽക്കരിയും വിറകും ഉപയോഗിച്ചായിരുന്നു ഈ ബോയിലറുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ലോർഡ് വില്ലിംഗ്ടൻ, ലേഡി വില്ലിംഗ്ടൻ എന്നീ മണ്ണുമാന്തിക്കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. സിമന്റ് തറയിൽ ഉറപ്പിച്ചിട്ടുള്ള ബോയിലറുകൾ കൃത്യമായി പെയിന്റിംഗും അറ്റകുറ്റപ്പണികളും നടത്താത്തതിനാലാണ് അപകടാവസ്ഥയിൽ എത്തി നിൽക്കുന്നത്.

കടപ്പുറത്ത് സായാഹ്നങ്ങൾ ചിലവഴിക്കാനെത്തുന്ന നിരവധി ആളുകൾ ഇതിന്റെ കീഴെ ഇരിക്കാറുണ്ട്. ഭാരമേറെയുള്ള ഇവ അപ്രതീക്ഷിതമായി മറിഞ്ഞു വീണാൽ അപകടം ഉറപ്പ്.

ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ഉടൻ നടപടി സ്വീകരിക്കണമെന്ന് ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടന ‘ഇഫ്ചാറ്റ്’ ആവശ്യപ്പെട്ടു.

വാർത്ത കടപ്പാട് : മനോരമ